'ഉഷ എന്ന സഹോദരിയുടേത് അല്ല, പിണറായി സർക്കാരിന്റെ എക്‌സറേയാണിത്': ഷാഫി പറമ്പിൽ
പിആർ സ്‌റ്റോറികൾക്കടിയിൽ ഒളിപ്പിച്ച് വെച്ചിരുന്ന യഥാർത്ഥ ഇരുണ്ട കാലത്തിൻ്റെ എക്സറേയെന്നും ഷാഫി പറമ്പില്‍

- Published:
20 Feb 2026 10:16 PM IST

ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം
കോഴിക്കോട്: വണ്ടാനം മെഡിക്കല്‍ കോളജിൽ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി.
ഉഷ എന്ന സഹോദരിയുടെ അല്ല ,പിണറായി സർക്കാരിന്റെ എക്സറേയാണിതെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഷാഫി പറഞ്ഞു.
''ഉഷ എന്ന സഹോദരിയുടെ അല്ല ,പിണറായി സർക്കാരിന്റെ XRay ആണിത്. പിആർ സ്‌റ്റോറികൾക്കടിയിൽ ഒളിപ്പിച്ച് വെച്ചിരുന്ന യഥാർത്ഥ ഇരുണ്ട കാലത്തിൻ്റെ എക്സറേ. സിപിഎം ഭരണത്തിലെ ആരോഗ്യ വകുപ്പിൻ്റെ ചിഹ്നം; അരിവാൾ കത്രിക നക്ഷത്രം'- ഇങ്ങനെയായിരുന്നു ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
അതേസമയം ഉഷ ജോസഫിനെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വരുന്ന മെയ് അഞ്ചിന് തൻ്റെ ശസ്ത്രക്രിയ കഴിഞ്ഞിട്ട് അഞ്ച് വർഷം തികയുകയാണെന്നും ഇക്കാലമത്രയും സഹിക്കാനാവാത്ത വേദനയാണ് അനുഭവിച്ചതെന്നും ഉഷ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഡോ. ഷാഹിദ, നഴ്‌സ് ധന്യ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.
ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ഡോക്ടർ ഷാഹിദ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. അന്ന് ശസ്ത്രക്രിയ നടത്തിയ ടീമില്‍ ഉൾപ്പെട്ട നഴ്സ് ആണ് ധന്യ.
Adjust Story Font
16
