സ്വർണം വിറ്റതിന് ഗോവര്‍ധൻ ദേവസ്വം ബോര്‍ഡിന് 14.97 ലക്ഷം നൽകി; രേഖകൾ മീഡിയവണിന്
എക്സിക്യുട്ടീവ് ഓഫീസർക്ക് ഡിഡി ആയാണ് തുക കൈമാറിയത്.

തിരുവനന്തപുരം: സ്വർണം വാങ്ങിയതിന് ജ്വല്ലറി ഉടമ ഗോവർധൻ ദേവസ്വം ബോർഡിന് പണം നൽകി. 14.97 ലക്ഷം രൂപയാണ് ദേവസ്വം ബോർഡിന് നൽകിയത്. എക്സിക്യുട്ടീവ് ഓഫീസർക്ക് ഡിഡി ആയാണ് തുക കൈമാറിയത്. 474 ഗ്രാം സ്വർണമായിരുന്നു ഗോവർധന് വിറ്റത്. പണം കൈമാറിയതിന്‍റെ രേഖകൾ മീഡിയവണിന് ലഭിച്ചു.
അതേസമയം ജാമ്യാപേക്ഷയുമായി ജ്വല്ലറിയുടമ ഗോവർധൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. താൻ നിരപരാധിയാണെന്നും അയ്യപ്പഭക്തൻ എന്ന നിലയിലാണ് സേവനങ്ങൾ ചെയ്തതെന്നും ഹരജിയിൽ പറയുന്നു. തന്‍റെ സ്വത്തിന്‍റെ ഒരു ഭാഗം ശബരിമലയ്ക്ക് വേണ്ടി മാറ്റിവെക്കാറുണ്ട് . ശബരിമലയിലെ ശ്രീകോവിൽ കവാടം സ്വന്തം നിലയിൽ നിർമിച്ച് നൽകിയിട്ടുണ്ടെന്നും ഗോവർധൻ പറയുന്നു.
പോറ്റി തെറ്റിദ്ധരിപ്പിച്ചുവെന്നും ശബരിമലയിലെ കാര്യങ്ങൾക്കായി പൂർണമായും ഉണ്ണികൃഷ്ണൻ പോറ്റിയെയാണ് ആശ്രയിച്ചിരുന്നതെന്നും ഗോവര്‍ധൻ പറയുന്നു. ശ്രീകോവിലിലെ വാതിൽ വെറും ചെമ്പ് പാളികൾ എന്ന് പറഞ്ഞു . സ്വർണം പൂശുന്നത് വലിയ പുണ്യമാണെന്നും പോറ്റി പറഞ്ഞതായും ഗോവർധൻ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. എസ് ഐ ടി സ്വർണം പിടിച്ചെടുത്തത് ഭീഷണിപ്പെടുത്തിയാണെന്നും തത്തുല്യമായ സ്വർണമാണ് പിടിച്ചെടുത്തതെന്നും ഗോവർധൻ പറഞ്ഞു.
കേസിൽ സ്മാർട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എസ്ഐടി. ഇരുവരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും. കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകും. ദേവസ്വം ബോർഡ് അംഗങ്ങളായ എൻ. വിജയകുമാറിനെയും കെ.പി ശങ്കരദാസിനെയും വൈകാതെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16

