Quantcast

നിർമാണം തടസപ്പെടുത്തുന്നു; വിഴിഞ്ഞത്തെ സമരപ്പന്തൽ പൊളിക്കാൻ ഹൈക്കോടതി ഉത്തരവ്

അദാനി ഗ്രൂപ്പിന്റെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-10-07 10:20:50.0

Published:

7 Oct 2022 10:18 AM GMT

നിർമാണം തടസപ്പെടുത്തുന്നു; വിഴിഞ്ഞത്തെ സമരപ്പന്തൽ പൊളിക്കാൻ ഹൈക്കോടതി ഉത്തരവ്
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമരസമിതിയുടെ പന്തൽ പൊളിക്കാൻ ഹൈക്കോടതി ഉത്തരവ്. അദാനി ഗ്രൂപ്പിന്റെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. ഇതിനിടെ വിഴിഞ്ഞത്തെ തീരശോഷണം പഠിക്കാനായി വിദഗ്ധ സമിതിയെ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. സമരസമിതി പ്രതിനിധികളെ വിദഗ്ധ സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിർമാണ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കരുതെന്ന് ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് കോടതിയിൽ ഹരജി നൽകിയത്. പൊലീസ് നിയസഹായരാണെന്ന് ഹരജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതോടെ സമരപ്പന്തൽ പൊളിച്ചുനീക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

അദാനി ഗ്രൂപ്പിന്റെ ഹരജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. അതിനിടെ തുറമുഖ നിർമാണം തീരശോഷണത്തിന് കരണമാകുന്നുണ്ടോ എന്ന് പഠിക്കാൻ സെൻട്രൽ വാട്ടർ ആൻഡ് റിസർച്ച് സ്റ്റേഷൻ മുൻ അഡീഷണൽ ഡയറക്ടർ എംഡി കൂഡാല അധ്യക്ഷനായ നാലംഗ സമിതിയെ സർക്കാർ ചുമതലപ്പെടുത്തി. ഡോ.റിജി ജോൺ, തേജൽ ഖണ്ഡികാർ, ഡോ.പികെ ചന്ദ്രമോഹൻ, എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

സമിതിയിൽ തങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് സമരസമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ ഇത് പരിഗണിച്ചില്ല. ഇതിൽ സമരസമിതിക്ക് പ്രതിഷേധമുണ്ട്. എന്നാൽ, തദ്ദേശവാസികളുടെ അഭിപ്രായം സമിതി കേൾക്കണമെന്ന് ഉത്തരവിൽ സർക്കാർ രേഖപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story