Quantcast

'ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കണം, പ്രതികളെ വൈദ്യ പരിശോധനക്ക് എത്തിക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ വേഗത്തിൽ തയാറാക്കണം': ഹൈക്കോടതി

'വിഷയത്തെ കോടതി ഗൗരവത്തിൽ കാണുമ്പോൾ ഡോക്ടർമാർ ഇപ്പോൾ നടത്തുന്ന സമരം എന്തിനാണ്'

MediaOne Logo

Web Desk

  • Published:

    11 May 2023 7:49 AM GMT

attacks on health workers,ensure 24-hour security in hospitals to prevent attacks on health workers; HC ,ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണം തടയാൻ ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കണമെന്ന്ഹൈക്കോടതി
X

കൊച്ചി: ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണം തടയാൻ ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കണമെന്ന്ഹൈക്കോടതി. പ്രതികളെ വൈദ്യ പരിശോധനക്ക് എത്തിക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ വേഗത്തിൽ തയ്യാറാക്കണം. ഡോ. വന്ദനയുടെ കൊലപാതകത്തിന് കാരണം സംവിധാനങ്ങളുടെ പരാജയമാണെന്നും ഹൈക്കോടതി തുറന്നടിച്ചു.

ഡോ. വന്ദനയുടെ കൊലപാതകം സംബന്ധിച്ച് വിശദമായ റിപ്പോർട്ടാണ് ഇന്ന് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. ആക്രമണം നടന്ന ദിവസം പുലർച്ചെ ഉണ്ടായ മുഴുവൻ സംഭവങ്ങളും ഡിജിപി അനിൽകാന്തും എഡിജിപി എംആർ അജിത്കുമാറും ഓണ്‍ലൈനിൽ ഹാജരായി വിശദീകരിച്ചു.

പ്രതി സന്ദീപിന്റെ ശബ്ദരേഖയും രേഖാചിത്രങ്ങളും ദൃശ്യങ്ങളും സഹിതമാണ് പൊലീസ് കാര്യങ്ങൾ അവതരിപ്പിച്ചത്. സംഭവസ്ഥലത്ത് ഭയന്ന് നിന്ന് പോയതാണ് ഡോ. വന്ദന ആക്രമണത്തിന് ഇരയാവാൻ കാരണമെന്നായിരുന്നു കോടതിയിൽ പൊലീസിന്റെ വാദം. സ്വന്തം ജീവൻ കൊടുത്തും ജനങ്ങളെസംരക്ഷിക്കാൻ ബാധ്യതയുള്ള പൊലീസ് വന്ദനയെ ആക്രമിയിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തി.

ആശുപത്രിയിൽ സുരക്ഷ സംവിധാനങ്ങളുണ്ടായിരുന്നില്ല, കുത്തേറ്റ ഉടനെ തന്നെ പൊലീസ് ഓടി മാറി. ഇല്ലായിരുന്നെങ്കിൽ വന്ദനയുടെ ജീവൻ രക്ഷിക്കാനാകുമായിരുന്നെന്നും കോടതി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ ഒരുക്കാൻ നിർദ്ദേശിച്ച കോടതി, മജിസ്ട്രേറ്റിന് മുന്നിൽ പ്രതികളെ ഹാജരാക്കുന്ന വേളയിലുള്ള മാനദണ്ഡങ്ങൾ വൈദ്യ പരിശോധനാ സമയത്തും പാലിക്കണമെന്നും നിർദേശിച്ചു.

വിഷയത്തെ കോടതി ഗൗരവത്തിൽ കാണുമ്പോൾ ഡോക്ടർമാർ ഇപ്പോൾ നടത്തുന്ന സമരം എന്തിനാണെന്നും കോടതി ചോദിച്ചു. ആളുകൾ ബുദ്ധിമുട്ടുകയാണ്, ഇക്കാര്യം പരിഗണിക്കണം. വിഷയം കക്ഷികളെ അറിയിക്കാമെന്ന് ഐഎംഎയുടെ അഭിഭാഷകൻ വ്യക്തമാക്കി. കേസിൽ ഇടപെടൽ നടത്തിയതിന് ശേഷമുള്ള സൈബർ ആക്രമണങ്ങളെ മുഖവിലക്കെടുക്കുന്നില്ലെന്നും കോടതി പറഞ്ഞു. വേനലവധിക്ക് ശേഷം ഹരജിയിൽ ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും കൗസർ എടപ്പഗത്തും വാദം കേൾക്കും.


TAGS :

Next Story