ഉരുള്‍ കവര്‍ന്നെടുത്ത 70 ജീവനുകള്‍; പെട്ടിമുടി ദുരന്തത്തിന് ഇന്ന് നാല് വയസ്
2020 ആഗസ്ത് ആറിനാണ് നാടിനെ നടുക്കിയ ഉരുൾപൊട്ടലുണ്ടായത്

ഇടുക്കി: എഴുപത് പേരുടെ മരണത്തിനിടയാക്കിയ ഇടുക്കി പെട്ടിമുടി ദുരന്തത്തിന് ഇന്ന് നാല് വയസ്. 2020 ആഗസ്ത് ആറിനാണ് നാടിനെ നടുക്കിയ ഉരുൾപൊട്ടലുണ്ടായത്. സംസ്ഥാന സർക്കാർ അഞ്ച് ലക്ഷവും തമിഴ്നാട് സർക്കാർ മൂന്ന് ലക്ഷവും നൽകിയെങ്കിലും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല.
പതിവിന് വിപരീതമായി അന്ന് മഴ തിമിർത്ത് പെയ്തു. ഉരുൾപൊട്ടി. നാല് ലയങ്ങൾ തച്ചുടച്ച് മല വെള്ളം ആർത്തലച്ചെത്തി. രാത്രി പത്തരക്കുണ്ടായ ദുരന്തം പുറം ലോകമറിഞ്ഞത് പിറ്റേന്ന് പുലർച്ചെ. കേരളക്കരയൊന്നാകെ പെട്ടിമുടിയിലെത്തി. 19 ദിവസത്തെ തിരച്ചിലിൽ കണ്ടെടുക്കാനായത് 66 മൃതദേഹങ്ങൾ. നാല് പേർ ഇന്നും കാണാമറയത്താണ്.
കൂടെപ്പിറപ്പുകളായ പതിമൂന്ന് പേരെയാണ് കറുപ്പായിക്ക് നഷ്ടമായത്. ഓരോ വർഷവും പെട്ടിമുടിയിലെ ദുരന്ത ഭൂമിയിൽ കറുപ്പായിയെത്തും. ഇനിയും തിരിച്ച് കിട്ടാത്തവർക്കായി പ്രാർത്ഥന നടത്തും. ദുരന്തത്തെ അതിജീവിച്ചവരെ കുറ്റിയാർ വാലിയിൽ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിച്ചു. ജീവൻ നഷ്ടപ്പെട്ടവർക്ക് പെട്ടിമുടിയിൽ തന്നെ അന്ത്യ വിശ്രമം.
Adjust Story Font
16

