'സ്റ്റോക്ക് തിരിച്ചെടുക്കുന്നതിൽ പിന്നോട്ടില്ല'; മെഡി.കോളജുകളിലെ ഹൃദയശസ്ത്രക്രിയ ഉപകരണ കുടിശ്ശികയില്‍ നിലപാട് കടുപ്പിച്ച് വിതരണക്കാർ
ഉപകരണ കുടിശ്ശിക തീർക്കാൻ ആരോഗ്യവകുപ്പ് 250 കോടി രൂപ ധനവകുപ്പിനോട് അടിയന്തര സഹായം തേടിയിട്ടുണ്ട്

Photo| MediaOne
തിരുവനന്തപുരം:ഹൃദയ ശസ്ത്രക്രിയ ഉപകരണ കുടിശ്ശികയിൽ നിലപാട് കടുപ്പിക്കാൻ വിതരണക്കാർ. സ്റ്റോക്ക് തിരിച്ചെടുക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്നാണ് തീരുമാനം. നിയമവഴികൾ അടക്കം പരിശോധിക്കാൻ വിതരണക്കാരുടെ യോഗം തീരുമാനിച്ചു. ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഉപകരണങ്ങൾ തിരിച്ചെടുത്തിരുന്നു.
കുടിശ്ശിക തീർക്കുന്നതിൽ ഒരു തരത്തിലുമുള്ള ഉറപ്പുകളും കോട്ടയം മെഡിക്കൽ കോളജ്, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രികൾ നൽകിയിരുന്നില്ല. സ്റ്റോക്ക് തിരിച്ചെടുക്കാൻ കോഴിക്കോട് മെഡിക്കൽകോളജ് അനുവദിച്ചിരുന്നതുമില്ല കുടിശ്ശിക ഉടൻ തീർക്കാമെന്ന് കോഴിക്കോട് മെഡിക്കൽ കോളജും ചർച്ചയിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെ വൈകീട്ട് ചേർന്ന യോഗത്തിലാണ് സ്റ്റോക്ക് തിരിച്ചെടുക്കാനുള്ള വഴികൾ തേടാൻ വിതരണക്കാരുടെ സംഘടന തീരുമാനിച്ചത്.
159 കോടി രൂപയാണ് ഹൃദയ ശസ്ത്രക്രിയ വിതരണക്കാർക്ക് മാത്രം ആരോഗ്യവകുപ്പ് കുടിശ്ശികയായി നൽകാനുണ്ടായിരുന്നത്.ആവർത്തിച്ച് മുന്നറിപ്പുകൾ നൽകിയിട്ടും, സമയപരിധി നീട്ടി നൽകിയിട്ടും, ഇതിൽ 30 കോടി മാത്രമാണ് സർക്കാർ നൽകാൻ തയാറായത്. ഇതാണ് ഗുരുതര സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
അതേസമയം, ഉപകരണ കുടിശ്ശിക തീർക്കാൻ ആരോഗ്യവകുപ്പ് 250 കോടി രൂപ ധനവകുപ്പിനോട് അടിയന്തര സഹായം തേടിയിട്ടുണ്ട്. ഇതിൽ 100 കോടി രൂപയെങ്കിലും കിട്ടിയാൽ മാത്രമേ പ്രതിസന്ധിക്ക് പരിഹാരമാവൂ.
Adjust Story Font
16

