Quantcast

‘പുതിയ വീട്ടിലേക്ക് മകൾ എത്താനിരിക്കെയാണ് ദുഃഖ വാർത്തയെത്തിയത്’ ഇറാൻ പിടിച്ചെടുത്ത കപ്പലിലകപ്പെട്ട ആന്റസയുടെ പിതാവ്

മുഖ്യമന്ത്രി കേന്ദ്രത്തിനയച്ച കത്തിൽ മകളുടെ പേരില്ലാത്തത് ദുഃഖമുണ്ടാക്കിയെന്ന് ബിജു എബ്രഹാം

MediaOne Logo

Web Desk

  • Updated:

    2024-04-15 10:57:44.0

Published:

15 April 2024 10:56 AM GMT

‘പുതിയ വീട്ടിലേക്ക് മകൾ എത്താനിരിക്കെയാണ് ദുഃഖ വാർത്തയെത്തിയത്’ ഇറാൻ പിടിച്ചെടുത്ത കപ്പലിലകപ്പെട്ട ആന്റസയുടെ  പിതാവ്
X

കോട്ടയം: പുതിയ വീട്ടിലേക്ക് മകൾ വരുന്നതും കാത്തിരിക്കുന്നതിനിടയിലാണ് ദുഃഖ വാർത്തയെത്തിയതെന്ന് ഇറാൻ പിടിച്ചെടുത്ത കപ്പലിലകപ്പെട്ട മലയാളി യുവതിയുടെ പിതാവ് ബിജു എബ്രഹാം. തൃശൂർ വെളുത്തൂർ സ്വദേശിനി ആന്റസ ജോസഫ് (21) ആണ് ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിലകപ്പെട്ട മലയാളി യുവതി. രണ്ട് ദിവസം മുമ്പാണ് കുടുംബം കോട്ടയം കൊടുങ്ങൂരിലെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. മകൾ കൂടി പുതിയ വീട്ടിലേക്ക് വരുന്നതും കാത്തിരിക്കുകയായിരുന്നു കുടുംബം. അതിനിടയിലാണ് മകൾ ജോലി ചെയ്തിരുന്ന ഇസ്രായേലി കപ്പൽ ഇറാൻ പിടി​ച്ചെടുക്കുന്നത്.

കഴിഞ്ഞ ദിവസം മൂന്ന് മലയാളികൾ കപ്പലിൽ അകപ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. മൂന്ന് മലയാളികൾ ഉൾ​പ്പടെ 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളതെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം.

അതിനിടയിലാണ് തിങ്കളാഴ്ച 17 പേർക്ക് ​പുറമെ ആന്റസ ജോസഫും കപ്പലിൽ ഉ​ണ്ടെന്ന് കുടുംബം അറിയുന്നത്. ​ട്രെയിനിങ്ങിന്റെ ഭാഗമായി 9 മാസമായി കപ്പലിൽ ജോലി ചെയ്തു വരികയായിരുന്നു. ആൻറസ. കപ്പലിൽ നിന്ന് കൂടുതൽ വിവരങ്ങളൊന്നും ലഭിക്കാത്തതിൽ ആശങ്കയുണ്ടെന്ന് പിതാവ് ബിജു എബ്രഹാം പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് അവസാനമായി മകളുമായി സംസാരിച്ചത്. അത് കഴിഞ്ഞ് ബന്ധപ്പെടാൻ സാധിച്ചില്ല. കമ്പനി അധികൃതർ ബന്ധപ്പെട്ടിരുന്നു. സുരക്ഷിതരാണെന്ന് അറിയിച്ചുവെന്നും പിതാവ് പറഞ്ഞു. ഏജൻസികൾ പിന്നീട് ബന്ധപ്പെട്ടെന്നും വിവരങ്ങൾ കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി കേന്ദ്രത്തിനയച്ച കത്തിൽ മകളുടെ പേരില്ലാത്തത് ദുഃഖമുണ്ടാക്കിയെന്ന് പിതാവ് പറഞ്ഞു. ഇതുവരെ സർക്കാരിൻ്റെ ഭാഗത്തു നിന്നും ആരും ബന്ധപെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും നിശ്ചിത സമയത്താണ് മകൾ വിളിക്കുന്നത്. നാളെ വിളിക്കാമെന്നു പറഞ്ഞാണ് അവസാന ദിവസവും മകൾ ഫോൺ വച്ചത്. പിറ്റെന്ന് കോൾ വരാതെ ആയതോടെയാണ് ഞങ്ങൾ അങ്ങോട്ടേക്ക് വിളിച്ചത്. എന്നാൽ കിട്ടിയില്ല. കപ്പൽ അബുദബിയിൽ നിന്നും മുംബൈയ്ക്ക് വരുമ്പോഴാണ് സംഭവം നടന്നതെന്നാണ് കമ്പനി അധികൃതർ അറിയിച്ചത്. നിലവിൽ എല്ലാവരും സുരക്ഷിതയാണെന്നാണ് വിവരം ലഭിച്ചതെന്ന് ബിജു ഏബ്രഹാം പറഞ്ഞു.അതെ സമയം ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ചരക്ക് കപ്പലിലെ ജീവനക്കാരെ കാണാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് ഉടൻ അനുമതി നൽകുമെന്ന് ഇറാൻ. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി അമീർ അബ്ദുള്ളാഹിയാനുമായി ഫോണിൽ സംസാരിച്ചിരുന്നു. കപ്പലിലുള്ള മൂന്ന് മലയാളികൾ ഉൾപ്പടെ 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇവരെ പറ്റിയുള്ള ആശങ്ക പങ്കുവെച്ചതി​ന് പിന്നാലെയാണ് ഇറാന്റെ നടപടി.ജയശങ്കർ ഇക്കാര്യത്തിൽ സഹായം അഭ്യർത്ഥിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരുമായി ഉടൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൂടിക്കാഴ്ച നടത്താനാകുമെന്നും ഡോ. ​​അമീർ അബ്ദുള്ളാഹിയൻ പറഞ്ഞു.

ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം ഒഴിവാക്കാനും സംയമനം പാലിക്കാനും ജയശങ്കർ ആഹ്വാനം ചെയ്തു. ഇറാനിലുള്ള ഇന്ത്യക്കാരുമായി നിരന്തരം ബന്ധപ്പെടാൻ മേഖലയിലെ എംബസികൾക്ക് ഇന്ത്യ നിർദേശം നൽകി.സിറിയയിലെ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഏഴ് ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാൻ പ്രത്യാക്രമണം നടത്തിയത്.

അതെ സമയം ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി ധനേഷ് കുടുംബവുമായി ഇന്നലെ രാത്രി സംസാരിച്ചു. വയനാട് സ്വദേശിയായ ധനേഷ് അമ്മയുടെ ഫോണിൽ വിളിച്ച് സംസാരിച്ചു.‘താൻ സുരക്ഷിതൻ ആണെന്ന് പറഞ്ഞുവെന്ന് കുടുംബം പറഞ്ഞു. അപ്പോൾ തന്നെ ഫോൺ കട്ടായെന്ന് ധനേഷിന്റെ അച്ഛൻ പറഞ്ഞു. വയനാട് പാൽവെളിച്ചം സ്വദേശിയാണ് ധനേഷ്.

ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിൽ ധനേഷ് ഉൾപ്പടെ മൂന്ന് മലയാളികളാണുള്ളതെന്നാണ് നേരത്തെ പുറത്ത് വന്ന വിവരം. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ് എന്നിവരാണ് മറ്റുള്ളവർ. കഴിഞ്ഞ ദിവസമാണ് ഇറാൻ റെവല്യൂഷനറി ഗാർഡ് ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലായ എം.എസ്.സി ഏരീസ് നിയന്ത്രണത്തിലാക്കിയത്. ഇതിൽ 17 ഇന്ത്യൻ ജീവനക്കാരുള്ളതായി റിപ്പോർട്ടുണ്ടായിരുന്നു.

കപ്പലിലെ സെക്കൻഡ് എൻജിനീയർ ആണ് ശ്യാംനാഥ്. സംഭവത്തിനുശേഷം ഇദ്ദേഹം വീട്ടിൽ ബന്ധപ്പെട്ടിരുന്നുവെന്ന് കുടുംബം മീഡിയവണിനോട് പറഞ്ഞു. ഈ മാസം 16നു നാട്ടിൽ വരാനിരിക്കുകയായിരുന്നു യുവാവ്. പത്തു വർഷമായി ഇതേ കമ്പനിയുടെ കപ്പലുകളിലാണ് സുമേഷ് ജോലി ചെയ്യുന്നത്. എട്ടു വർഷമായി ഇതേ കപ്പലിൽ ജീവനക്കാരനാണ് പാലക്കാട് സ്വദേശി സുമേഷ്. കപ്പൽ പിടികൂടിയ ശേഷം ഇദ്ദേഹവുമായി ഫോണിൽ ബന്ധപ്പെടാൻ കുടുംബത്തിനായിട്ടില്ല.

ജീവനക്കാരുടെ മോചനത്തിനായി ഇന്ത്യൻ സർക്കാർ നയതന്ത്ര മാർഗങ്ങളിലൂടെ ഇറാനിയൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 'എം.എസ്.സി ഏരീസ് എന്ന ചരക്കുകപ്പൽ ഇറാൻ നിയന്ത്രണത്തിലാക്കിയതായി അറിയാനായി. കപ്പലിൽ 17 ഇന്ത്യൻ പൗരന്മാരുണ്ടെന്ന് മനസ്സിലാക്കുന്നു. തെഹ്‌റാനിലും ഡൽഹിയിലും നയതന്ത്ര മാർഗങ്ങളിലൂടെ ഇറാനിയൻ അധികാരികളുമായി ബന്ധപ്പെടുന്നുണ്ട്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ, ക്ഷേമം, നേരത്തെയുള്ള മോചനം എന്നിവ ഉറപ്പാക്കും'-അധികൃതർ അറിയിച്ചു.

ഗോർട്ടൽ ഷിപ്പിങ് കമ്പനിയിൽ നിന്ന് അന്താരാഷ്ട്ര ഷിപ്പിങ് ലൈനായ എം.എസ്.സിയാണ് ഏരീസ് കപ്പൽ പാട്ടത്തിനെടുത്തത്. സോഡിയാക് മാരിടൈമിനോട് അഫിലിയേറ്റ് ചെയ്ത കമ്പനിയാണ് ഗോർട്ടൽ ഷിപ്പിങ്. കപ്പലിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും എം.എസ്.സിയാണെന്ന് ഉത്തരവാദിയെന്ന് സോഡിയാക് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. സോഡിയാക് ഭാഗികമായി ഇസ്രായേലി വ്യവസായി ഇയാൽ ഓഫറിന്റെ ഉടമസ്ഥതയിലുള്ളതാണ്.

ഈ മാസമാദ്യം സിറിയയിലെ ഇറാൻ എംബസിയിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യു.എ.ഇക്കും ഇറാനുമിടയിലുള്ള ഹോർമുസ് കടലിടുക്കിൽനിന്ന് കപ്പൽ പിടിച്ചെടുത്തത്. ഇതിനു പിന്നാലെ ഇന്നലെ വിവിധ ഇസ്രായേൽ പ്രദേശങ്ങൾക്കുനേരെ ഇറാന്റെ ഡ്രോൺ ആക്രമണവും നടന്നു. കപ്പൽ യു.എ.ഇയിൽനിന്ന് മുംബൈയിലെ ജവഹർലാൽ നെഹ്‌റു തുറമുഖത്തേക്കു വരികയായിരുന്നുവെന്നാണ് റിപ്പോർട്ട്.

TAGS :

Next Story