നടപടിയെടുക്കാതെ ജയിൽ വകുപ്പ് മേധാവി; ജയിൽ ഡിഐജി വിനോദ് കുമാറിന് ഉന്നതതല സംരക്ഷണം
കത്തിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു

Photo| Special Arrangement
തിരുവനന്തപുരം: ജയിൽ ഡിഐജി വിനോദ് കുമാറിന് ഉന്നതതല സംരക്ഷണം ഒരുക്കിയതിന് തെളിവുകൾ പുറത്ത് . വിനോദ് കുമാർ നടത്തിയ അനധികൃത ജയിൽ സന്ദർശനത്തിലെ റിപ്പോർട്ടുകളിൽ ജയിൽ വകുപ്പ് മേധാവി നടപടിയെടുത്തില്ല. പ്രതികളുമായുള്ള ഫോൺ വിശദാംശങ്ങൾക്കായി വിനോദിന്‍റെ കോൾ വിവരങ്ങൾ ടെലികോം കമ്പനികളോട് അന്വേഷണസംഘം ആവശ്യപ്പെട്ടു.
ജയിൽ ഹെഡ് ക്വാട്ടേഴ്സ് ഡിഐജി മറ്റു ജില്ലകളിലെ ജയിലുകളിൽ സന്ദർശനം നടത്തുമ്പോൾ മുൻകൂർ അനുമതി തേടേണ്ടതുണ്ട്. എന്നാൽ യാതൊരു അനുമതിയും ഇല്ലാതെയാണ് വിനോദ് കുമാർ കോട്ടയം , മൂവാറ്റുപുഴ, പൊൻകുന്നം തുടങ്ങിയ ജയിലുകളിൽ സന്ദർശനം നടത്തിയത്. 1 മണിക്കൂർ വരെ ജയിലുകളിലെ സന്ദർശനം നീളുകയും ചെയ്തു. രണ്ടു വർഷങ്ങൾക്കു മുമ്പാണ് വിനോദ് കുമാറിന്‍റെ ജയിലുകളിലെ സന്ദർശനം.
പരോളിനായി കഴിഞ്ഞ മൂന്നുവർഷത്തിനിടെയാണ് തടവുകാരുടെ ബന്ധുക്കളിൽ നിന്ന് വിനോദ് കുമാർ പണം വാങ്ങുകയും ചെയ്തിട്ടുള്ളത്. പണം വാങ്ങിയതിനു ശേഷം തടവുകാർക്ക് സൗകര്യങ്ങൾ ഒരുക്കിയതിന്‍റെ ഭാഗമായിട്ടാണ് നിയമവിരുദ്ധമായ ഈ സന്ദർശനം എന്നാണ് ആരോപണം ഉയരുന്നത്. ജയിൽ വകുപ്പ് മധ്യമേഖല ഡിഐജി സംസ്ഥാന ജയിൽ വകുപ്പ് മേധാവിക്ക് നിരവധിതവണ ഇതിനെക്കുറിച്ച് റിപ്പോർട്ട് നൽകിയെങ്കിലും യാതൊരു തരത്തിലുമുള്ള നടപടിയും ഉണ്ടായില്ല. വിനോദ് കുമാറിന് സംരക്ഷണം ഒരുക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടി സ്വീകരിക്കാത്തതെന്നാണ് വിമർശനം ഉയരുന്നത്.
തടവുകാർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും പരോൾ അനുവദിക്കുന്നതിനും ഇവരുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമാണ് പണം സ്വീകരിച്ചിരുന്നത്. കൂടുതൽ പേരിൽ നിന്ന് പണം സ്വീകരിച്ചിട്ടുണ്ടോയെന്ന് വിജിലൻസിന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് വിനോദ് കുമാറിന്‍റെ ഫോൺ കോൾ കേന്ദ്രീകരിച്ച് വിജിലൻസിന്‍റെ അന്വേഷണം. വിനോദ് കുമാറിന്‍റെ അനധികൃത സ്വത്ത് സംവാദനത്തെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിനോദ് കുമാർ വാങ്ങിയ വസ്തുവകകളുടെ വിവരങ്ങൾ വിജിലൻസ് പരിശോധിച്ചുവരികയാണ്.
Adjust Story Font
16

