'ഹാൽ സിനിമാ വിധി പുനഃപരിശോധിക്കണം'; വീണ്ടും കോടതിയെ സമീപിക്കുമെന്ന് സംവിധായകൻ
ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ കടന്നുകയറ്റം അനുവദിക്കില്ലെന്നും ഒരു ഭാഗം പോലും കട്ട് ചെയ്ത് സിനിമ പുറത്തിറക്കില്ലെന്നും നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Photo| Special Arrangement
കൊച്ചി: ഹാൽ സിനിമാ വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കുമെന്ന് സംവിധായകൻ റഫീഖ് വീര. ഒഴിവാക്കുന്നത് പരിഗണിക്കാമെന്ന് അഭിഭാഷകൻ മുമ്പ് വാക്കാൽ പറഞ്ഞതിനാലാണ് ചില ഭാഗങ്ങൾ വെട്ടേണ്ടതായി കോടതി ഉത്തരവിലുള്ളത്. അഭിഭാഷകന് പറ്റിയ ചെറിയ പിഴവാണിതെന്നും റഫീഖ് വീര മീഡിയവണിനോട് പറഞ്ഞു.
ആദ്യ വാദം നടക്കുമ്പോൾ സെൻസർ ബോർഡിന്റെ നിർദേശങ്ങളിൽ ഒന്ന് മുതൽ നാല് വരെയുള്ളത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അഞ്ചും ആറും പരിഗണിക്കുന്ന കാര്യം പുനഃപരിശോധിക്കാമെന്നും അഭിഭാഷകൻ വാക്കാൽ പറഞ്ഞിരുന്നു. ഇത് കോടതി രേഖപ്പെടുത്തുകയും ഉത്തരവായി വരികയുമായിരുന്നു. എന്നാൽ ഇതൊരു ഉത്തരവായി ഇറങ്ങുമെന്ന് അഭിഭാഷകൻ കരുതിയിരുന്നില്ല.
ധ്വജപ്രണാമം ഉപയോഗിക്കരുതെന്നും ബീഫ് കഴിക്കുന്ന സീൻ ഒഴിവാക്കണമെന്നും രാഖി ബ്ലർ ചെയ്യണമെന്നും കോടതി നിരീക്ഷിച്ചതല്ല. കക്ഷികളുടെ ഭാഗത്തുനിന്ന് ആവശ്യം ഉന്നയിച്ച പോലെയാണ് വിഷയം അവരെ അവതരിപ്പിക്കപ്പെട്ടത്. സാമൂഹിക സൗഹാർദം തകർക്കുന്ന രംഗങ്ങൾ ഉണ്ടെന്ന വാദം കോടതി തള്ളിയത് സ്വീകാര്യമാണ്.
സിനിമയുടെ നന്മ കോടതി തിരിച്ചറിഞ്ഞതാണ്. ഭരണഘടനാ മൂല്യങ്ങളോട് ചേർന്നുനിൽക്കുകയും യുവതലമുറയ്ക്ക് സന്ദേശം നൽകുകയും ചെയ്യുന്ന സിനിമയാണ് ഹാൽ എന്നും കോടതി പറഞ്ഞിരുന്നു. സെൻസർ ബോർഡിന് കോടതി താക്കീത് നൽകിയെന്നും അദ്ദേഹം പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ കടന്നുകയറ്റം അനുവദിക്കില്ലെന്നും ഒരു ഭാഗം പോലും കട്ട് ചെയ്ത് സിനിമ പുറത്തിറക്കില്ലെന്നും നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രദർശനാനുമതി നിഷേധിച്ചതിൽ ഹാൽ സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ ഹരജിയിൽ സെൻസർ ബോർഡിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡ് നടപടി റദ്ദാക്കിയ കോടതി, ഇഷ്ടാനുസരണം അത്തരം അധികാരം പ്രയോഗിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.
ചില രംഗങ്ങൾ മാറ്റി വീണ്ടും സെൻസർ ബോർഡിന് അപേക്ഷ നൽകാനും നിർമാതാക്കളോട് കോടതി നിർദേശിക്കുകയായിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് സംവിധായകൻ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ഏത് സർട്ടിഫിക്കറ്റ് നൽകണമെന്ന അധികാരം സെൻസർ ബോർഡിൽ നിക്ഷിപ്തമാണെങ്കിലും ഇഷ്ടാനുസരണം അത്തരം അധികാരം പ്രയോഗിക്കാൻ കഴിയില്ല എന്നാണ് ജസ്റ്റിസ് വി.ജി അരുൺ വ്യക്തമാക്കിയത്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡ് നടപടി റദ്ദാക്കിയാണ് നിരീക്ഷണം.
ഹാൽ സിനിമയുടെ പ്രമേയം ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേർന്നുപോകുന്നതാണ്. പരസ്പര വിശ്വാസങ്ങളെ തെറ്റായി സിനിമ ചിത്രീകരിക്കുന്നില്ല. മതപരമായ നിയന്ത്രണങ്ങളെ മറികടക്കാൻ പ്രണയത്തിന് കഴിയുമെന്ന് സിനിമ സംസാരിക്കുന്നു. മതേതര ലോകത്തിന്റെ സന്ദേശം അവതരിപ്പിക്കാനാണ് ഹാൽ സിനിമ ശ്രമിക്കുന്നതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
അതായത് ലൗ ജിഹാദ് എന്നതുൾപ്പെടെയുള്ള കത്തോലിക്കാ കോൺഗ്രസിന്റെയും ആർഎസ്എസിന്റെയും വാദം കോടതി തള്ളുകയാണ്. ഒഴിവാക്കാൻ തടസമില്ലെന്ന് അഭിഭാഷകൻ അറിയിച്ചത് പ്രകാരം സെൻസർ ബോർഡ് നിർദേശിച്ച ചില മാറ്റങ്ങൾ കോടതി ശരിവയ്ക്കുകയും ചെയ്തു. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, രാഖിയുടെ ദൃശ്യം, ധ്വജപ്രണാമം, സംഘം കാവലുണ്ട് തുടങ്ങിയ വാക്കുകളും ഒഴിവാക്കേണ്ടി വരും.
Adjust Story Font
16

