Quantcast

'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരിൽ സംഘടിത തട്ടിപ്പ് നടന്നു'; വിജിലൻസ് മേധാവി

പണത്തിന്റെ പങ്കുവെക്കൽ കണ്ടെത്തേണ്ടതുണ്ടെന്ന് എഡിജിപി മനോജ് എബ്രഹാം

MediaOne Logo

Web Desk

  • Updated:

    2023-02-23 09:09:04.0

Published:

23 Feb 2023 6:38 AM GMT

cmdrf,Chief Minister
X

വിജിലൻസ് മേധാവി എ ഡി ജി പി മനോജ് എബ്രഹാം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരിൽ സംഘടിതമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വിജിലൻസ് മേധാവി എ ഡി ജി പി മനോജ് എബ്രഹാം. എല്ലാ ജില്ലകളിലും ക്രമക്കേട് കണ്ടെത്തി.പണത്തിന്റെ പങ്കുവെക്കൽ കണ്ടെത്തേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുൾപ്പെടെ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.സർക്കാരിൽ നിന്ന് തന്നെ ഇതുസംബന്ധിച്ച പരാതി ലഭിച്ചു. എങ്ങനെ തട്ടിപ്പ് നടത്തി എന്ന് സംബന്ധിച്ച് പരിശോധന നടക്കുന്നു.ഇന്നും നാളെയും പരിശോധന തുടരുമെന്നും മനോജ് എബ്രഹാം പറഞ്ഞു.

ഒരു ജില്ലയിൽ ഏകദേശം 300 അപേക്ഷകൾ പരിശോധിക്കുന്നു.തട്ടിപ്പ് പണത്തിന്റെ പങ്കു വയ്ക്കൽ രീതി എങ്ങനെയെന്ന് കണ്ടെത്തേണ്ടതുണ്ട്. സഹായ വിതരണത്തിനുള്ള മാർഗനിർദേശം സർക്കാരിന് നൽകും.സഹായ വിതരണത്തിന്റെ തടസ്സം ഉണ്ടാകില്ല.വില്ലേജ് ഓഫീസ്, ഗുണഭോക്താക്കകളുടെ വീട് എന്നിവിടങ്ങളിലും പരിശോധന ഉണ്ടാകുമെന്നും മനോജ് എബ്രഹാം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടക്കുന്നുവെന്ന പരാതിയിൽ കലക്ടറേറ്റുകളിൽ വിജിലൻസിന്റെ പരിശോധന കഴിഞ്ഞദിവസം മുതൽ തുടങ്ങിയിരുന്നു. സംസ്ഥാനത്തെ 14 കലക്ടറേറ്റുകളിലാണ് 'ഓപ്പറേഷൻ സിഎംഡിആർഎഫ്' എന്ന പേരിൽ പരിശോധന നടക്കുന്നത്. വ്യാജ രേഖകൾ ചമച്ച് സഹായം തട്ടിയെടുക്കുന്നു, ഏജന്റുമാർ കമ്മിഷൻ തട്ടിയെടുക്കുന്നു എന്നിവയാണ് പ്രധാന പരാതികൾ.രോഗമില്ലാത്തവരക്കൊണ്ടും അപേക്ഷകൾ നൽകിച്ച് പണം തട്ടിയതിനു പിന്നിൽ ഏജന്റുമാരുടെ ഒത്തുകളിയാണെന്ന് പരിശോധനയിൽ വ്യക്തമായി. തട്ടിപ്പിന് ഉദ്യോഗസ്ഥരും കൂട്ടുനിന്നോ എന്ന കാര്യം വിജിലൻസ് വിശദമായി പരിശോധിക്കും.

തിരുവനന്തപുരത്ത് ഒരു മൊബൈൽ നമ്പറിൽ നൽകിയ 16 അപേക്ഷകളിലും ഫണ്ട് അനുവദിച്ചു. കൊല്ലം പുനലൂരിൽ ഒരു ഡോക്ടർ നൽകിയത് 1500 മെഡിക്കൽ സർട്ടിഫിക്കറ്റുകളാണ്.കലക്ടറേറ്റിലെ ഉദ്യോഗസ്ഥരുംഏജന്റുമാരും തമ്മിലുള്ള ഇടപാടുകളാണ് ഇതിന് പിന്നിലെന്നാണ് വിവരം. ചില അപേക്ഷകൾ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു.അസുഖം ഇല്ലാത്തവരെ കൊണ്ട് അപേക്ഷ നൽകിക്കുന്ന ഏജൻറ്മാർ പണം പങ്കിട്ടെടുക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു.

അതേസമയം, ദുരിതാശ്വാസനിധി തട്ടിപ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡിസതീശൻ. ഇല്ലെങ്കിൽ പ്രളയ ഫണ്ട് തട്ടിപ്പ് കേസിന്റെ അവസ്ഥയാകും. അന്വേഷിച്ചാൽ കേസിലെ സി.പി.എം പങ്ക് പുറത്തുവരും. തീക്കട്ടയിൽ ഉറുമ്പരിക്കുന്നത് പോലെയാണ് ഇതെന്നും മുഖ്യമന്ത്രി മറുപടി നൽകണമെന്നും വി.ഡി സതീശൻ പറഞ്ഞു.




TAGS :

Next Story