Quantcast

നാല് വര്‍ഷം, വിടാതെ വിവാദങ്ങള്‍, എം.സി ജോസഫൈന്‍റെ അഞ്ച് 'മോശം' പ്രസ്താവനകള്‍..

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വനിത കമ്മീഷന്‍ അധ്യക്ഷയായിരിക്കെ എം.സി ജോസഫൈന്‍ നടത്തിയ പ്രധാന വിവാദ നിലപാടുകളും പ്രസ്താവനകളും ഇവയാണ്

MediaOne Logo

ijas

  • Updated:

    2021-06-25 09:20:20.0

Published:

25 Jun 2021 9:01 AM GMT

നാല് വര്‍ഷം, വിടാതെ വിവാദങ്ങള്‍, എം.സി ജോസഫൈന്‍റെ അഞ്ച് മോശം പ്രസ്താവനകള്‍..
X

ഇതാദ്യമായല്ല വനിത കമ്മീഷന്‍ അധ്യക്ഷയായിരുന്ന എം.സി ജോസഫൈന്‍ മോശം പ്രതികരണങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. 2017 മേയ് 27 ന് ചുമതലയേറ്റത് മുതല്‍ വിവാദങ്ങള്‍ക്കൊപ്പമാണ് ജോസഫൈന്‍റെ സഞ്ചാരം. പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എല്ലാം പക്ഷപാതപരമായിട്ടുള്ള നിലപാടുകളും പ്രതികരണങ്ങളും വലിയ വിമര്‍ശനങ്ങളാണ് വിളിച്ചുവരുത്തിയത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വനിത കമ്മീഷന്‍ അധ്യക്ഷയായിരിക്കെ എം.സി ജോസഫൈന്‍ നടത്തിയ പ്രധാന വിവാദ നിലപാടുകളും പ്രസ്താവനകളും നോക്കാം.

1. 'ഞങ്ങളുടെ പാർട്ടി ഒരു കോടതിയും കൂടിയാണ്, പൊലീസ് സ്റ്റേഷനുമാണ്.'

സി.പി.എം നേതാവ് പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് എം.സി ജോസഫൈന്‍ വിവാദ പരാമര്‍ശം നടത്തിയത്.

"ഞാന്‍ പാര്‍ട്ടിയിലൂടെ വളര്‍ന്നയാളാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ഇക്കാര്യങ്ങളില്‍ കര്‍ശനമായി നടപടിയെടുക്കുന്നത് പോലെ മറ്റൊരു പാര്‍ട്ടിയും നടപടിയെടുക്കില്ല. സംഘടനാപരമായി തീരുമാനമെടുത്താല്‍ മതിയെന്ന് ആ കുടുംബം തന്നോട് പറഞ്ഞിരുന്നു. അവര്‍ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു. പാര്‍ട്ടി ഒരു കോടതിയും കൂടിയാണ്. പൊലീസ് സ്‌റ്റേഷനും ആണ്. ഒരു നേതാവിനോടും അക്കാര്യത്തില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല," ജോസഫൈന്‍ പറഞ്ഞു.


2. 'പരാതി കൊടുത്ത നിങ്ങളെ എന്താണ് പറയേണ്ടത്, 89 വയസ്സുള്ള തള്ളയെ കൊണ്ടു പരാതി കൊടുപ്പിക്കാൻ ആരു പറഞ്ഞു?'

അയല്‍വാസി വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ നീതി തേടി വനിത കമ്മീഷനിലേക്ക് ഫോണ്‍ വിളിച്ച വൃദ്ധക്കും കുടുംബത്തിനുമാണ് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ രൂക്ഷ ശകാരം അഴിച്ചുവിട്ടത്.

വിവാദമായ ഫോൺ സംഭാഷണത്തിൽ നിന്ന്....

ജോസഫൈൻ - ആരാണ് പരാതിക്കാരി

പരാതിക്കാരിയുടെ ബന്ധു - എൻ്റെ വല്ല്യമ്മയാണ് പരാതിക്കാരി, ലക്ഷമിക്കുട്ടിയെന്നാണ് പേര്, 89 വയസ്സുണ്ട്.

ജോസഫൈൻ - അപ്പോ പിന്നെ എന്തിനാ പരാതി കൊടുത്തത്, അത് പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്താൽ മതിയായിരുന്നല്ലോ ?89 വയസ്സുള്ള അമ്മയെ കൊണ്ട് വനിതാ കമ്മീഷനിൽ പരാതി കൊടുത്ത നിങ്ങളെ എന്താണ് പറയേണ്ടത്, 89 വയസ്സുള്ള തള്ളയെ കൊണ്ടു പരാതി കൊടുപ്പിക്കാൻ ആരു പറഞ്ഞു ഇതിലൊക്കെ ആരെയെങ്കിലും ബന്ധപ്പെടുത്തേടേഡോ...

പരാതിക്കാരിയുടെ ബന്ധു - അപ്പോൾ ഇതു വനിതാ കമ്മീഷനിൽ അല്ലേ പരാതി കൊടുക്കേണ്ടത്

ജോസഫൈൻ - 89 വയസ്സുള്ള തള്ളയെ എന്നാ പിന്നെ വനിതാ കമ്മീഷനിൽ എത്തിക്ക്, വനിതാ കമ്മീഷനിൽ പരാതി കൊടുത്താൽ വിളിപ്പിക്കും, അപ്പോൾ എത്തണം. സുഖമില്ലാത്ത ഇത്രയും വയസ്സുള്ള അമ്മയെ കൊണ്ടു പരാതി കൊടുത്താൽ ആളെ ശിക്ഷിക്കാൻ പറ്റോ ഇല്ലലോ, കമ്മീഷൻ രണ്ടു കൂട്ടരേയും വിളിപ്പിക്കും, കാര്യങ്ങൾ ചോദിപ്പിക്കും. അപ്പോ ഇത്രയും പ്രായമുള്ളൊരു അമ്മയ്ക്ക് വനിതാ കമ്മീഷൻ ഓഫീസിൽ വിളിപ്പിച്ചാൽ വരാൻ പറ്റുമോ ഇല്ലയോ എന്നൊക്കെ നോക്കട്ടെ

പരാതിക്കാരിയുടെ ബന്ധു - തിരുവല്ലയായിരുന്നേൽ വരാമായിരുന്നു, ഇതിപ്പോ അടൂരല്ലേ ഒരുപാട് ദൂരമുണ്ട്

ജോസഫൈൻ - അതൊക്കെ നിങ്ങള് തീരുമാനിച്ചോ, വരണോ വേണ്ടയോ എന്നൊക്കെ.

3. 'വിജയരാഘവനെ ശക്തമായി വിമര്‍ശിച്ചത് താന്‍'

രമ്യാ ഹരിദാസിനെതിരായ മോശം പരാമർശത്തിലാണ് എം.സി ജോസഫൈന്‍ ഇത്തരത്തില്‍ പ്രതികരണം അറിയിച്ചത്.

രമ്യാ ഹരിദാസിനെതിരായ മോശം പരാമർശത്തിൽ എൽ‍ഡിഎഫ് കൺവീനർ എ വിജയരാഘവനെ ശക്തമായി വിമർശിച്ചത് താനാണെന്നും അത് തന്നെ വലിയ ശിക്ഷ ആണെന്നുമായിരുന്നു ജോസഫൈന്‍റെ പ്രതികരണം. തൃശ്ശൂരിൽ വെച്ചാണ് എം.സി ജോസഫൈന്‍ പ്രതികരണം അറിയിച്ചത്.

4. 'പാര്‍ട്ടിയില്‍ മുന്‍പും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് പുതുമയുള്ള കാര്യമല്ല, മനുഷ്യരല്ലേ, പല തെറ്റുകളും പറ്റും'

ലൈംഗികാതിക്രമ പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരെ നടപടിയെടുക്കില്ലെന്ന് പറഞ്ഞാണ് എം.സി ജോസഫൈന്‍ വിവാദ പരാമര്‍ശം നടത്തിയത്.

''ഇര പരാതി പുറത്ത് പറയുകയോ, പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുകയോ ചെയ്യുമ്പോള്‍ മാത്രമാണ് സ്വമേധയാ കേസെടുക്കാനാകുക. പാര്‍ട്ടിക്ക് ലഭിച്ച പരാതി പൊലീസിന് കൈമാറുന്ന കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും ജോസഫൈന്‍റെ വാദം. പാര്‍ട്ടിയില്‍ മുന്‍പും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് പുതുമയുള്ള കാര്യമല്ല, മനുഷ്യരല്ലേ, പല തെറ്റുകളും പറ്റും''– ജോസഫൈന്‍ പറഞ്ഞു.

5. 'എന്നാ പിന്നെ അനുഭവിച്ചോ'.

ഏറ്റവുമൊടുവില്‍ എം.സി ജോസഫൈന്‍റെ രാജിക്ക് കാരണമായ സംഭവം. സ്വകാര്യ ടെലിവിഷന്‍ ചര്‍ച്ചക്കിടെ ഭര്‍ത്യപീഡനത്തിനിരയാകുന്ന സ്ത്രീയുടെ പരാതി കേള്‍ക്കുന്നതിനിടെ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ പ്രതിഷേധത്തിനും വിമര്‍ശനങ്ങള്‍ക്കുമാണ് വഴിവെച്ചത്.

എറണാകുളത്ത് നിന്നുമായിരുന്നു സ്ത്രീ ടെലിവിഷന്‍ പരിപാടിയിലേക്ക് വിളിച്ചത്. 2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു പരാതി. ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു. എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും യുവതി അറിയച്ചപ്പോള്‍ 'എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ' എന്നായിരുന്നു ജോസഫൈന്‍റെ മറുപടി.


TAGS :

Next Story