ഗുരുവായൂർ ആനക്കോട്ടയിൽ ഓഡിറ്റ് നടത്തണം; സിസി ടിവി ഉറപ്പാക്കണമെന്നും ഹൈക്കോടതി
കഴിഞ്ഞ ദിവസമാണ് ആനക്കോട്ടയില്‍ ആനകളെ പാപ്പാന്‍മാര്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്

ഗുരുവായൂര്‍ ആനക്കോട്ട
കൊച്ചി:ഗുരുവായൂര്‍ ആനക്കോട്ടയിൽ ആനയോട് ക്രൂരത കാണിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. ആനക്കോട്ടയിൽ നടക്കുന്നതെന്തൊക്കെയെന്ന് ദേവസ്വത്തിന് അറിവുണ്ടോയെന്ന് ജസ്റ്റിസ് അനിൽ.കെ. നരേന്ദ്രൻ ചോദിച്ചു. ആർക്കൊക്കെ എതിരെ നടപടി എടുത്തു? ആനക്കോട്ടയിലെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നപ്പോൾ അല്ലേ സംഭവത്തെ കുറിച്ച് അറിഞ്ഞതെന്നും കോടതി ചോദിച്ചു.
ഗുരുവായൂർ ആനക്കോട്ടയിൽ ഓഡിറ്റ് നടത്തണമെന്നും സിസി ടിവി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശം നല്‍കി. ആനകളെ നിയന്ത്രിക്കാൻ ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കാനും കോടതി നിർദേശം നൽകി . കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം ഗുരുവായൂരിൽ ആനകൾക്ക് മർദനമേറ്റ സംഭവത്തില്‍ ആർക്കൊക്കെ വീഴ്ചയുണ്ടായെന്ന് പരിശോധിക്കാൻ മന്ത്രി കെ. രാധാകൃഷ്ണന്‍ ദേവസ്വം ബോർഡിന് നിര്‍ദേശം നല്‍കി. ദേവസ്വം ബോർഡ് കാര്യങ്ങൾ പരിശോധിച്ച് കൊണ്ടിരിക്കുന്നു. കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. പാപ്പാൻമാർക്കെതിരെ പെട്ടെന്ന് നടപടി എടുക്കാൻ കഴിയില്ല. പാപ്പാൻമാരെ പെട്ടെന്ന് മാറ്റിയാൽ ആനയുടെ കാര്യത്തിൽ പ്രശ്നങ്ങളുണ്ടാകും. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ആനക്കോട്ടയില്‍ ആനകളെ പാപ്പാന്‍മാര്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. രണ്ട് ആനകളെ പാപ്പാന്‍മാര്‍ അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അധികൃതര്‍ അന്വേഷണം ആരംഭിക്കുകയും രണ്ട് പാപ്പാന്‍മാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
Adjust Story Font
16

