ലക്ഷദ്വീപിൽ സർക്കാർ സ്ഥാപനങ്ങൾ പൊളിക്കുന്നു; പകരം സംവിധാനമൊരുക്കാതെ അഗത്തി പഞ്ചായത്ത് ഓഫീസടക്കം പൊളിച്ചു
ദ്വീപ് ഭരണകൂടം ലക്ഷ്യമിടുന്നത് വൻകിട പദ്ധതികളാണെന്ന് കോൺഗ്രസും എൻസിപിയും

പൊളിച്ച കെട്ടിടങ്ങള്‍ Photo-mediaonenews
അഗത്തി: ലക്ഷദ്വീപിൽ വൻകിട വികസന പദ്ധതിയുടെ മറവിൽ സർക്കാർ ഓഫീസുകളടക്കം പൊളിച്ചു നീക്കി ദ്വീപ് ഭരണകൂടം. അഗത്തി ദ്വീപിലെ പഞ്ചായത്തോഫീസടക്കം 13 കെട്ടിടങ്ങൾ പൊളിച്ചു. പ്രദേശത്തെ വീടുകളും പൊളിച്ചു നീക്കിയേക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് എൻസിപി പാർട്ടികൾ അറിയിച്ചു.
അഗത്തിയിലെ വെസ്റ്റേൺ ബോട്ട് ജെട്ടിയോട് ചേർന്ന കച്ചേരി പ്രദേശത്താണ് പുതിയ കെട്ടിടങ്ങളടക്കം നിരവധി ഓഫീസുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. കൂട്ടത്തിൽ 2017ൽ ഉദ്ഘാടനം ചെയ്ത അഗത്തി ദ്വീപ് പഞ്ചായത്ത് ഓഫീസും ഉൾപ്പെടും. പ്രഫുൽ ഖോഡ പട്ടേൽ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ ശേഷം ലക്ഷദ്വീപിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല.
അതിനാൽ തന്നെ ദ്വീപിൽ നിലവിൽ എംപി ഒഴികെ മറ്റൊരു ജനപ്രതിനിധിയുമില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് പഞ്ചായത്തോഫീസ് തന്നെ പൊളിച്ചു കളഞ്ഞത്. അഗത്തിയിൽ മാത്രം ചൈൽഡ് ആന്റ് വുമൺ വെൽഫയർ ഓഫീസ് , രണ്ട് അരി ഗോഡൗണുകൾ, പഴയ പിഡബ്ല്യുഡി(PWD)സ്റ്റോർ, പുതിയ പിഡബ്ല്യുഡി സ്റ്റോർ,പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസ് , പോസ്റ്റ് ഓഫീസ് പോർട്ട് ഓഫീസ് പാസഞ്ചർ ലോഞ്ച് തുടങ്ങി 13 ഓളം കെട്ടിടങ്ങളാണ് മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയത്.
പ്രദേശത്ത് സിറ്റി സെന്റർ സമുച്ചയം നിർമിക്കുന്നതിന്റെ മറവിലാണ് കേന്ദ്ര സർക്കാരിന്റെ അസ്വാഭാവിക നടപടി. പുതുതായി നവീകരിച്ച അഗത്തി സൗത്ത് എസ്ബി സ്കൂൾ നേരത്തെ അടച്ചുപൂട്ടിയിരുന്നു. പൊളിച്ചു കളയുന്ന സ്ഥാപനങ്ങൾ പലതിനും പകരം സംവിധാനം ഒരുക്കിയിട്ടില്ല. പ്രശ്നത്തെ ജനകീയമായി ചെറുക്കുമെന്ന് പൊതുപ്രവര്‍ത്തകര്‍ പറഞ്ഞു.
watch video report
Adjust Story Font
16

