പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹം: എഐഎസ്എഫ്
'വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയിൽ മന്ത്രി നൽകിയ ഉറപ്പ് ലംഘിക്കുന്നത് പ്രതിഷേധാർഹമാണ്'

കോഴിക്കോട്: പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് എഐഎസ്എഫ്. വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയിൽ മന്ത്രി നൽകിയ ഉറപ്പ് ലംഘിക്കുന്നത് പ്രതിഷേധാർഹമാണെന്ന് എഐഎസ്എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി കേന്ദ്രസർക്കാരിന്റെ കീഴിലാക്കുകയും അത് വഴി സ്കൂൾ നടത്തിപ്പും, പാഠഭാഗങ്ങൾ നിർണയിക്കാനുമുള്ള അധികാരം കേന്ദ്ര ഗവണ്മെന്റിൽ നിക്ഷിപ്തമാക്കുകയും ചെയ്യുന്ന പിഎം ശ്രീ പദ്ധതി കേന്ദ്ര സർക്കാരിന്റെ പ്രതിലോമകരവും വിഭാഗീയവുമായ വിദ്യാഭ്യാസ അജണ്ടയുടെ ഭാഗമാണെന്ന് എഐഎസ്എഫ് അഭിപ്രായപ്പെട്ടു.
ഒരു ബ്ലോക്ക് പഞ്ചായത്തിൽ രണ്ട് സ്കൂളുകൾ വീതം പിഎം ശ്രീ പദ്ധതി പ്രകാരം ഏറ്റെടുക്കുമ്പോൾ വികേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് സംസ്ഥാനത്തെ 332 സ്കൂളുകളാണ് കേന്ദ്രസർക്കാരിന്റെ കീഴിലാകുന്നത്. കേന്ദ്രം നൽകുവാനുള്ള 1500 കോടിയോളം രൂപ, യോജിച്ച സമര പോരാട്ടങ്ങളിലൂടെ നേടിയെടുക്കേണ്ടതിന് പകരം, കേന്ദ്ര നയങ്ങൾക്ക് വഴങ്ങുന്നത് വിദ്യാർത്ഥി സമൂഹത്തോടുള്ള വെല്ലു വിളിയാണെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, സെക്രട്ടറി എ. അധിൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Adjust Story Font
16

