പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളവുമായി സഹകരിക്കാൻ ഫിൻലാൻഡ്; ഇന്ന് വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച
യൂണിവേഴ്‌സിറ്റി ഓഫ് ഹേൽസിൻഘിയിലെ വിവിധ ഡിപ്പാർട്ട്‌മെന്റ് മേധാവികളയ പ്രൊഫ. ടാപ്പിയോ ലേഹ്‌തേരോ, റീക്കാ ഹേ ലീക്കാ, മിന്നാ സാദേ എന്നിവരാണ് സംസ്ഥാനത്തെത്തിയത്.

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളവുമായി സഹകരിക്കാൻ ഫിൻലാൻഡ് വിദ്യാഭ്യാസ വകുപ്പ്. ഫിന്നിഷ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ സംസ്ഥാനത്തെത്തി. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ പദ്ധതികളിൽ പരസ്പര സഹകരണത്തോടെ നവീന ആശയങ്ങൾ നടപ്പിലാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
യൂണിവേഴ്‌സിറ്റി ഓഫ് ഹേൽസിൻഘിയിലെ വിവിധ ഡിപ്പാർട്ട്‌മെന്റ് മേധാവികളയ പ്രൊഫ. ടാപ്പിയോ ലേഹ്‌തേരോ, റീക്കാ ഹേ ലീക്കാ, മിന്നാ സാദേ എന്നിവരാണ് സംസ്ഥാനത്തെത്തിയത്. കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയനും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയും ഫിൻലൻഡ് സംഘവുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് രണ്ടാമത്തെ സംഘം എത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് - സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടത്തിയ സെമിനാറിൽ സംഘം പങ്കെടുത്തു.
അധ്യാപക പരിശീലനം, ശൈശവകാല വിദ്യാഭ്യാസ മാതൃകകൾ, അക്കാദമിക നിലവാരം ഉയർത്തുന്ന പ്രവർത്തനങ്ങൾ എന്നിവയിലാകും ആദ്യഘട്ട സഹകരണം ഉറപ്പാക്കുക. ഫിൻലാൻഡിൽ അധ്യാപകർക്ക് നൽകുന്ന പരിശീലനങ്ങളെ കുറിച്ച് സംഘം സെമിനാർ അവതരിപ്പിച്ചു. ശാസ്ത്രം, ഗണിതം, അടിസ്ഥാന ഭാഷാശേഷി വികസനം തുടങ്ങിയ വിഷയങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്തു. കുട്ടികളുടെ ദേശീയ വിദ്യാഭ്യാസ അവകാശങ്ങളും ചർച്ചാ വിഷയമായി. ഇന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയെ സംഘം ഇന്ന് സന്ദർശിക്കും. വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവർത്തനങ്ങൾ അറിയുന്നതിന്റെ ഭാഗമായി വകുപ്പിന് കീഴിലുള്ള വിവിധ ഏജൻസികളുമായും കൂടിക്കാഴ്ച നടത്തും.
Adjust Story Font
16