Quantcast

ലഹരിക്കടത്തിൽ നിരപരാധിയെന്ന് മൻസൂർ

മുംബൈ ലഹരിക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിശദീകരണം.

MediaOne Logo

Web Desk

  • Updated:

    2022-10-05 16:40:22.0

Published:

5 Oct 2022 4:34 PM GMT

ലഹരിക്കടത്തിൽ നിരപരാധിയെന്ന് മൻസൂർ
X

മുംബൈ ലഹരിക്കടത്ത് കേസിൽ താൻ നിരപരാധിയെന്ന് അന്വേഷണം നേരിടുന്ന മൻസൂർ തച്ചപ്പറമ്പൻ. താൻ നാട്ടിലുള്ളപ്പോഴാണ് ആഫ്രിക്കയിൽ നിന്ന് പാഴ്സൽ അയച്ചതെന്ന് ആഫ്രിക്കയിലുള്ള മൻസൂർ മീഡിയ വണിനോട് പ്രതികരിച്ചു.

ഗുജറാത്ത് സ്വദേശിയാണ് പാഴ്സൽ അയച്ചതെന്നും മൻസൂർ പറഞ്ഞു. ജൂലൈ 14നാണ് നാട്ടിൽ പോയതെന്നും സെപ്തംബർ 20നാണ് തിരിച്ചുവന്നതെന്നും മൻസൂർ വിശദമാക്കി. മുംബൈ ലഹരിക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിശദീകരണം.

നേരത്തെ മകൻ പിതാവാണെന്ന് മൻസൂറിന്റെ പിതാവ് ടി.പി മൊയ്‌തീൻ പ്രതികരിച്ചിരുന്നു. കഴിഞ്ഞ മാസം 19നാണ് മൻസൂർ നാട്ടിൽ നിന്ന് ആഫ്രിക്കയിലേക്ക് മടങ്ങിയത്. മകൻ രണ്ടു മാസത്തിലധികം നാട്ടിലുണ്ടായിരുന്നു. ഈ സമയത്താണ് പാഴ്സൽ ആഫ്രിക്കയിൽ നിന്ന് എത്തിയിട്ടുള്ളതെന്നും മൻസൂറിന്റെ പിതാവ് മീഡിയ വണിനോട് പറഞ്ഞു.

മന്‍സൂറിന് അതേക്കുറിച്ച് ഒന്നും അറിയില്ല. ഞായറാഴ്ച ഒരു സംഘം അന്വേഷണ ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്നിരുന്നു. പരിശോധനയില്‍ യാതൊന്നും അവര്‍ക്ക് കണ്ടെത്താനായില്ലെന്നും പിതാവ് വ്യക്തമാക്കി. മകന്‍ അറിഞ്ഞുകൊണ്ട് ഇത്തരമൊരു തെറ്റ് ചെയ്യില്ലെന്ന് തനിക്ക് 100 ശതമാനം ഉറപ്പുണ്ടെന്നും പിതാവ് ചൂണ്ടിക്കാട്ടി.

മകനൊപ്പം അവിടെയൊരു ഗുജറാത്ത് സ്വദേശിയുണ്ട്. മകന്‍ അവിടെയില്ലാത്ത സമയത്ത് അയാളാണ് ഇതൊക്കെ ചെയ്തിട്ടുള്ളതെന്നാണ് താന്‍ അറിഞ്ഞത്. അയാളെ ഗുജറാത്ത് പൊലീസ് ചോദ്യം ചെയ്‌തെന്നാണ് അറിഞ്ഞത്. മന്‍സൂറിന് യാതൊരു ബന്ധവുമില്ലെന്ന് പൊലീസിന് മൊഴി നല്‍കിയ അയാള്‍ കുറ്റം സമ്മതിച്ചെന്നാണ് തനിക്കു ലഭിച്ച വിവരമെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

1476 കോടി രൂപ വിലമതിക്കുന്നലഹരി മരുന്ന് കടത്തിയ കേസിൽ കാലടി സ്വദേശിയായ വിജിൻ വർഗീസിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജന്റ്സ്‌ (ഡി.ആർ.ഐ) അറസ്റ്റ് ചെയ്തിരുന്നു. ഏജൻസിയുടെ മുംബൈ യൂണിറ്റ് നടത്തിയ പരിശോധനയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലഹരി മരുന്ന് കണ്ടെത്തിയത്.

ഇയാൾ എം.ഡിയായ പഴവർഗങ്ങൾ ഇറക്കുമതി ചെയ്യുന്ന സ്ഥാപനമായ യുമീറ്റോ ഇന്റർനാഷണൽ ഫുഡ് ലിമിറ്റഡിന്റെ മറവിലാണ് ലഹരിക്കടത്ത് നടത്തിയത്. 198 കിലോ ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ (ഐസ്), ഒമ്പത് കിലോ കൊക്കൈയ്ൻ എന്നിവയാണ് പിടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഓറഞ്ചിന്റെ കൂട്ടത്തിലാണ് ലഹരിമരുന്ന് തിരുകിക്കയറ്റിയത്. പ്രത്യേക കവറുകളിലാണ് ലഹരി കടത്തിയത്.

മോർഫ്രഷ് എക്‌സ്‌പോര്‍ട്ട് ഉടമ മന്‍സൂറിന് വേണ്ടിയാണ് ഓറഞ്ച് എത്തിച്ചതെന്ന് വിജിന്‍ പറഞ്ഞതായി അന്വേഷണ സംഘം അറിയിച്ചു. ഈ സാഹചര്യത്തില്‍ മന്‍സൂറിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡി.ആര്‍.ഐ. ഇരുവരും വിദേശത്ത് പലപ്പോഴായി ഭക്ഷ്യവസ്തുക്കള്‍ കടത്തിയിട്ടുണ്ട്. മുമ്പും ലഹരി മരുന്ന് കടത്തിയിട്ടുണ്ടോ എന്നറിയാന്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഡി.ആര്‍.ഐ നിലപാട്.

TAGS :

Next Story