തീപിടിത്ത സാധ്യതയുള്ളിടത്ത് ഫയർ ഓഡിറ്റിങ് നടത്തുമെന്ന് എറണാകുളം കലക്ടർ
കൃത്യമായ പരിശോധനകള്‍ നടക്കുന്നുണ്ടോയെന്ന് അതത് തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും വിലയിരുത്തണം

കൊച്ചി: തീപിടിത്ത സാധ്യതയുളള ഇടങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ എറണാകുളം കലക്ടറുടെ നിര്‍ദേശം. തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് അഗ്നിരക്ഷാവിഭാഗം ഫയര്‍ ഓഡിറ്റിങ് നടത്തണം. കൃത്യമായ പരിശോധനകള്‍ നടക്കുന്നുണ്ടോയെന്ന് അതത് തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും വിലയിരുത്തണം. അഗ്നിസുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താന്‍ പടക്ക നിര്‍മാണശാലകള്‍ക്ക് പുറമെ ഫാക്ടറികളിലും മറ്റ് വ്യവസായശാലകളിലും അടിയന്തര പരിശോധന നടത്തും.
കടുത്ത വേനൽക്കാലത്ത് തീപിടിത്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ നിർദേശിച്ചു. ജനവാസ - വാണിജ്യ കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന തീപിടിത്തം മൂലം ജീവനും സ്വത്തിനും നഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതൽ ഉണ്ട്.
വേനൽക്കാലത്ത് മാർക്കറ്റുകൾ, ഗോഡൗൺ കെട്ടിടങ്ങൾ, മാലിന്യ ശേഖരണ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) എന്നിവിടങ്ങളിൽ തീപിടിത്ത സാധ്യത ഏറെയാണ്. ഇത്തരത്തിൽ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളിൽ ജില്ലാ ഫയർ & റസ്ക്യൂ വിഭാഗം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഫയർ ഓഡിറ്റ് നടത്തി കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശങ്ങൾ നൽകേണ്ടതാണ്.
ജനവാസ മേഖലകളിൽ കാട് പിടിച്ച് കിടക്കുന്ന പൊതുസ്ഥലങ്ങൾ കണ്ടെത്തി ഉണങ്ങിയ പുല്ലുകൾ, അടിക്കാടുകൾ മുതലായവ നിയന്ത്രിതമായി വെട്ടിമാറ്റാനുള്ള നടപടികൾ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ടതാണ്. സ്വകാര്യ പുരയിടങ്ങളിലെ കാടുകൾ വെട്ടിമാറ്റുന്നതിനും മാലിന്യകൂമ്പാരങ്ങൾ വൃത്തിയാക്കുന്നതിനും സ്ഥല ഉടമകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നോട്ടീസ് നൽകേണ്ടതും നിർദേശം നടപ്പിലാക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും കലക്ടറുടെ വാർത്താക്കുറിപ്പിൽ പറയുന്നു.
Adjust Story Font
16

