Quantcast

വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട പിണറായിയുടെ കൈവിറച്ചില്ലേ? ജി.ശക്തിധരന്‍

അധമമായ സരിത കേസ് സൃഷ്ടിക്കുകയും മൂപ്പിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ ഉമ്മൻ‌ചാണ്ടി അതിനെ എത്ര ലാഘവത്തോടെയാണ് കണ്ടിരുന്നതെന്ന് ആരും ചിന്തിച്ചില്ല

MediaOne Logo

Web Desk

  • Published:

    21 July 2023 4:27 AM GMT

G Sakthidharan
X

ജി.ശക്തിധരന്‍/ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഉമ്മൻചാണ്ടിയെ കളങ്കിതനാക്കി കഥകൾ ചമച്ചു പതപ്പിക്കുന്നതിൽ യു.ഡി.എഫ് ഭരണകാലത്തെ മാധ്യമങ്ങളുടെ നിഷ്ടൂരമായ വേട്ടയാടലും സമാനതകളില്ലാത്തതായിരുന്നുവെന്ന് ദേശാഭിമാനി മുന്‍ പത്രാധിപസമിതിയംഗം ജി.ശക്തിധരന്‍. അധമമായ സരിത കേസ് സൃഷ്ടിക്കുകയും മൂപ്പിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ ഉമ്മൻ‌ചാണ്ടി അതിനെ എത്ര ലാഘവത്തോടെയാണ് കണ്ടിരുന്നതെന്നും ശക്തിധരന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ജി.ശക്തിധരന്‍റെ കുറിപ്പ്

മാധ്യമങ്ങൾ കൈകഴുകാമോ?

ഉമ്മൻചാണ്ടിയെ ഒരാഴ്ചയോളമായി കേരളത്തിന്‍റെ പ്രഭാഗോപുരമായി തേച്ചുമിനുക്കി എടുക്കുന്നതിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് സമാനതകൾ ഇല്ലാത്തതും നിസ്തുലവുമാണ്.എന്നാൽ ഒരുകാര്യം വിസ്മരിക്കണ്ട . ഉമ്മൻചാണ്ടിയെ കളങ്കിതനാക്കി കഥകൾ ചമച്ചു പതപ്പിക്കുന്നതിൽ യു.ഡി.എഫ് ഭരണകാലത്തെ മാധ്യമങ്ങളുടെ നിഷ്ടൂരമായ വേട്ടയാടലും സമാനതകളില്ലാത്തതായിരുന്നു . മാധ്യമ മനഃസാക്ഷി ചിലർക്ക് പണയംവെച്ചുള്ള കളിയായിരുന്നു അത്. ഉമ്മൻചാണ്ടിയെ ജഡമാക്കി ശവപ്പെട്ടിയിലാക്കിയ ശേഷം മാത്രമായിരുന്നു വാഴ്ത്തു പാട്ടുകളുമായി മാധ്യമ തമ്പ്രാക്കൾ ഇറങ്ങിയത്, കാറ്റുള്ളപ്പോൾ തൂറ്റുക എന്നതായിരുന്നു അവരുടെ കൗശലം .

ഉമ്മൻ‌ചാണ്ടി എനിക്ക് പ്രത്യേകിച്ച് ആരുമായിരുന്നില്ല.എന്തെങ്കിലും നിവേദനം നൽകാനോ ഒരു അറ്റൻഡറുടെ പോലും ശിപാർശക്കോ ഞാനദ്ദേഹത്തെ കണ്ടിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്കു തന്നെ പോകണമെന്ന ശാഠ്യക്കാരൻ ആയിരുന്നു ഞാൻ അന്നും ഇന്നും. ഒരു മനഷ്യൻ മാധ്യമ പ്രഭുക്കളുടെയും രാഷ്ട്രീയ എതിരാളികളുടെയും കല്ലേറു കൊള്ളുന്നതിൽ ദ്വിതീയൻ ആരായിരുന്നു എന്നേ ഉമ്മൻചാണ്ടിയെയും കെ കരുണാകരനെയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ നമുക്ക് തെരഞ്ഞെടുക്കാനുള്ളു. ഈ ഇടിച്ചു കാണിക്കൽ അത് കമ്മ്യുണിസ്റ്റ് സംഘടനാ രീതിയുടെ ഉൽപന്നമാണ്.

സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലവും ഓർമ്മയില്ലേ. കമ്മ്യൂണിസ്റ്റ് പാർട്ടി തുടലൂരിവിടുന്ന അരാജകത്വത്തെ പിടിച്ചുകെട്ടാൻ ഒരു ശക്തിക്കും എളുപ്പമല്ല. ജനങ്ങൾ അതുവരെ ചിന്തിപ്പിച്ചിരുന്ന ചാലുകളിൽ നിന്ന് പിടിച്ചു മാറ്റി പാർട്ടി ഇപ്പോൾ പറയുന്നതാണ് ശരിയെന്ന പുതിയൊരു ദിശയിലേക്ക് അനായാസം കൊണ്ടുപോകാൻ സി.പി.എം വിചാരിച്ചാൽ കഴിയും. അതിന് ജാതിയും അതിലെ വകഭേദങ്ങളും മതവും പണവും എല്ലാം ഉപയോഗിക്കും. ഇപ്പോഴത്തെ നിയമസഭയിൽ എൽ ഡി എഫ് ബ്ലോക്കിൽ ഇരിക്കുന്നതിൽ പെരും കള്ളന്മാരും മത ജാതി വെറിയന്മാരും ഭൂ മാഫിയകളും എത്രയാണ്? ഇതായിരുന്നോ സിപിഎം?

സമീപകാല ഭരണ ചരിത്രമെടുത്താൽ അധികാരത്തിൽ പിടിച്ചു നിൽക്കാൻ യു.ഡി.എഫ് നേതൃത്വം ഒന്നടങ്കം സമ്മർദ്ദം ചെലുത്തി വിട്ടുവീഴ്‌ചയില്ലതെ ഒപ്പം നിന്നിരുന്നില്ലെങ്കിൽ കേരളം ഒരുക്കിയ ശവമഞ്ചത്തിൽ കിടക്കുക മറ്റൊരു ഉമ്മൻ‌ചാണ്ടി ആകുമായിരുന്നു. കമ്മ്യുണിസ്റ്റ് മൂല്യങ്ങൾ ഒന്നുമില്ലാത്ത ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾക്ക് സ്ഥായിയായ എന്തെങ്കിലും പരിഹാരം നിർദേശിക്കാനില്ലാത്ത അധികാരം കൈക്കലാക്കാൻ എന്തും ചെയ്യാൻ മടിക്കാത്ത ഒരു പ്രതിപക്ഷത്തോടാണ് ഉമ്മൻചാണ്ടിക്ക് പോരടിക്കേണ്ടിവന്നതെന്നത് ഇന്ന് ആരെങ്കിലും ഓർക്കുന്നുണ്ടോ? ആരെക്കൂട്ടു പിടിച്ചായാലും തനിക്ക് മുഖ്യമന്ത്രി പദത്തിൽ എത്തണം, മരുമകനെ മധുവിധു കഴിഞ്ഞാൽ പിൻഗാമിയായി കൊണ്ടുവരണം എന്നത് മാത്രമായിരുന്നു പ്രതിപക്ഷ സാരഥിയുടെ ലക്ഷ്യം. ഈ ആർത്തി പണ്ടാരങ്ങൾക്കിടയിൽ എരിപൊരി കൊള്ളുകയായിരുന്നു ഉമ്മൻചാണ്ടി.

അധമമായ സരിത കേസ് സൃഷ്ടിക്കുകയും മൂപ്പിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ ഉമ്മൻ‌ചാണ്ടി അതിനെ എത്ര ലാഘവത്തോടെയാണ് കണ്ടിരുന്നതെന്ന് ആരും ചിന്തിച്ചില്ല. അമിതമായ ദൈവ വിശ്വാസത്തിന്‍റെ തടവറയിലായിരുന്നു നാട് കത്തുമ്പോൾ ഉമ്മൻചാണ്ടി. അതിൽ അദ്ദേഹം പരാജയമായിരുന്നു. ഒരു ഉന്നത പൊതുപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സദാചാര ജീവിതം എത്രമാത്രം കളങ്കത്തിന്റെ കറുത്ത ഒരു വടുപോലും വീഴാത്തതായിരുന്നു എന്ന് ഇപ്പോൾ മാധ്യമങ്ങൾ കൊട്ടിഘോഷിക്കുമ്പോൾ വിദ്വേഷത്തിന്റെ അധമവും ഇക്കിളിപ്പെടുത്തുന്നതുമായ വികാരങ്ങൾ ഉയർത്തിവിട്ട് നിഷ്ക്കരുണം അദ്ദേഹത്തെ അവഹേളിച്ചതും ഇതേ മാധ്യമങ്ങൾ ആയിരുന്നില്ലേ?

സ്വന്തം പാർട്ടിയിലെ തന്നെ "വിശുദ്ധന്മാരുടെ" ജീവിതം "നന്നായി അറിയാവുന്ന,, ഒന്നുകൂടി ആവർത്തിക്കുന്നു "നന്നായി അറിയാവുന്ന" , സഖാവ് പിണറായി വിജയൻ വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ ബലാൽസംഗ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനേഷണ ഉത്തരവിൽ ഒപ്പുവെച്ചത് പ്രഖ്യാപിച്ചപ്പോൾ സത്യത്തിൽ അങ്ങയുടെ കൈ കൈവിറച്ചില്ലേ മുഖ്യമന്ത്രി? ഏറ്റവും കൂടുതൽ കാലം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന അങ്ങേയ്ക്കു അറിയാത്തതല്ലല്ലോ കറുത്ത ഏടുകൾ? അന്ന് രാത്രി പള്ളിയറയിലേക്ക് പോയപ്പോഴെങ്കിലും ആ ചെയ്തത് മനഃസാക്ഷിക്ക് നിരക്കാത്തതാണെന്ന് തീർച്ചയായും മുഖ്യമന്ത്രിക്ക് തോന്നാതിരിക്കില്ല. എനിക്ക് കൂടുതൽ ഒന്നും പറയാനാകില്ല. ദൈവമേ എന്റെ മനഃസാക്ഷിയെ ഞാൻ വഞ്ചിക്കുകയാണെന്ന് എനിക്കറിയാം .

സരിത കേസിന് പിരിമുറുക്കം വന്നപ്പോൾ ആകാശത്തുനിന്ന് അപ്പോൾ പൊട്ടിവീണ ആളെപ്പോലെയാണ് മാധ്യമങ്ങൾ ഉമ്മൻചാണ്ടിയെ അന്ന് കണ്ടിരുന്നത് . അദ്ദേഹത്തോട് നീതി കാണിച്ചില്ല എന്നുമാത്രമല്ല മഞ്ഞ പത്രത്തിന്റെ നിലവാരത്തോളം വൻകിട പത്രങ്ങൾ താണു .. ഒരു വിവാദം കോളിളക്കം സൃഷ്ടിച്ചുകഴിഞ്ഞാൽ എന്തും എഴുതാൻ, എന്തും കെട്ടിച്ചമയ്ക്കാൻ എന്തും തമസ്ക്കരിക്കാനും മാധ്യമങ്ങൾ ക്ക് ലൈസൻസ് പതിച്ചു കിട്ടും.ജനങ്ങൾ അത് വിഴുങ്ങിക്കൊള്ളും.

നമ്പി നാരായണന് ഒരു കോടിയിലേറെ രൂപ നഷ്ടപരിഹാരം കൊടുപ്പിച്ച മാധ്യമങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ഐ സി യു വിൽ അർദ്ധബോധാവസ്ഥയിൽ പ്രവേശിപ്പിച്ചിരുന്ന ഒരു വീട്ടമ്മയെ അതിനുള്ളിൽ അതിക്രമിച്ചു കയറി അവരുടെ മേത്തുണ്ടായിരുന്ന തുണി മാറ്റി ബലാൽസംഗം ചെയ്തിട്ട് നിസ്സങ്കോചം ഇറങ്ങിപ്പോയ വിടനെ , അതും സമാനമായ പലകേസുകളും അവിടെ ഉണ്ടായിട്ടുണ്ടെന്ന് നഴ്സ് സാക്ഷ്യപ്പെടുത്തുമ്പോൾ, അവനെ കയ്യാം വെച്ച് ജയിലിയിടണം എന്ന് പറയാൻ എത്ര മാധ്യമങ്ങൾ ഇവിടെ ഉണ്ടായി? വരേണ്യ വിഭാഗത്തിന്റെ ഒപ്പമാണ് മാധ്യമങ്ങൾ.

സരിത എന്ന അഭിസാരികയെക്കുറിച്ചു അവരുടെ ഭർത്താവ് പറഞ്ഞ രഹസ്യങ്ങൾ പോലും മരണം വരെ പുറത്തു പറഞ്ഞിട്ടില്ലാത്ത മുഖ്യമന്ത്രി എന്തിനാണ് ആ കോമാളിയെ കുറിച്ച് ജനമധ്യത്തിൽ തുറന്നുകാണിക്കാതെ ഒഴിഞ്ഞുമാറി.യത് ആ ദുഷ്ടൻ ആരാണെന്ന് ഓരോ മലയാളിക്കും അറിയാം.ആ യക്ഷിയെ കച്ചവടച്ചരക്കാക്കി വെപ്പാട്ടിയായി കൊണ്ടുനടക്കുന്ന അയാളെ എന്തിന് വെറുതെ വിടണം? അത്ര വലിയ വിശാല ഹൃദയവുമായി നടന്നാൽ .........

TAGS :

Next Story