വിരോധികളെ ഒരു കുടക്കീഴിലെത്തിക്കുന്ന കോർഡിനേറ്റർ ഏമാൻ; തനിക്കെതിരെയുള്ളത് ആസൂത്രിത ആരോപണങ്ങളെന്ന് ഡിവൈഎസ്പി മധുബാബു
2012 ലാണ് അന്നത്തെ എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ തണ്ണിത്തോടിനെ യുഡിഎഫ് സർക്കാറിനെതിരെ സമരം ചെയ്തതിന് കോന്നി പോലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചത്

തിരുവനന്തപുരം: തനിക്കെതിരായ കസ്റ്റഡി മർദന ആരോപണങ്ങൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ഡിവൈഎസ്പി മധുബാബു. ആരോപണങ്ങൾ ആസൂത്രിതമാണെന്നും പിന്നിൽ പൊലീസിനകത്ത് നിന്നുള്ളവർ തന്നെയാണെന്നുമാണ് മധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പല ജില്ലകളിലുള്ള വിരോധികളെ കണ്ടെത്തി കോർഡിനേറ്റർ ഒരു കുടക്കീഴിൽ എത്തിക്കുന്നു. റിട്ടയർമെന്റിനു ശേഷം ഇവന്റ് മാനേജ്‌മെന്റ് പണിയാണ് നല്ലതെന്നുമാണ് മധുബാബുവിന്റെ പരിഹാസം. ഓരോരുത്തരെയായി ഘട്ടം ഘട്ടമായി രംഗത്തിറക്കുന്നു. ഇന്നും നാളെയുമായി രംഗത്ത് വരാൻ അണിയറയിൽ ഇനിയും ചിലരെ ഒരുക്കുന്നുണ്ടാകും എന്നും പോസ്റ്റിൽ പറയുന്നു.
അതേസമയം, മധുബാബു തൊടുപുഴ സ്വദേശി മുരളിധരനെ മർദിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും ശബ്ദരേഖ ഇന്ന് പുറത്തുവന്നിരുന്നു. 2022 ഡിസംബറിൽ നടന്ന സംഭവത്തിന്റെ തെളിവായിരുന്നു ഇത്. പരാതിക്കാരനെ മധുബാബു അസഭ്യം പറയുന്നതും ആക്രോശിക്കുന്നതും ശബ്ദരേഖയിൽ വ്യക്തമായിരുന്നു.
2012 ലാണ് അന്നത്തെ എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ തണ്ണിത്തോടിനെ യുഡിഎഫ് സർക്കാറിനെതിരെ സമരം ചെയ്തതിന് കോന്നി പോലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചത്. ജയകൃഷ്ണന്റെ പരാതിയെ തുടർന്ന് 2012 ൽ കോന്നി എസ്എച്ച്ഒ ആയിരുന്ന മധുബാബുവിനെതിരെ വകുപ്പ് തല അന്വേഷണം നടന്നിരുന്നു. മധുബാബു സ്ഥിരമായി കസ്റ്റഡി മർദനം നടത്തുന്നുണ്ടെന്നായിരുന്നു റിപ്പോർട്ട്.
ക്രമസമാധന ചുമതലയിൽ നിന്ന് മധുബാബുവിനെ ഒഴിവാക്കണമെന്നും അന്വേഷണം നടത്തിയ അന്നത്തെ പത്തനംതിട്ട എസ്പി ഹരിശങ്കർ ശുപാർശ ചെയ്തു. ഈ റിപ്പോർട്ട് നിലനിൽക്കെയാണ് മധു ബാബുവിന് ആലപ്പുഴ ഡിവൈഎസ്പിയായി സ്ഥാനക്കയറ്റവും നൽകിയത്. മധുബാബു വീട് അടിച്ചു തകർത്തുവെന്ന ആരോപണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം അനീഷ് പ്രമാടം രംഗത്തെത്തി.
Adjust Story Font
16

