താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ സമരത്തിലേക്ക്
ജില്ലയിലെ സർക്കാർ ആശുപത്രികളിൽ അത്യാഹിത വിഭാഗം ഒഴികെയുള്ള സേവനങ്ങൾ നിർത്തിവെച്ചു

Photo|MediaOne News
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിയ സംഭവത്തിൽ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടർമാർ. ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലേയും ഡോക്ടർമാർ അത്യാഹിത വിഭാഗമൊഴികെയുള്ള സേവനങ്ങൾ ബഹിഷ്‌കരിച്ച് സമരത്തിനിറങ്ങുമെന്ന് കെജിഎംഒഎ വ്യക്തമാക്കി.
നാളെ സംസ്ഥാന വ്യാപകമായി സർക്കാർ ഡോക്ടർമാർ പ്രതിഷേധ ദിനം ആചരിക്കുമെന്നും കെജിഎംഒഎ വ്യക്തമാക്കി. കോഴിക്കോട് ജില്ലയിൽ നാളെയും ഡോക്ടർമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കും. മറ്റു ജില്ലകളിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും.
താമരശ്ശേരി ആശുപത്രിയിൽ ഇന്ന് എല്ലാ സേവനങ്ങളും നിർത്തിവെച്ചു. ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിൽ അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവർത്തിക്കുക. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനാണ് വെട്ടേറ്റത്. തലക്ക് വെട്ടേറ്റ ഡോക്ടറുടെ നില ഗുരുതരമായി തുടരുകയാണ്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ആക്രമണം. ആക്രമണം നടത്തിയ സനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകൾക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചില്ലെന്ന നിലപാടിലായിരുന്നു സനൂപ്.
അതേസമയം, താമരശ്ശേരിയിൽ ഡോക്ടർക്കെതിരായ ആക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ആക്രമണം അത്യന്തം അപലപനീയമാണെന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Adjust Story Font
16

