Quantcast

എജുക്കേഷൻ & കരിയർ: ഉത്തരങ്ങളുമായി മാധ്യമം എജുകഫേ എത്തുന്നു; രജിസ്ട്രേഷൻ സൗജന്യം

ലോഗോ പ്രകാശനം ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ആർ. ബിന്ദു നിർവഹിച്ചു

MediaOne Logo

Web Desk

  • Published:

    18 Feb 2025 10:28 AM IST

എജുക്കേഷൻ & കരിയർ: ഉത്തരങ്ങളുമായി മാധ്യമം എജുകഫേ എത്തുന്നു; രജിസ്ട്രേഷൻ സൗജന്യം
X

മാധ്യമം എജുകഫേ 2025ന്റെ ലോഗോ പ്രകാശനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിർവഹിക്കുന്നു. മാധ്യമം ബിസിനസ് സൊലൂഷൻസ് മാനേജർ ആനന്ദൻ നെല്ലിക്കോട്ട്, മാധ്യമം ബിസിനസ് സൊല്യൂഷൻസ് കൺട്രി ഹെഡ് ജുനൈസ് കെ., സൈലം അക്കാദമിക് മാനേജർ മുഹമ്മദ് ജാബിർ, സൈലം മാർക്കറ്റിങ് കാറ്റഗറി ഹെഡ് സൂരജ് ടി.പി, കെ.പി.എ മജീദ് എം.എൽ.എ, റസിഡന്റ് എഡിറ്റർ ഇനാം റഹ്മാൻ, മാധ്യമം ലേഖകൻ പ്രമേഷ് കൃഷ്ണ എന്നിവർ സമീപം

കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേള മാധ്യമം ‘എജുകഫേ’ വീണ്ടുമെത്തുന്നു. വിജയകരമായ 11 വർഷം പിന്നിടുന്ന മാധ്യമം എജുകഫേ ഇത്തവണ അഞ്ച് വേദികളിലായി അരങ്ങേറും. നൂതന പഠന-കരിയർ സാധ്യതകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുത്തൻ പതിപ്പായിരിക്കും എജുകഫേ 2025. നാളെയുടെ വാഗ്ദാനങ്ങളാകേണ്ട കഴിവുറ്റ തലമുറയെ വാർത്തെടുക്കാൻ കൃത്യമായ ആസൂത്രണത്തോടെയാണ് എജുകഫേ എത്തുന്നത്. മാധ്യമം എജുകഫേ 2025ന്റെ ലോഗോ പ്രകാശനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു മലപ്പുറത്ത് നിർവഹിച്ചു.

മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിചയ​​പ്പെടുന്നതിനും ദേശീയവും അന്തർദേശീയവുമായ സ്ഥാപനങ്ങളിലെ മെച്ചപ്പെട്ട തൊഴിൽ അവസരങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ വിദ്യാർഥികൾക്ക് നടന്നുകയറുന്നതിനുമുള്ള അവസരമാണ് എജുകഫേ ഒരുക്കുന്നത്. ഇതിനായി എല്ലാ പ്രോത്സാഹനവും വിശദ വിവരങ്ങളും വിദ്യാർഥികൾക്ക് ലഭിക്കുന്ന വിധത്തിലാണ് മാധ്യമം എജു​കഫേ സംഘടിപ്പിക്കുന്നത് എന്നത് വളരെയധികം സന്തോഷം നൽകുന്നു. പുതിയ കാലത്തിനും പുതിയ ലോകത്തിനും അനുയോജ്യമായ ഉന്നതവിദ്യാഭ്യാസ- തൊഴിലവസരങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്ന അസുലഭ അവസരമായി എജുക​ഫേയെ എല്ലാ വിദ്യാർഥികളും ഏറ്റെടുക്കട്ടേയെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.

മാധ്യമം എജുകഫേയുമായി വീണ്ടും ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സൈലത്തിന് വളരെയധികം സന്തോഷമുണ്ടെന്ന് സൈലം അക്കാദമിക് മാനേജർ മുഹമ്മദ് ജാബിർ പറഞ്ഞു. മുൻവർഷങ്ങളിലും സൈലം എജുകഫേയുടെ ഭാഗമായിരുന്നു. സൈലത്തിന്റെ വളർച്ചയിൽ വളരെയേറെ പങ്കുവഹിച്ച ഘടകങ്ങളിലൊന്നാണ് എജുക​ഫേ. അതിലുപരി കേരളത്തിന്റെ വിദ്യാഭ്യാസ വളർച്ചയിലും വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ തുറന്നുനൽകുന്നതിനും മുഖ്യപങ്കുവഹിക്കാൻ ഇതിനോടകം എജു​കഫേക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ എജുകഫേയുടെ ഭാഗമാകാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ട്. വിദ്യാർഥികൾക്ക് വളരെയേറെ കരിയർ അവസരങ്ങളാണ് ഇത്തവണയും എജുകഫേയിലൂടെ ഒരുങ്ങുക. തീർച്ചയായും എല്ലാ വിദ്യാർഥികളും രക്ഷിതാക്കളും ഈ അവസരം പ്രയോജനപ്പെടുത്താൻ ശ്രമിക്കണമെന്നും മുഹമ്മദ് ജാബിർ കൂട്ടിച്ചേർത്തു.‌

കെ.പി.എ മജീദ് എം.എൽ.എ, മാധ്യമം ബിസിനസ് സൊല്യൂഷൻസ് കൺട്രി ഹെഡ് ജുനൈസ് കെ., റസിഡന്റ് എഡിറ്റർ ഇനാം റഹ്മാൻ, സൈലം അക്കാദമിക് മാനേജർ മുഹമ്മദ് ജാബിർ, സൈലം മാർക്കറ്റിങ് കാറ്റഗറി ഹെഡ് സൂരജ് ടി.പി, മാധ്യമം ബിസിനസ് സൊലൂഷൻസ് മാനേജർ ആനന്ദൻ നെല്ലിക്കോട്ട്, മാധ്യമം ലേഖകൻ പ്രമേഷ് കൃഷ്ണ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ജിസിസി രാജ്യങ്ങളിലും കേരളത്തിലും ഏറ്റവും വലിയ എജുക്കേഷൻ ആൻഡ് കരിയർ ഫെസ്റ്റിവൽ എന്ന ഖ്യാതി സ്വന്തമാക്കിക്കഴിഞ്ഞ മാധ്യമം ‘എജുകഫേ’ ഇതിനോടകംതന്നെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഹൃദയത്തിൽ ഇടംപിടിച്ചുകഴിഞ്ഞു. എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി വിദ്യാർഥികൾക്കും, ഇനിയെന്ത് കരിയർ തെരഞ്ഞെടുക്കണമെന്ന് ആശയക്കുഴപ്പത്തിൽ നിൽക്കുന്നവർക്കും മത്സര പരീക്ഷകൾ നേരിടാനൊരുങ്ങുന്നവർക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ-കരിയർ സംബന്ധമായ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരവുമായാണ് എജുകഫേ എത്തുക. ഏപ്രിൽ 8, 9 തീയതികളിൽ കോഴിക്കോട്ടും ഏപ്രിൽ 11, 12 തീയതികളിൽ കണ്ണൂരും ഏപ്രിൽ 15, 16 തീയതികളിൽ മലപ്പുറത്തും ഏപ്രിൽ 24, 25 തീയതികളിൽ കൊച്ചിയിലും ഏപ്രിൽ 27, 28 തീയതികളിൽ കൊല്ലത്തും എജുകഫേ അരങ്ങേറും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-റോബോട്ടിക്സ് സംബന്ധമായ കരിയറും പഠന സാധ്യതകളും വിശകലനം ചെയ്യുന്ന നിരവധി സെഷനുകൾ എജുകഫേയുടെ ഭാഗമായി നടക്കും. റോബോട്ടിക്സ് ഉൾപ്പെടെയുള്ളവയുടെ വർക്ഷോപ്പുകളും പ്രദർശനവും അരങ്ങേറും. അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധനേടിയ വിദഗ്ധരായിരിക്കും സെഷനുകൾ നയിക്കുക. വിദേശ പഠന സാധ്യതകളും വിദേശത്തെ പ്രധാന കോഴ്സുകളും കരിയർ സാധ്യതകളും പരിചയപ്പെടുത്തുന്നതിനും വിദേശ സർവകലാശാലകളുമായി ബന്ധപ്പെട്ട സംശയങ്ങൾ, വിസ ​പ്രാസസിങ്, വിദേശ സർവകലാശാല അഡ്മിഷൻ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകം സംവിധാനംതന്നെ എജുകഫേയിൽ ഇത്തവണ ഒരുങ്ങും.

കരസേന, നാവികസേന, വ്യോമസേന, പൊലീസ് ഉൾപ്പെടെയുള്ള പ്രഫഷനൽ യൂനിഫോം കരിയറുമായി ബന്ധപ്പെട്ട സ്റ്റാളുകളും കരിയർ സാധ്യതകൾ ചർച്ചചെയ്യുന്ന സെഷനുകളും എജുകഫേയുടെ ഭാഗമാവും.

കേന്ദ്ര സർവകലാശാലകളിലെയും സ്ഥാപനങ്ങളിലെയും കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ടും പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടുമുള്ള എല്ലാ സംശയങ്ങൾക്കും ഉത്തരങ്ങൾ നൽകാൻ വിദഗ്ധർ എജുകഫേയിലെത്തും. കൂടാതെ സിവി തയാറാക്കൽ, അഭിമുഖ പരീക്ഷയെ നേരിടൽ തുടങ്ങിയവക്കും പ്രത്യേക സെഷനുകളും വർക് ഷോപ്പുകളുമുണ്ടാകും. സിവിൽ സർവിസ് പഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കുന്നതിനും സിവിൽ സർവിസിന്റെ സാധ്യതകളും എങ്ങനെ സിവിൽ സർവിസ് നേടാം എന്നതിനെക്കുറിച്ചുള്ള ക്ലാസുകളുമുൾപ്പെടുന്ന സിവിൽ സർവിസ് സെഷൻ എജുകഫേയുടെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. മുതിർന്ന സിവിൽ സർവിസ് ഉദ്യോഗസ്ഥരായിരിക്കും സെഷനുകൾ നയിക്കുക.

മെഡിക്കൽ, എൻജിനീയറിങ് രംഗത്തെ പഠന-കരിയർ സാധ്യതകൾ സംബന്ധിച്ച സെഷനുകളും സ്റ്റാളുകളും എജുകഫേയിലുണ്ടാകും. കോമഴ്സ്, മാനേജ്മെന്റ് പഠനം, ഹ്യുമാനിറ്റീസ് സാധ്യതകൾ, സൈക്കോളജി എന്നിവയും വിവിധ സ്റ്റാളുകളായും സെഷനുകളായും വിദ്യാർഥികൾക്കുമുന്നിലെത്തും.



എജുകഫേ ലോ​ഗോ

ഏത് കരിയർ തെരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പത്തിന് പരിഹാരവുമായി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകളും എജുകഫേയിൽ നടത്തും. വിജ്ഞാനത്തിന്റെ വാതിലുകൾ തുറന്ന് ക്വിസ് മത്സരങ്ങളും എജുടെയിൻമെന്റ് ആക്ടിവിറ്റികളും എജുകഫേയിൽ അരങ്ങേറും. രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പ്രത്യേകം സെഷനുകളും എജുകഫേയിലുണ്ടാകും. ഇതുകൂടാതെ ഇന്റർനാഷനൽ ലെവൽ മോട്ടിവേഷനൽ സ്പീക്കേർസുമായി സംവദിക്കാനുള്ള അവസരവും വിദേശ സർവകലാശാലകളിൽനിന്നടക്കമുള്ള പ്രതിനിധികളെ നേരിട്ട് കണ്ട് സംശയനിവാരണത്തിനുള്ള സൗകര്യവും എല്ലാം എജുകഫേയിലുണ്ടാകും.

കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിലെ എജുകഫേയുടെ മുഖ്യ പ്രായോജകരാണ് സൈലം. സൈലം മൂന്നാം തവണയാണ് എജുകഫേയുടെ മുഖ്യ പ്രായോജകരായി എത്തുന്നത്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും രജിസ്ട്രേഷൻ സൗജന്യമായിരിക്കും. നൽകിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന ലിങ്ക് വഴിയോ എജുകഫേയിൽ രജിസ്റ്റർ ചെയ്യാം. കേരളത്തിന് അകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യൂണിവേഴ്സിറ്റികൾക്കും എജുകഫേയുടെ ഭാഗമാകാൻ സാധിക്കും. സ്റ്റാൾ ബുക്കിങ് സംബന്ധമായ വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിൽ ബന്ധപ്പെടുക.

TAGS :

Next Story