സലിം വട്ടക്കിണറിന് അന്തർദേശീയ പുരസ്‌കാരം
രാജസ്ഥാനില്‍ നടന്ന ഇന്റർനാഷണൽ സോഷ്യൽ വർക്കേഴ്‌സ് കോൺഫറൻസിൽ വെച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്

കോഴിക്കോട്: തെരുവോരങ്ങളിലും വഴിയോരങ്ങളിലും അകപ്പെട്ടു പോയവർക്കായി ചെയ്ത് വരുന്ന ക്ഷേമ പ്രവർത്തനങ്ങൾക്ക് തെരുവിലെ മക്കൾ ചാരിറ്റി ഫൗണ്ടർ ചെയര്‍മാന്‍ സലിം വട്ടക്കിണറിന് അന്തർദേശീയ പുരസ്‌കാരം . മാർച്ച് 11,12 തിയ്യതികളിൽ രാജസ്ഥാനിൽ വെച്ച് നടന്ന ഇന്റർനാഷനൽ സോഷ്യൽ വർക്കേഴ്‌സ് കോൺഫറൻസിൽ വെച്ചാണ് പുരസ്‌കാരം നൽകിയത്. മലേഷ്യ, സിംഗപ്പൂർ, ദുബൈ, ഖത്തർ, കുവൈത്ത്, സൗദി അറേബ്യ, ഒമാൻ, നേപ്പാൾ, ഭൂട്ടാൻ, ഇന്തോനേഷ്യ, മാലിദീപ്, അന്തമാൻ നിക്കോബാർ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഉള്ള ജീവകാരുണ്യ പ്രവർത്തകരും കോൺഫറൻസിൽ പങ്കെടുത്തു. കോഴിക്കോട് വട്ടക്കിണർ സ്വദേശിയാണ് സലീം വട്ടക്കിണർ.
ദശകങ്ങളായി തെരുവിലെ മനുഷ്യർക്കായി ' ഫുഡ് ബാങ്ക്' സ്ഥാപിച്ചും അന്നദാനവും മറ്റു ക്ഷേമ പ്രവർത്തനങ്ങളും നടത്തി വരുന്ന ചാരിറ്റി സംഘടനയാണ് തെരുവിലെ മക്കൾ ചാരിറ്റി. കൊറോണ സമയത്ത് തെരുവിലുളളവരെ ഏറ്റെടുത്തു അഭയം നൽകുന്ന പ്രവർത്തനങ്ങളിലും സജീവമായിരുന്നു ഈ സംഘടന. ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തതിനാണ് അന്തർദേശീയ പുരസ്‌കാരത്തിന് അർഹനായത്. പരിപാടിയിലെ മുഖ്യാതിഥി എൻ.കെ ദീപ്‍ചന്ദ് പുരസ്‌ക്കാരവും മെഡലും സർട്ടിഫിക്കറ്റും നൽകി. കാർഗിൽ യുദ്ധത്തിൽ ഇരുകാലുകളും ഒരു കൈപത്തിയും നഷ്ടപ്പെട്ടയാളാണ് ദീപ്‍ചന്ദ്
ഇന്ത്യ ജീവകാരുണ്യ പ്രവർത്ത രംഗത്ത് ഇതര രാജ്യങ്ങളെ അപേക്ഷിച്ച് മാതൃകയാവണമെന്ന് അന്തർദേശീയ കോൺഫറൻസ് ആവശ്യപ്പെട്ടു. മദർ തേരസയെപോലെയുള്ളവർ തുടങ്ങി വെച്ച മാതൃക പിൻപറ്റി ഇന്ത്യയിലെ തെരുവോരങ്ങളിൽ പട്ടിണികോലങ്ങളായി ജീവിക്കുന്ന മനുഷ്യരെ ഏറ്റെടുത്തു അവർക്ക് എത്രയും പെട്ടെന്ന് അഭയം നൽകണം. കോവിഡിന് ശേഷം പ്രയാസമനുഭവിക്കുന്ന എല്ലാ മനുഷ്യർക്കും ആശ്വാസം നൽകണമെന്നും കോൺഫറൻസ് ആവശ്യപ്പെട്ടു.
Adjust Story Font
16