Quantcast

സ്വർണപ്പണയ സ്ഥാപനത്തിൻറെ മറവിൽ ഒന്നരക്കോടിയുടെ തട്ടിപ്പ്; കൊടുമൺ സ്വദേശി അറസ്റ്റിൽ

പ്രദേശവാസികളില്‍ നിന്നും ആഭരണങ്ങള്‍ സ്വീകരിച്ച് മറ്റ് ബാങ്കുകളില്‍ വീണ്ടും പണയം വെച്ചാണ് ഇയാള്‍ സ്ഥാപനം നടത്തിയിരുന്നത്

MediaOne Logo

Web Desk

  • Published:

    9 Dec 2021 1:37 AM GMT

സ്വർണപ്പണയ സ്ഥാപനത്തിൻറെ മറവിൽ ഒന്നരക്കോടിയുടെ തട്ടിപ്പ്; കൊടുമൺ സ്വദേശി അറസ്റ്റിൽ
X

സ്വർണപ്പണയ സ്ഥാപനത്തിന്‍റെ മറവിൽ ഇടപാടുകാരെ കബളിപ്പിച്ച കേസിൽ പത്തനംതിട്ടയിൽ ഒരാൾ അറസ്റ്റിൽ. കൊടുമൺ സ്വദേശി തോമസ് ജോസാണ് പിടിയിലായത്. ഒന്നരക്കോടിരൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ഇയാൾ നടത്തിയതെന്ന് പൊലീസ് പറയുന്നു.

പതിനെട്ട് വർഷത്തിലേറെയായി കൊടുമണ്‍ കേന്ദ്രീകരിച്ച് സ്വർണപ്പണയ ഇടപാടുകള്‍ നടത്തിയിരുന്ന ആളാണ് അറസ്റ്റിലായ തോമസ് ജോസ്. പ്രദേശവാസികളില്‍ നിന്നും ആഭരണങ്ങള്‍ സ്വീകരിച്ച് മറ്റ് ബാങ്കുകളില്‍ വീണ്ടും പണയം വെച്ചാണ് ഇയാള്‍ സ്ഥാപനം നടത്തിയിരുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ കുടിശ്ശിക വരുത്തിയ ഇടപാടുകാരില്‍ പലരും പിന്നീട് കടം വീട്ടിയിട്ടും ആഭരണങ്ങള്‍ തിരികെ ലഭിക്കാതിരുന്നതോടെയാണ് തോമസിന്‍റെ തട്ടിപ്പ് പുറത്തായത്.

തോമസ് ജോസിനൊപ്പം ഭാര്യ സിന്ധുകുമാരിയും ചേർന്നാണ് സ്ഥാപനം നടത്തിയിരുന്നത്. ഇരുവർക്കുമെതിരെ ഇതിനോടകം ഇരുപതിലേറെ പരാതികളാണ് കൊടുമണ്‍ പൊലീസില്‍ ലഭിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ ഒന്നരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസ് വ്യക്തമാക്കി.

തിരുവനന്തപുരത്തെ സ്വകാര്യ റിസോർട്ടില്‍ ഒളിവില്‍ കഴിഞ്ഞുവരവെ ഇന്ന് രാവിലെയാണ് തോമസിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എസ്.ഐ അനൂപ് ചന്ദ്രന്‍ എസ്.ഐ സന്തോഷ് , സി.പി.ഒമാരായ രാജേഷ്, പ്രദീപ് തുടങ്ങിയവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ തോമസിന്‍റെ ഭാര്യ സിന്ധുകുമാരി ഒളിവില്‍ തുടരുകയാണ്.

TAGS :

Next Story