'എന്തുകൊണ്ടാണ് മേയർ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാതിരുന്നതെന്ന് അറിയില്ല'; അതൃപ്തി പരസ്യമാക്കി കെപിസിസിക്ക് പരാതി നൽകി ദീപ്തി മേരി വർഗീസ്
പരാതിക്ക് പിന്നാലെ ദീപ്തിയെ തള്ളി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മീഡിയവണിനോട് പ്രതികരിച്ചു

എറണാകുളം: കൊച്ചി കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാതിരിക്കാന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടന്നെന്ന് കെപിസിസിക്ക് പരാതി നല്‍കി ദീപ്തി മേരി വര്‍ഗീസ്. എന്തുകൊണ്ടാണ് തന്നെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതെന്ന് മനസിലായില്ല. തര്‍ക്കങ്ങളുണ്ടായാല്‍ കെപിസിസിക്ക് വിടണമെന്ന മാനദണ്ഡം ഡിസിസി പാലിച്ചില്ലെന്നും ദീപ്തി പരാതിപ്പെട്ടു.
'തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. എല്ലാവരോടും അഭിപ്രായം ചോദിച്ചിട്ടില്ല. കൂട്ടായ തീരുമാനമായിട്ടാണ് ഫലം വരേണ്ടിയിരുന്നത്. ഇന്ന് കോര്‍ കമ്മിറ്റി കൂടിയിട്ടില്ല. പാർട്ടിയുടെ തീരുമാനത്തിന് വിട്ടുനൽകണമെന്നാണ് പലരും പറഞ്ഞത്. തർക്കം വരുമ്പോൾ തീരുമാനമെടുക്കുന്നതിനായി കെപിസിസിക്ക് വിട്ടുനൽകണമെന്ന മാനദണ്ഡം പോലും പരിഗണിക്കാതെയാണ് തീരുമാനമെടുത്തിരിക്കുന്നത്.' ദീപ്തി മീഡിയവണിനോട് പ്രതികരിച്ചു.
തര്‍ക്കങ്ങള്‍ക്കൊടുവില്‍ കൊച്ചി മേയര്‍ സ്ഥാനത്തേക്ക് വി.കെ മിനിയെ തെരഞ്ഞെടുത്തിരുന്നു. നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും ഭിന്നത രൂക്ഷമായതിന് പിന്നാലെ ഡിസിസി കോര്‍ കമ്മിറ്റി യോഗത്തിലാണ് ധാരണയായത്. പരാതിക്ക് പിന്നാലെ ദീപ്തിയെ തള്ളി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മീഡിയവണിനോട് പ്രതികരിച്ചിരുന്നു.
'കെപിസിസിയുടെ കൂട്ടായ അഭിപ്രായത്തിലും പാര്‍ലമെന്ററി അംഗങ്ങളോടും സംസാരിച്ചാണ് തീരുമാനമെടുത്തിരിക്കുന്നത്. ഏറ്റവും പ്രാപ്തരായ ആളുകളെ മാത്രമാണ് പാര്‍ട്ടി എപ്പോഴും തെരഞ്ഞെടുക്കാറുള്ളത്.' ദീപ്തി നല്‍കിയ പരാതി കണ്ടിട്ടില്ലെന്നും പരാതിയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മീഡിയവണിനോട് പറഞ്ഞു.
Adjust Story Font
16

