Quantcast

അപകടത്തിൽ പരിക്കേറ്റ കോവിഡ് രോഗിയെ അഡ്മിറ്റ് ചെയ്തില്ല; തൃശൂർ മെഡി. കോളജിനെതിരെ പരാതി

ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഡോക്ടര്‍മാര്‍ വന്ന് നോക്കിയെങ്കിലും അഡ്മിറ്റ് ചെയ്യാന്‍ തയാറായില്ല. എക്‌സ്-റേ എടുത്ത് നോക്കിയിട്ടും വീണ്ടും വൈകിപ്പിക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-08-29 14:51:49.0

Published:

29 Aug 2022 2:50 PM GMT

അപകടത്തിൽ പരിക്കേറ്റ കോവിഡ് രോഗിയെ അഡ്മിറ്റ് ചെയ്തില്ല; തൃശൂർ മെഡി. കോളജിനെതിരെ പരാതി
X

തൃശൂർ: അപകടത്തിൽ പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച കോവിഡ് രോ​ഗിയെ അഡ്മിറ്റ് ചെയ്യാൻ അധികൃതർ വിസമ്മതിച്ചെന്ന് പരാതി. തൃശൂർ വേലുപാടം സ്വദേശി ജോസിനാണ് ദുരനുഭവം ഉണ്ടായത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയ്ക്കാണ് ബന്ധുക്കൾ ജോസിനേയും കൊണ്ട് ആശുപത്രിയിലെത്തിയത്.

അപകടത്തിൽ വാരിയെല്ലിനും കാലിനും പൊട്ടലേറ്റ ജോസിനെ രണ്ട് മണിക്കൂറോളം ആംബുലൻസിൽ തന്നെ കിടത്തിയെന്നും ബന്ധുക്കൾ ആരോപിച്ചു. അതേസമയം, സംഭവം വിവാദമായതോടെ ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് ദിവസം മുമ്പായിരുന്നു അപകടം. അതിനും ശേഷം ഇദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെവച്ച് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഓക്‌സിജന്‍ സഹായത്തോടെയായിരുന്നു ജോസ് ശ്വസിച്ചിരുന്നത്.

ആശുപത്രിയിലെത്തിയ സമയം രോഗിക്ക് ആശുപത്രിയുടെ മുറ്റത്ത് ആംബുലന്‍സിനുള്ളില്‍ തന്നെ വേദന സഹിച്ച് കിടക്കേണ്ട അവസ്ഥയായിരുന്നു. ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഡോക്ടര്‍മാര്‍ വന്ന് നോക്കിയെങ്കിലും അഡ്മിറ്റ് ചെയ്യാന്‍ തയാറായില്ല. എക്‌സ്-റേ എടുത്ത് നോക്കിയിട്ടും വീണ്ടും വൈകിപ്പിക്കുകയായിരുന്നു.

ഇതിനിടെ മറ്റൊരുവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ വാര്‍ത്തയാക്കി. ഇതോടെയാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ രോഗിയെ അഡ്മിറ്റ് ചെയ്യാന്‍ തയാറായത്. തുടര്‍ന്ന് കോവിഡ് ഐസിയുവിലേക്ക് മാറ്റി.

TAGS :

Next Story