Quantcast

ബജറ്റില്‍ പ്രത്യേക മാജിക്ക് ഒന്നുമില്ല; ജനങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

ലോക്ഡൗൺ കാലത്ത് ഉണ്ടാകാവുന്ന എല്ലാ സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനത്തുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

MediaOne Logo

കെ.ആര്‍ സാജു

  • Updated:

    2021-06-03 03:40:05.0

Published:

3 Jun 2021 2:36 AM GMT

ബജറ്റില്‍ പ്രത്യേക മാജിക്ക് ഒന്നുമില്ല; ജനങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ
X

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യബജറ്റാണ് നാളെ അവതരിപ്പിക്കുന്നത്. ഒരു തലമുറ മാറ്റത്തിന് ശേഷം കേരളത്തിന്‍റെ പുതിയ ധനമന്ത്രി കെ.എൻ ബാലഗോപാല്‍ ആണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്. ലോക്ഡൗൺ കാലത്ത് ഉണ്ടാകാവുന്ന എല്ലാ സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനത്തുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ മീഡിയവണിനോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ആളുകളെ കോവിഡിന് വിട്ടുകൊടുക്കില്ല. ആരോഗ്യമേഖലയ്ക്ക് ബജറ്റിൽ മികച്ച പരിഗണനയുണ്ടാകും. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ബജറ്റിൽ പാലിക്കുമെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.

ഒരു പ്രതിസന്ധി കാലത്തെ ബജറ്റാണ്. സ്വാഭാവികമായും ധനമന്ത്രി പണം എവിടെ നിന്ന് കണ്ടെത്തുമെന്നാണ് ജനം ഉറ്റുനോക്കുന്നത്.. എന്താണ് ഇത്തവണത്തെ മാജിക്?

മാജിക് ഒന്നുമില്ല. ജനങ്ങളുടെ ഒപ്പം നിന്ന് നേരത്തെ തന്നെ ചെയ്യേണ്ട കാര്യങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി ഉണ്ട് രാജ്യത്താകെ. കേരളത്തിലുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കേണ്ട പണം അനുവദിക്കുന്നില്ല എന്ന പ്രശ്നവുമുണ്ട്. അതിനെയെല്ലാം നേരിട്ടുകൊണ്ട് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് വിശ്വാസം.

ലോട്ടറി, മദ്യവില്‍പ്പന തുടങ്ങി സംസ്ഥാനത്തിന്‍റെ പ്രധാനപ്പെട്ട വരുമാന മാര്‍ഗങ്ങളായ പലതും ഈ ലോക്ക്ഡൌണ്‍ കാലത്ത് അടഞ്ഞുകിടക്കുകയാണ്. ഈ പ്രതിസന്ധി ബജറ്റില്‍ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ തടസ്സമാകുമോ?

ലോക്ക്ഡൌണ്‍ കാലത്ത് ഉണ്ടാകുന്ന എല്ലാ സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനം നേരിടുന്നുണ്ട്. സംസ്ഥാനത്തെ ജിഎസ്‍ടി വരുമാനം തന്നെ വലിയ തോതില്‍ ഇടിഞ്ഞിരിക്കുന്നു. ഇന്ത്യയിലാകെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആയിരക്കണക്കിന് കോടി രൂപയാണ് ജിഎസ്ടി കുടിശ്ശിക കിട്ടാനുള്ളത്. കേരളത്തിന് മാത്രം 4077കോടിയാണ് ജിഎസ്‍ടി കുടിശ്ശിക കിട്ടാനുള്ളത്. ഇനി അത് കുറച്ചൂടെ രൂക്ഷമാകും. ഇതൊക്കെ പെട്ടെന്ന് പരിഹരിക്കാവുന്ന ഒരു കാര്യമല്ല.

പക്ഷേ നമുക്ക് ജനങ്ങളുടെ ആരോഗ്യവും ജീവനുമാണ് വലുത്. ജനങ്ങളെ അങ്ങനെ കോവിഡിന്‍റെ ദയയ്ക്ക് വിട്ടുകൊടുക്കാനാകില്ല. സമൂഹത്തിന്‍റെ പിന്തുണയുണ്ടാകും ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ എന്നാണ് വിശ്വസിക്കുന്നത്. മനുഷ്യന് ആരോഗ്യമുണ്ടെങ്കില്‍, സമൂഹത്തിന്‍റെ സാമ്പത്തികരംഗം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ നടപ്പിലാക്കാനും കഴിഞ്ഞാല്‍ അതിന്‍റെ റിസള്‍ട്ട് ഉണ്ടാകും.

കോവിഡ് കാലമാണ്, കൂടുതല്‍ നീക്കിയിരിപ്പ് ആരോഗ്യമേഖലയ്ക്ക് നല്‍കേണ്ടിവരുമോ?

ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ കൃത്യമായ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നയപ്രഖ്യാപനത്തിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എല്‍ഡിഎഫിന്‍റെ പ്രകടനപത്രികയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും കാര്യങ്ങള്‍.

കൂടുതല്‍ സഹായം കേന്ദ്രം നല്‍കേണ്ട ഒരു സാഹചര്യമായിരുന്നു ഇത്. പക്ഷേ അത്തരത്തിലുള്ള സഹായമൊന്നും ഇപ്പോള്‍ ലഭിക്കുന്നില്ല. ജി എസ് ടിയുടെ അര്‍ഹമായ വിഹിതം പോലും ലഭിക്കാത്ത സാഹചര്യം. ഇപ്പോള്‍ പോലും സംസ്ഥാനം നികുതി കുറച്ച് ഇന്ധന വില പിടിച്ച് നിര്‍ത്തണമെന്നാണ് കേന്ദ്രം പറയുന്നത്. എങ്ങനെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഈ സമീപനത്തെ കാണുന്നത്?

കഴിഞ്ഞ ജി എസ് ടി കൌണ്‍സിലിലും ഇക്കാര്യത്തില്‍ കൃത്യമായ അഭിപ്രായം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിഹിതം പോലും കേന്ദ്രം പിടിച്ചെടുത്തോണ്ടിരിക്കുകയാണ്. അതിന് ഒരു അവസാനം വരണം. സംസ്ഥാനത്തിന് തരാനുള്ള പണം തരണം.

അടിസ്ഥാനസൌകര്യവികസത്തിന് ഊന്നല്‍ നല്‍കി കിഫ്ബി വഴിയാണ് കഴിഞ്ഞ ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചിരുന്നത്. ആ കിഫ്ബിക്കെതിരെ ചില നീക്കങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഇത്തവണയും പണം കണ്ടെത്തുന്നത് കിഫ് ബി മുഖേനയായിരിക്കുമോ?

കാത്തിരിക്കുക.. ബജറ്റ് അവതരിപ്പിക്കുന്നത് വരെ.. എന്തൊക്കെയാണ് ചെയ്യുക, എന്താണ് വരാന്‍ പോകുന്നത് എന്ന് ബജറ്റില്‍ അറിയാം..

ആരോഗ്യമേഖലയ്ക്കും ജനക്ഷേമത്തിനും ഊന്നല്‍ നല്‍കിയുള്ള ബജറ്റായിരിക്കും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നത്.കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ നികുതി നിര്‍ദ്ദേശങ്ങളുണ്ടാകുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്

കോവിഡിന്‍റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് പൂര്‍ണമായും അടച്ചിട്ടതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്.വരവും ചിലവും ഒരുപോലെ കൊണ്ട് പോകാനുള്ള ബുദ്ധിമുട്ടിനിടെ അവതരിപ്പിക്കുന്ന ബജറ്റില്‍ എന്ത് പ്രഖ്യാപനങ്ങളുണ്ടാകുമെന്ന ആക്ഷാംക്ഷ സാമ്പത്തിക വിദഗ്ധര്‍ക്കുണ്ട്. സര്‍ക്കാരിന്‍റെ തനത് വരുമാനമാര്‍ഗ്ഗങ്ങളെല്ലാം നിശ്ചലമായിരിക്കുകയാണ്. ദുരിതത്തിലുള്ള ജനങ്ങള്‍ക്ക് മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാനും കഴിയില്ല. അതുകൊണ്ട് പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ കൂടുതലുണ്ടാകാന്‍ സാധ്യതയില്ല. മറ്റ് വരുമാന മാര്‍ഗ്ഗം എങ്ങനെ കണ്ടെത്തുമെന്ന വെല്ലുവിളി ബാലഗോപാലിന് മുന്നിലുണ്ട്.

വാറ്റ് നികുതി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കാനുള്ള പദ്ധതി വേണ്ടത്ര ഫലം കാണാത്തത് കൊണ്ട് അതിനെ മറികടക്കാനുള്ള പ്രഖ്യാപനം ഉണ്ടായേക്കും. ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള ബജറ്റായിരിക്കും കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കുക. സൌജ്യന്യ വാക്സിന്‍ നല്കാന്‍ ബജറ്റില്‍ പണം നീക്കി വെയ്ക്കും. മൂന്നാം തരംഗം മുന്നില്‍ കണ്ട് കൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പണമുണ്ടാകും. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതും, ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിനുമുള്ള പദ്ധതികളും പ്രഖ്യാപിക്കുമെന്നാണ് സൂചന. വീട്ടമ്മര്‍ക്കുള്ള പെന്‍ഷന്‍, തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികളും പ്രതീക്ഷിക്കുന്നു, കഴിഞ്ഞ ജനുവരിയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ കാതലായ മാറ്റങ്ങള്‍ പുതിയ ബജറ്റില്‍ ഉണ്ടാകാന്‍ സാധ്യതയില്ല.

TAGS :

Next Story