'ഭാര്യയുടെ കെട്ടുതാലി പണയം വെച്ചിട്ടാണ് കൃഷി തുടങ്ങിയത്, അത് മുഴുവൻ കാട്ടാന തകർത്തു'; വനം വകുപ്പ് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് കർഷകൻ
രവീന്ദ്രന്റെ അഞ്ച് ഏക്കർ നെൽകൃഷിയാണ് കാട്ടാന നശിപ്പിച്ചത്.

പാലക്കാട്: കാട്ടാന കൃഷിനശപ്പിച്ചതിൽ കർഷകന്റെ ഒറ്റയാൾ പ്രതിഷേധം. പാലക്കാട് മലമ്പുഴ കൊട്ടേക്കാട് സ്വദേശി രവീന്ദ്രനാണ് വനം വകുപ്പ് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. രവീന്ദ്രന്റെ അഞ്ച് ഏക്കർ നെൽകൃഷിയാണ് കാട്ടാന നശിപ്പിച്ചത്. നഷ്ട പരിഹാരം നൽകാമെന്ന റെയ്ഞ്ച് ഓഫീസറുടെ ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു.
കൃഷി ചെയ്യാൻ സ്വന്തമായി ഭൂമിയില്ലാത്തതിനാൽ വാടകക്ക് ഭൂമി പാട്ടത്തിന് എടുത്താണ് രവീന്ദ്രൻ നെൽകൃഷി ചെയ്തത്. നാല് ലക്ഷം രൂപ ചിലവഴിച്ച് അഞ്ച് ഏക്കർ സ്ഥലത്ത് നെൽകൃഷി ചെയ്തെങ്കിലും കാട്ടനക്കൂട്ടം കൊയ്യറായ നെൽ കൃഷി നശിപ്പിച്ചു. വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടും കാട്ടനകളെ തുരത്താൻ ഒന്നും ചെയ്തില്ലെന്ന് ആരോപിച്ചാണ് മലമ്പുഴയിലെ വാളയാർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിൽ രവീന്ദ്രൻ കുത്തിയിരുപ്പ് സമരം നടത്തിയത്
കൃഷിക്ക് നനക്കാൻ ഉപയോഗിക്കുന്ന 200 മീറ്റർ നീളത്തിലുള്ള പെപ്പുകളും ആനക്കൂട്ടം തകർത്തു . വനം വകുപ്പ് നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പ് നൽകിയതോടെയാണ് രവീന്ദ്രൻ സമരം അവസാനിച്ചത്. ഫെൻസിങ്ങ് ഇല്ലാത്തതിനാൽ മിക്ക സ്ഥലത്തും കാട്ടാനകൾ കൃഷിസ്ഥലത്തേക്ക് ഇറങ്ങുന്നുണ്ട്. ഫെൻസിങ് തകർത്ത് ആനകൾ എത്തുന്നതും പ്രതിസന്ധിയാണ്.
Adjust Story Font
16

