വൈസ് ചാൻസലർമാരുടെ ഹിയറിങ് പൂർത്തിയായി; രാജി സമർപ്പിച്ച് എസ്.എൻ യൂണിവേഴ്‌സിറ്റി വി.സി മുബാറക് പാഷ
ചട്ടവിരുദ്ധമായി നിയമനം നേടി എന്ന് കാണിച്ച് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാർക്ക് വേണ്ടിയായിരുന്നു ഹിയറിങ്

മുബാറക് പാഷ
തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ മുബാറക് പാഷ ഗവർണർക്ക് രാജി നൽകി. വി.സിമാരുടെ ഹിയറിങില്‍ അദ്ദേഹം പങ്കെടുത്തില്ല. ഡിജിറ്റൽ യൂണിവേഴ്സിറ്റി വി.സി, സജി ഗോപിനാഥ് നേരിട്ടും കാലിക്കറ്റ്, സംസ്കൃത വി.സിമാർക്ക് വേണ്ടി അഭിഭാഷകരും ഹാജരായതോടെ ഹിയറിങ് പൂർത്തിയായി.
ചട്ടവിരുദ്ധമായി നിയമനം നേടി എന്ന് കാണിച്ച് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാർക്ക് വേണ്ടിയായിരുന്നു ഹിയറിങ്. രാജ്ഭവനിൽ വെച്ച് നടന്ന ഹിയറിങ്ങിൽ നിന്ന് വിട്ടുനിന്ന ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വി.സി മുബാറക് പാഷ രാജിക്കത്ത് സമർപ്പിച്ചെങ്കിലും ഗവർണർ അത് അംഗീകരിച്ചിട്ടില്ല. രാജിയുടെ കാരണം എന്താണ് എന്ന് വ്യക്തമല്ല.
നേരത്തെ ഹിയറിങ്ങിനായി നൽകിയ അറിയിപ്പിനും അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിരുന്നില്ല. ഡിജിറ്റൽ സർവകലാശാല വി.സി സജി ഗോപിനാഥ് രാജ്ഭവനിൽ നേരിട്ട് എത്തി ഹിയറിങ്ങിൽ പങ്കെടുത്തു. കാലിക്കറ്റ് സർവകലാശാല വി.സി, എം.കെ ജയരാജിന് വേണ്ടി അഭിഭാഷകനും രാജ്ഭവനിൽ എത്തി. അസൗകര്യം ഉണ്ട് എന്ന് അറിയിച്ചിരുന്നെങ്കിലും സംസ്കൃത വി.സിയുടെ അഭിഭാഷകനും ഹിയറിങിന് പങ്കെടുത്തു.
ഓൺലൈനിൽ ആണ് അദ്ദേഹം വി.സിക്ക് വേണ്ടി ഹാജരായത്. ചട്ടവിരുദ്ധമായി അല്ല നിയമനം നടന്നത് എന്ന് വി.സിമാർ ഹിയറിങ്ങിൽ ആവർത്തിച്ചു. വിഷയത്തിൽ ഗവർണറുടെ നിലപാട് ആണ് ഇനി നിർണായകം. നിയമോപദേശം കൂടി തേടിയ ശേഷം ആകും ഗവർണർ കോടതിയിൽ റിപ്പോർട്ട് നൽകുക. 11വി.സിമാരോട് ആയിരുന്നു 2022ല്‍ രാജിവെക്കാൻ നോട്ടീസ് നൽകിയത്. ഇതിൽ ഏഴ് പേർ പുറത്താക്കപ്പെടുകയോ വിരമിക്കുകയോ ചെയ്തവരാണ്.
Adjust Story Font
16

