Quantcast

'കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കുക'; ഫ്രറ്റേണിറ്റി പ്രക്ഷോഭ സംഗമം നവംബർ നാലിന് എറണാകുളത്ത്

എറണാകുളം വഞ്ചി സ്ക്വയറിലാണു പ്രക്ഷോഭ സംഗമം നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    2 Nov 2023 4:13 PM GMT

കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കുക; ഫ്രറ്റേണിറ്റി പ്രക്ഷോഭ സംഗമം നവംബർ നാലിന് എറണാകുളത്ത്
X

കൊച്ചി: കേരളത്തിലെ വ്യത്യസ്ത ജാതി വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥയുടെ യാഥാർത്ഥ്യം മനസ്സിലാക്കാൻ സംസ്ഥാന സര്‍ക്കാര്‍ ജാതി സെൻസസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രക്ഷോഭ സംഗമം സംഘടിപ്പിക്കുന്നു. സംസ്ഥാന കമ്മിറ്റി നവംബർ നാലിന് എറണാകുളത്താണ് സംഗമം. ജാതി സെൻസസ് നടപ്പാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് യാതൊരു നിയമതടസ്സവുമില്ലാതിരുന്നിട്ടും കേന്ദ്ര സർക്കാരിന്റെയും ബി.ജെ.പിയുടെയും അതേനയം തന്നെയാണ് കേരളത്തിലെ ഇടത്പക്ഷ ഗവൺമെന്റും സ്വീകരിച്ചിരിക്കുന്നതെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി പറഞ്ഞു.

ബിഹാർ സർക്കാർ പുറത്തുവിട്ട ജാതി സെൻസസ് ഡാറ്റ എല്ലാ സംസ്ഥാനങ്ങളും അത് നടത്തേണ്ട അനിവാര്യതയാണ് ചൂണ്ടിക്കാണിക്കുന്നത്. ബിഹാർ സർക്കാർ പുറത്തുവിട്ട രേഖകൾ അനുസരിച്ച് സംസ്ഥാനത്ത് പിന്നാക്ക വിഭാഗത്തിൽ 27.13 ശതമാനവും അതിപിന്നാക്ക വിഭാഗത്തിൽ 36.01 ശതമാനവും ജനങ്ങളുള്ളപ്പോൾ മുന്നാക്ക വിഭാഗത്തിലാകട്ടെ വെറും 15.52 ശതമാനം പേർ മാത്രമാണുള്ളത്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 63 ശതമാനമാണ് മറ്റ് പിന്നാക്ക വിഭാഗങ്ങളും (ഒ.ബി.സി) അധിക പിന്നാക്ക വിഭാഗവും (ഇ.ബി.സി) എന്നത് ബിഹാറിലെ സാമൂഹിക യാഥാർത്ഥ്യത്തിന്റെ നേർചിത്രമാണ് വരച്ചുകാട്ടുന്നത്. കർണാടകയിൽ കഴി‍ഞ്ഞ സിദ്ധാരാമയ്യ സർക്കാരിന്റെ കാലത്ത് തന്നെ കാന്തരാജു കമ്മീഷൻ തയാറാക്കിയ ജാതി സെൻസസ് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അത് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഈ നവംബർ മാസത്തോടെ അത് പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജാതിരഹിത കേരളം എന്ന് മേനിനടിക്കുന്ന ഇടത്പക്ഷത്തിന് ജാതി സെൻസസ് നടപ്പാക്കാൻ എന്താണ് തടസ്സം എന്ന് അവർ വ്യക്തമാക്കേണ്ടതുണ്ട്. ഇന്ത്യൻ ജനതയുടെ 75 ശതമാനം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ് ജാതി സെൻസസ് നടപ്പാക്കുക എന്നത്. ഭരണഘടനയുടെ സൂക്ഷ്മമായ പ്രയോഗത്തിനും സാമൂഹിക വിതരണത്തിലും ഭരണകൂട നടപടികളിലും സാമൂഹിക നീതി ഉറപ്പാക്കാനും ജാതി സെൻസസ് അനിവാര്യമാണ്. വ്യത്യസ്ത ജാതികൾ ഏതാണ്, വിവിധ ജാതികളുടെ സാമൂഹിക-സാമ്പത്തിക- തൊഴിൽ- വിദ്യാഭ്യാസ അവസ്ഥകൾ, ഭരണകൂടത്തിന്റെ സേവനങ്ങൾ എത്താത്ത ജനവിഭാഗങ്ങൾ, സാമൂഹിക അധികാരത്തിലും വിഭവവിതരണത്തിലും നിലനിൽക്കുന്ന അസന്തുലിതാവസ്ഥ തുടങ്ങിയ സാമൂഹിക നീതിയുടെ വ്യത്യസ്ത മാനങ്ങളെ മനസ്സിലാക്കാൻ അത് സഹായിക്കുമെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടി.

''1931ൽ ബ്രിട്ടീഷ് ഇന്ത്യയിലാണ് അവസാനമായി ജാതി സെൻസസ് നടന്നത്. 1955ലെ കാക്കാ കലേക്കർ കമ്മീഷൻ മുന്നോട്ടുവച്ച പ്രധാന നിർദ്ദേശം 1961 മുതൽ ഇന്ത്യയിൽ ജാതി സെൻസസ് നടപ്പാക്കണമെന്നാണ്. 1980കളിലെ മണ്ഡൽ കമ്മീഷൻ വിവാദത്തിന്റെ പശ്ചാത്തലത്തിലെ പ്രധാനപ്പെട്ട ആവശ്യം ജാതി സെൻസസ് നടപ്പാക്കണമെന്നായിരുന്നെങ്കിലും മാറിവന്ന കേന്ദ്ര സർക്കാരുകൾ അതിന് തയാറായിട്ടില്ല. 2011ൽ മൻമോഹൻ സിങ് സർക്കാറിന്റെ കാലത്ത് സോഷ്യോ എകണോമിക് കാസ്റ്റ് സെൻസസ് (എസ്.ഇ.സി.സി) എന്ന പേരിൽ ജാതി സെൻസസ് നടത്തിയെങ്കിലും അത് പുറത്തുവിട്ടിട്ടില്ല. രാജ്യത്ത് സാമൂഹികാധികാരവും വിഭവാധികാരവും ആരാണ് കൈയടക്കിവച്ചിരിക്കുന്നത് എന്ന യാഥാർത്ഥ്യത്തെ പുറത്തുവിടാൻ ഭരണകൂടം തയാറാകാത്തതുകൊണ്ടാണ് ജാതി സെൻസസ് എന്ന ആവശ്യത്തെ അവർ നിരന്തരം നിരാകരിക്കുന്നത്.''

സംവരണം അർഹരായ ആളുകളിലേക്ക് എത്തണമെന്നും വിഭവങ്ങളും അധികാരവും സമൂഹത്തിലെ വ്യത്യസ്ത ജാതിവിഭാഗങ്ങൾക്കിടയിൽ തുല്യമായി വിതരണം ചെയ്യപ്പെടണമെന്നുമുള്ള രാഷ്ട്രീയ നിലപാട് സി.പി.എമ്മിന് ഉണ്ടെങ്കിൽ ജാതി സെൻസസ് നടപ്പാക്കാൻ അവർ തയാറാകേണ്ടതുണ്ട്. ജാതി സെൻസസിന്റെ കാര്യത്തിൽ ബി.ജെ.പിയുടെ അതേ നിലപാട് തന്നെയാണോ അവർക്കെന്ന് സി.പി.എം വ്യക്തമാക്കേണ്ടതുണ്ട്. അല്ലെങ്കിൽ, ബിഹാറിലെയും കർണാടകയും മാതൃകയിൽ സെൻസസ് നടപ്പാക്കാൻ ഇടതുപക്ഷം തയാറാകാണം. ജാതി സെൻസസ് നടപ്പാക്കുക എന്ന ഇലക്ഷൻ ഡിമാൻഡ് പ്രധാനമായും മുന്നോട്ടുവച്ച ഇന്ത്യ മുന്നണിയുടെ ഭാഗമായ സി.പി.എം കേരളത്തിൽ അതാദ്യം നടപ്പാക്കി മാതൃക കാണിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

നവംബർ നാലിന് എറണാകുളം വഞ്ചി സ്ക്വയറിൽ നടക്കുന്ന പ്രക്ഷോഭ സംഗമത്തിൽ ഹൈബി ഈഡൻ എം.പി, മുൻമന്ത്രി നീല ലോഹിതദാസ നാടാർ, മുൻ എം.എൽ.എ ടി.എ അഹമ്മദ് കബീർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ ഡോ പി. നസീർ, സംവരണ വിദഗ്ധന്‍ സുദേഷ് എം രഘു, എം.ബി.സി.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പയ്യന്നൂർ ഷാജി, ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചിത്ര നിലമ്പൂർ, വെൽഫെയർ പാർട്ടി നേതാവ് സുരേന്ദ്രൻ കരീപ്പുഴ, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ, സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത്, ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ ബാസിത്ത് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തിൽ ലബീബ് കായക്കൊടി, അഡ്വ. അബ്ദുൽ ബാസിത്ത്, അംജദ് എടത്തല, നസീഫ് എന്നിവരും പങ്കെടുത്തു.

Summary: The agitation meeting organized by the Fraternity Movement demanding the implementation of caste census in Kerala will be held in Ernakulam on November 4.

TAGS :

Next Story