കുന്നംകുളം കസ്റ്റഡി മർദനം; നാല് പൊലീസുകാർക്ക് സസ്‌പെൻഷൻ
പൊലീസുകാർക്ക് സസ്‌പെൻഷൻ ശിപാർശ ചെയ്ത് തൃശൂർ ഡിഐജി റിപ്പോർട്ട് നൽകിയിരുന്നു

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഉൾപ്പെട്ട നാലുപൊലീസുകാർക്ക് സസ്‌പെൻഷൻ. ഉത്തരമേഖല ഐജിയുടേതാണ് നടപടി. പൊലീസുകാർക്ക് സസ്‌പെൻഷൻ ശിപാർശ ചെയ്ത് തൃശൂർ ഡിഐജി റിപ്പോർട്ട് നൽകിയിരുന്നു.
എസ്‌ഐ നുഹ്മാൻ, സീനിയർ സിപിഒ ശശിധരൻ, സിപിഒമാരായ സന്ദീപ്, സജീവൻ എന്നിവർക്കാണ് സസ്‌പെൻഷൻ. അതേസമയം, പൊലീസുകാർക്കെതിരെ കനത്ത നടപടിയുണ്ടായേക്കാമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് ഡിജിപിക്ക് നിയമോപദേശം ലഭിച്ചിരുന്നു. നേരത്തെ നടപടി സ്വീകരിച്ചുവെന്നത് തടസ്സമാകില്ലെന്ന് നിയമോപദേശത്തിൽ വ്യക്തമായിരുന്നു.
പൊലീസുകാരെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഐജി ഹരിശങ്കർ നൽകിയ റിപ്പോർട്ടും നിയമോപദേശവും പരിഗണിച്ച് അച്ചടക്ക നടപടിയെടുക്കാനായിരുന്നു തീരുമാനം. പിരിച്ചുവിടുകയാണെങ്കിൽ ഇക്കാര്യം വ്യക്തമാക്കി പൊലീസുകാർക്ക് നോട്ടീസ് നൽകി വിശദീകരണം കൂടി കേട്ട ശേഷമേ നടപടിയെടുക്കാൻ കഴിയൂ. അതേസമയം പൊലീസുകാരെ പിരിച്ചുവിടുകയല്ലാതെ മറ്റൊരു നടപടിയും അംഗീകരിക്കില്ലെന്ന് മർദനമേറ്റ സുജിത്ത് വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

