കോടിയേരിയുടെ വീട്ടുകാവലിൽ നടപടി: അഞ്ച് പൊലീസുകാരെയും പിൻവലിച്ചു
മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി

തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെ പൊലീസ് കാവൽ പിൻവലിച്ചു. മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി.
കോടിയേരിയുടെ പൂട്ടിക്കിടക്കുന്ന മരുതൻകുഴിയിലെ വീട്ടിൽ കഴിഞ്ഞ നാലരമാസമായി പൊലീസിനെ കാവലിന് നിയോഗിച്ചിരുന്നു. ഒരു എഎസ്‌ഐ അടക്കം അഞ്ച് പൊലീസുകാരാണ് ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. എന്നാൽ ഡ്യൂട്ടിയിലിടുമ്പോൾ പോലും ഇവർ ആ വീട്ടിലേക്ക് എത്തിയിരുന്നില്ല എന്നതാണ് വസ്തുത.
ജോലി ചെയ്യാതെയാണ് ഇവർ ശമ്പളം വാങ്ങിയിരുന്നത്. മീഡിയവൺ വാർത്തയെ തുടർന്ന് സംഭവത്തിൽ ഇന്റലിജൻസ് ഇ.ഡി അടക്കം റിപ്പോർട്ട് തേടിയിരുന്നു. തുടർന്നാണിപ്പോൾ പൊലീസ് കാവൽ പിൻവലിച്ചിരിക്കുന്നത്. വാർത്തയെ തുടർന്ന് നന്ദാവനം എ.ആർ ക്യാമ്പ് കമാണ്ടന്റ് അഞ്ച് പൊലീസുകാരെയും തിരിച്ചു വിളിക്കുകയായിരുന്നു.
പൊലീസ് കാവൽ പിൻവലിക്കണമെന്ന് കമാണ്ടന്റ് സിറ്റി പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. തിരുവനന്തപുരം സിറ്റിയിൽ ഉൾപ്പടെ ഡ്യൂട്ടിക്ക് പൊലീസുകാരില്ലാതെ വലയുമ്പോഴായിരുന്നു ആളില്ലാത്ത വീടിന് പൊലീസ് കാവൽ
കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ഫ്‌ളാറ്റിലും മകൻ ബിനീഷ് കോടിയേരി പിടിപി നഗറിലെ വീട്ടിലുമാണ് താമസിക്കുന്നത്. ചുരുക്കമായേ ഇവർ വീട്ടിലേക്ക് വരാറുള്ളൂ.
Adjust Story Font
16

