ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതി; ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കിൽ കടകംപള്ളിക്കെതിരെ കേസെടുക്കും
കഴക്കൂട്ടം സ്വദേശിനിയുടെ പരാതിക്ക് പിന്നിൽ കടകംപള്ളി സുരേന്ദ്രനാണെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണം

തിരുവനന്തപുരം: മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന് എതിരായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതിയിൽ അന്വേഷണത്തിന് നിർദേശം നൽകി സംസ്ഥാന പൊലീസ് മേധാവി. തുമ്പ പൊലീസാണ് കേസ് അന്വേഷിക്കുക. ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കിൽ കടകം പള്ളിക്കെതിരെ കേസെടുക്കും. കഴക്കൂട്ടം സ്വദേശിനിയുടെ പരാതിക്ക് പിന്നിൽ കടകംപള്ളി സുരേന്ദ്രനാണെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണം.
എന്നാൽ പ്രതിഭ എന്ന സ്ത്രീയോടൊപ്പം താനും ഗൂഢാലോചന നടത്താൻ കൂട്ട് നിന്നു എന്നാണ് പോറ്റി പറയുന്നതെന്നും അങ്ങനെ ഒരു സ്ത്രീയുടെ സാമ്പത്തിക വിഷയത്തിൽ ഇടപെട്ടതായി ഓർക്കുന്നില്ലെന്ന് കടകംപള്ളി പറഞ്ഞു.
''2024 ൽ തുമ്പ പൊലീസ് സ്റ്റേഷനിൽ ഒത്തു തീർപ്പ് ഉണ്ടാക്കി എന്ന് പോറ്റി പറയുന്നു. ഒരു സ്കൂൾ നടത്തിയിരുന്ന ആളാണ് പ്രതിഭ. 10 വർഷത്തിനിടെ ഒരു പൊലീസ് സ്റ്റേഷനിലും പോയിട്ടില്ല. ആരുടെയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ല. പൊലീസുകാരോടും ഇത് ചോദിച്ചു. പോറ്റി എന്തിനാണ് പരാതി നൽകിയത് എന്ന് അറിയില്ല. ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന് ഉറപ്പായപ്പോൾ ഇറക്കിയ തന്ത്രം. ചില ചാനലുകളുടെ സർവേയിൽ എനിക്ക് മുൻഗണന ഉണ്ട് എന്ന് കണ്ടു.
അപ്പോൾ എന്നെ അപമാനിക്കാൻ ആണ് ശ്രമം . നീചമായ ഗൂഢാലോചനയുടെ ഭാഗം. വ്യാജ പരാതിക്ക് പിന്നിൽ ആരെന്ന് നിങ്ങൾക്ക് അറിയാം. അവരുടെ പേര് പിന്നീട് പറയും. എന്തിനാണ് ഒരാളുടെ മുഖത്ത് കരിവാരി തേക്കാൻ ശ്രമിക്കുന്നത്'' ആകെ പരിചയമുള്ളത് യു.പ്രതിഭയെ മാത്രമാണെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെയാണ് പോറ്റി ഡിജിപിക്ക് പരാതി നൽകിയത്. കടകംപള്ളി സുരേന്ദ്രൻ ഗൂഢാലോചനയിൽ പങ്കാളിയാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി പരാതിയിൽ പറയുന്നുണ്ട്.
ഈടായി വാങ്ങിയ ഭൂമി പോറ്റി മറിച്ച് വിറ്റെന്നായിരുന്നു കഴക്കൂട്ടം സ്വദേശി എസ്‌ഐടിക്ക് നൽകിയ പരാതിയിൽ പറയുന്നത്. 2020ലാണ് ഉണ്ണികൃഷ്ണൻ പോറ്റി ഭൂമി തട്ടിപ്പ് നടത്തിയത്. പരാതി ലഭിച്ചതിന് പിന്നാലെ ഭൂമി തട്ടിപ്പിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചിരുന്നു.
Adjust Story Font
16

