കോടതിയുടെ രൂക്ഷ വിമർശനം; നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ
രാഹുലിന്റെ നിരാഹാരം അംഗീകരിക്കാൻ കഴിയില്ലെന്നും അന്വേഷണത്തെ സമ്മർദത്തിലാക്കുന്ന ശ്രമമാണെന്നും കോടതി

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വർ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ചു. ആഹാരം കഴിക്കാമെന്ന് രാഹുൽ ഈശ്വർ ജയിൽ അധികൃതരെ അറിയിക്കുകയായിരുന്നു. ഇന്ന് ജാമ്യം നിഷേധിച്ചതോടെയാണ് രാഹുൽ ഈശ്വറിന്റെ പിന്മാറ്റം.
അപകീർത്തികരമായ പോസ്റ്റുകൾ പിൻവലിക്കാമെന്ന് നേരത്തെ കോടതിയിലും അറിയിച്ചിരുന്നു. രാഹുൽ ഈശ്വറിനെതിരെ കോടതിയും രൂക്ഷ വിമർശമുന്നയിച്ചിരുന്നു. രാഹുലിന്റെ നിരാഹാരം അംഗീകരിക്കാൻ കഴിയില്ലെന്നും അന്വേഷണത്തെ സമ്മർദത്തിലാക്കുന്ന ശ്രമമാണെന്നും കോടതി വിമർശിച്ചു. ഇതിന് പിന്നാലെയാണ് നിരാഹാര സമരം അവസാനിപ്പിക്കാനുള്ള രാഹുലിന്റെ തീരുമാനം.
നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. അറസ്റ്റിലായതോടെ ജയിലിൽ നിരാഹാര സമരം തുടരുകയായിരുന്നു.
രാഹുൽ ഈശ്വർ നൽകിയ ജാമ്യ ഹരജി കോടതി ഇന്ന് തള്ളിയിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹരജി തള്ളിയത്. ഇരകളെ അവഹേളിച്ഛ് മുമ്പും രാഹുൽ പോസ്റ്റുകൾ ഇട്ടിട്ടിട്ടുണ്ടെന്നും ഈ കേസിൽ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇത് കണക്കിലെടുത്താണ് കോടതി ഹരജി തള്ളിയത്.
Adjust Story Font
16

