'അനിൽ ആത്മഹത്യയുടെ വക്കിലായിരുന്നു'; കോർപറേഷൻ കൗൺസിലറുടെ മരണത്തിൽ ജീവനക്കാരിയുടെ മൊഴി
തിരുമല ഫാം ടൂർ സൊസൈറ്റിയിലെ ജീവനക്കാരി സരിതയാണ് മൊഴി നൽകിയത്

Photo|Special Arrangement
തിരുവനന്തപുരം: ആത്മഹത്യ ചെയ്ത തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ അനിൽ കുമാർ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ജീവനക്കാരിയുടെ മൊഴി. തിരുമല ഫാം ടൂർ സൊസൈറ്റിയിലെ ജീവനക്കാരി സരിതയാണ് മൊഴി നൽകിയത്. സാമ്പത്തിക പ്രതിസന്ധി കാരണം ആത്മഹത്യയുടെ വക്കിലായിരുന്നു അനിലെന്നും മൊഴിയിലുണ്ട്.
സെപ്റ്റംബർ 21നാണ് ബിജെപി ജില്ലാ സെക്രട്ടറിയും കോർപറേഷൻ തിരുമല വാർഡ് കൗൺസിലറുമായ അനിലിനെ വാർഡ് കമ്മിറ്റി ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വലിയശാലയിൽ അനിൽ പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന ജില്ലാ ഫാം ടൂർ സഹകരണസംഘം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് അദ്ദേഹം മാനസിക സംഘർഷം നേരിടുന്നുണ്ടായിരുന്നു.
അനിലിന്റെ ആത്മഹത്യാക്കുറിപ്പിൽ ബിജെപിയെ വെട്ടിലാക്കുന്ന ആരോപണങ്ങളുണ്ടായിരുന്നു. നമ്മുടെ ആളുകളെ സഹായിച്ചെന്നും പണം തിരിച്ചടക്കാതിരുന്നിട്ടും മറ്റുനടപടികളിലേക്ക് കടന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും പണം തിരിച്ചടച്ചില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണമെന്നും കുറിപ്പിലുണ്ട്.
Adjust Story Font
16

