Quantcast

കോളജ് തെരഞ്ഞെടുപ്പിൽ ആൾമാറാട്ട വിവാദം; കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ എസ്.എഫ്.ഐ പുറത്താക്കി

'യു.യു.സി ലിസ്റ്റിൽ ഉണ്ടെന്നറിഞ്ഞിട്ടും അത് തിരുത്തുന്നതിനോ ഉത്തരവാദിത്തപ്പെട്ട ഇടങ്ങളിൽ അറിയിക്കുന്നതിനോ വിശാഖ് തയ്യാറായില്ല'

MediaOne Logo

Web Desk

  • Published:

    17 May 2023 9:41 AM GMT

college electionI,mpersonation Controversy; Kattakkada Area Secretary Visakh sacked by SFI,കോളജ്  തെരഞ്ഞെടുപ്പിൽ ആൾമാറാട്ട വിവാദം; കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ എസ്.എഫ്.ഐ പുറത്താക്കി,breaking news malayalam
X

തിരുവനന്തപുരം:കാട്ടാക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തിന് പിന്നാലെ കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ എസ്.എഫ്.ഐ പുറത്താക്കി.എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. വിവാദത്തെ ഗൗരവത്തോടെയാണ് കാണുന്നത് എന്ന് എസ്എഫ്‌ഐ അറിയിച്ചു.

യൂണിവേഴ്സിറ്റിയിലേക്ക് അയച്ച യു.യു.സി ലിസ്റ്റിൽ ഉണ്ടെന്നറിഞ്ഞിട്ടും അത് തിരുത്തുന്നതിനോ ഉത്തരവാദിത്തപ്പെട്ട ഇടങ്ങളിൽ അറിയിക്കുന്നതിനോ വിശാഖ് തയ്യാറായില്ലെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചയാളെ വെട്ടി എസ്.എഫ്.ഐ നേതാവിനെ തിരുകികയറ്റിയെന്നായിരുന്നു ആക്ഷേപം. സംഭവത്തിൽ കെ.എസ്.യു ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. കോളജ് അധികൃതർ യൂണിവേഴ്സിറ്റിക്ക് നൽകിയ ലിസ്റ്റിലാണ് തെരഞ്ഞെടുപ്പിൽ വിജയിച്ച അനഘക്ക് പകരം എ.വിശാഖിന്‍റ പേര് നൽകിയത്.

എസ്.എഫ്.ഐ പാനലിലെ അനഘയാണ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യുയുസിയായി ജയിച്ചത്. എന്നാൽ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേരാണ് കോളജ് യൂണിവേഴ്സിറ്റിയിലേക്ക് നല്‍കിയത്. ഇതേ കോളജിലെ ഒന്നാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിയാണ് എ.വിശാഖ്. വിശാഖിനെ കേരള യൂണിവേഴ്സിറ്റി ചെയർമാനാക്കാനാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് കെഎസ്‍യു ആരോപിക്കുന്നത്. യു.യു.സിയായി അനഘക്ക് തുടരാൻ താത്പര്യമില്ലാത്തതിനാലാണ് വിശാഖിന്‍റെ പേര് നൽകിയതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. എന്നാൽ അനഘ രാജി സമർപ്പിച്ചിട്ടില്ല.

വിവാദത്തെ തുടർന്ന് കേരള യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. വിസിയും രജിസ്ട്രാറും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.ഈ മാസം 26നാണ് തെരെഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. ബുധനാഴ്ചയായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. അതേസമയം, തെരഞ്ഞെടുപ്പ് നടത്തിപ്പിൽ കോളേജിന് വീഴ്ച ഉണ്ടായി എന്ന് സർവകലാശാല രജിസ്ട്രാർ മീഡിയവണിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് രേഖകളുമായി സർവകലാശാലയിലേക്ക് എത്താൻ പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടതായും രജിസ്ട്രാർ അറിയിച്ചു.വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിക്കുമെന്നും രജിസ്ട്രാർ പറഞ്ഞു.

TAGS :

Next Story