പ്രീ പോൾ സർവേ ഫലം പരസ്യപ്പെടുത്തി; ആർ.ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി
സംഭവം ഗൗരവതരമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രീ പോൾ സർവേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തില്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടലംഘനത്തിൽ ഇടപെട്ടു . സൈബർ പൊലീസിനോട് റിപ്പോർട്ട് നൽകാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എച്ച്.ഷാജഹാൻ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടലിന് പിന്നാലെ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു.
തിരുവനന്തപുരം കോർപറേഷനിലെ ശാസ്തമംഗലം വാർഡിൽ സ്ഥാനാർഥിയാണ് ആർ.ശ്രീലേഖ. പ്രീ പോൾ സർവേ പ്രസിദ്ധീകരിക്കാൻ പാടില്ല എന്ന സുപ്രിംകോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മാർഗനിർദേശം നിലനിൽക്കെയാണ് ശ്രീലേഖയുടെ നടപടി വിവാദമായത്. ബിജെപിയ്ക്ക് തിരുവനന്തപുരം കോർപറേഷനിൽ ഭൂരിപക്ഷമുണ്ടാകും എൽഡിഎഫ് പിന്നോട്ട് പോകും എന്നുള്ള ഒരു സ്വകാര്യ സർവേയാണ് ശ്രീലേഖ പങ്കുവെച്ചത്.ജനഹിതം ഇങ്ങനെയാകട്ടെ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്.
സൈബർ പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. വിജയിച്ചാൽ അയോഗ്യ ആക്കാൻ പോലും സാധ്യതയുള്ളതാണ് ശ്രീലേഖയുടെ തെരഞ്ഞെടുപ്പ് ചട്ടലംഘനം.തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച ശ്രീലേഖക്കെതിരെ കടുത്ത നടപടി വേണമെന്നാണ് എൽഡിഎഫ് ആവശ്യം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പോസ്റ്ററുകളിൽ പേരിനൊപ്പം ഐപിഎസ് ഉപയോഗിച്ചത് അടക്കമുള്ള വിവാദങ്ങൾ നേരത്തെ തന്നെ ശ്രീലേഖക്കെതിരെ ഉയർന്നു വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ദിലീപിനെ അനുകൂലിച്ചും ശ്രീലേഖ രംഗത്ത് വന്നിരുന്നു.
Adjust Story Font
16

