ഇലക്ട്രിക് ടോയ്കാർ പ്രവർത്തിച്ചില്ല; 4,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
ടോയ്കാർ റിപ്പയർ ചെയ്തു നൽകുകയോ അല്ലെങ്കില്‍ വില തിരിച്ചു നൽകുകയോ ഇതോടൊപ്പം 4,000 രൂപ നഷ്ടപരിഹാരവും വ്യാപാരി നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു.

Representative image
കൊച്ചി: പ്രവർത്തനരഹിതമായ ഇലക്ട്രിക് ടോയ്കാർ നൽകി ഉപഭോക്താവിനെ കബളിപ്പിച്ചുവെന്ന പരാതിയിൽ വ്യാപാരിക്ക് പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.
ടോയ്കാർ റിപ്പയർ ചെയ്തു നൽകുകയോ അല്ലെങ്കില്‍ വില തിരിച്ചു നൽകുകയോ ഇതോടൊപ്പം 4,000 രൂപ നഷ്ടപരിഹാരവും വ്യാപാരി നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു.
എറണാകുളം,വടവുകോട് സ്വദേശി അജേഷ് ശിവൻ നൽകിയ പരാതിയിലാണ് ഉത്തരവ്. എറണാകുളത്തെ ഒരു സ്ഥാപനത്തിൽ നിന്ന് 2049 രൂപയ്ക്ക് തന്റെ കുട്ടിക്കായി വാങ്ങിയ റീചാർജ് ചെയ്യാവുന്ന ടോയ് കാർ പൂർണ്ണമായും പ്രവർത്തിക്കാതിരുന്നതിനെ തുടർന്നാണ് അജേഷ് ശിവൻ കോടതിയെ സമീപിച്ചത്.
2023 ഡിസംബറിലാണ് പരാതിക്കാരൻ ഷോപ്പിൽ നിന്ന് ടോയ് വാങ്ങിയത്. ഷോപ്പ് ഉടമ നൽകിയ നിർദേശപ്രകാരം മൂന്ന് മണിക്കൂർ റീചാർജ് ചെയ്തങ്കിലും, കാർ ഉപയോഗിക്കുമ്പോൾ അഞ്ചുമിനിറ്റ് ആകുമ്പോൾ പ്രവർത്തനരഹിതമാകും. ഇത് പലതവണ ആവർത്തിച്ചു. പരാതിക്കാരൻ പ്രശ്നം ഷോപ്പ് ഉടമയെ അറിയിച്ചെങ്കിലും പ്രതികരണം മോശമായിരുന്നു. ഇതോടെയാണ് പരാതി നല്‍കിയത്.
45 ദിവസങ്ങൾക്കകം ടോയ് കാർ ശരിയായി റിപ്പയർ ചെയ്യുകയോ അല്ലെങ്കിൽ അതിൻ്റെ വില തിരിച്ചു നൽകുകയോ വേണം. കൂടാതെ മനക്ലേശത്തിനും സേവനത്തിലെ പോരായ്മയ്ക്കും പരിഹാരമായി 3,000 രൂപയും കോടതി ച്ചെലവായി 1,000 രൂപയും 45 ദിവസത്തിനകം നൽകണമെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
Adjust Story Font
16

