Quantcast

ആ പഴയ പ്രാകൃതകാലം പിന്നെയും എസ്.എഫ്.ഐയിലൂടെ പുനരവതരിക്കുകയാണോ? വിമര്‍ശനവുമായി ജനയുഗം

ദലിതര്‍ക്ക് മാറുമറയ്ക്കാനവകാശമില്ലാതിരുന്ന, മുലക്കരം നല്‍കണമായിരുന്ന, ഉന്നതകുല ജാതിയില്‍പ്പെട്ട ആഢ്യന്മാരില്‍ നിന്നും അവര്‍ണര്‍ ഗര്‍ഭം ധരിച്ചുകൊള്ളണമെന്ന് തുടങ്ങിയ പ്രാകൃത നാട്ടുനടപ്പു നടന്ന കാലമായിരുന്നു അത്

MediaOne Logo

Web Desk

  • Updated:

    2021-10-25 07:59:57.0

Published:

25 Oct 2021 7:57 AM GMT

ആ പഴയ പ്രാകൃതകാലം പിന്നെയും എസ്.എഫ്.ഐയിലൂടെ പുനരവതരിക്കുകയാണോ? വിമര്‍ശനവുമായി ജനയുഗം
X

എം.ജി സര്‍വകലാശാല സംഘര്‍ഷത്തില്‍ എസ്.എഫ്.ഐക്കെതിരെ വീണ്ടും വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം. 'നായ്‌ക്കള്‍ കലണ്ടര്‍ നോക്കാറില്ല' എന്ന തലക്കെട്ടില്‍ ദേവിക എഴുതിയ ലേഖനത്തിലാണ് എസ്.എഫ്.ഐക്കെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. എസ്.എഫ്.ഐയെ ഇങ്ങനെ കയറൂരിവിട്ടാല്‍ ഈ വിദ്യാര്‍ഥി നേതാക്കള്‍ എങ്ങോട്ടാണ് കൂടണയുക എന്ന് വര്‍ത്തമാനകാല രാഷ്ട്രീയം പരിശോധിച്ചാല്‍ മതിയെന്ന് ലേഖനത്തില്‍ പറയുന്നു.

എസ്.എഫ്.ഐയുടെ മുന്‍ സംസ്ഥാന പ്രസിഡന്‍റും മുന്‍ ലോക്‌സഭാംഗവുമായ എ.പി അബ്ദുള്ളക്കുട്ടിയാണ് ഇന്ന് ബി.ജെ.പിയുടെ ദേശീയ ഉപാധ്യക്ഷന്‍. ഋതബ്രത ബാനര്‍ജിയെന്ന എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇന്ന് ബി.ജെ.പിയില്‍. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റുമാരും എസ്.എഫ്.ഐ അഖിലേന്ത്യാ നേതാക്കളുമായിരുന്ന ഷക്കില്‍ അഹമ്മദ് ഖാനും ബിട്ടലാല്‍ ബറുവയും സയ്യിദ് നാസര്‍ഹുസൈനും ഇപ്പോള്‍ ബി.ജെ.പിയിലും കോണ്‍ഗ്രസിലും തൃണമൂല്‍ കോണ്‍ഗ്രസിലും. എന്തേ ഇങ്ങനെയെല്ലാം എന്ന് മനസിരുത്തി ചിന്തിച്ചില്ലെങ്കില്‍ വളര്‍ന്നുവരുന്ന ഈ ഫാസിസ്റ്റ് കഴുകന്‍ കൂട്ടങ്ങള്‍ സ്വാഭാവിക പരിണതിയെന്ന നിലയില്‍ ഫാസിസത്തിന്‍റെ ചില്ലകളിലേക്കായിരിക്കും ചേക്കേറുക എന്നും ലേഖനത്തില്‍ പറയുന്നു.

കവി കുമാരാനാശാന്‍ ബോട്ടപകടത്തില്‍ മരിച്ച കാലത്ത് ജാതിയുടെ അടിസ്ഥാനത്തിലായിരുന്നു മൃതദേഹങ്ങളുടെ കണക്കെടുപ്പ് നടത്തിയത്. ദലിതര്‍ക്ക് മാറുമറയ്ക്കാനവകാശമില്ലാതിരുന്ന, മുലക്കരം നല്‍കണമായിരുന്ന, ഉന്നതകുല ജാതിയില്‍പ്പെട്ട ആഢ്യന്മാരില്‍ നിന്നും അവര്‍ണര്‍ ഗര്‍ഭം ധരിച്ചുകൊള്ളണമെന്ന് തുടങ്ങിയ പ്രാകൃത നാട്ടുനടപ്പു നടന്ന കാലമായിരുന്നു അത്. മനുവാദത്തിന്‍റെ അവസാനകാലം. പക്ഷേ ആ കാലം പിന്നെയും എസ്.എഫ്.ഐയിലൂടെ പുനരവതരിക്കുകയാണോ എന്നു ലേഖനത്തില്‍ ചോദിക്കുന്നു. എ.ഐ.എസ്.എഫ് നേതാവായ നിമിഷ എന്ന പെണ്‍കൊടിയെ എസ്.എഫ്.ഐക്കാര്‍ പെടുത്തിയത് പഴയ ഭാഷയിലെ ജാതിപ്പേരില്‍. ബലാത്സംഗം ചെയ്യുമെന്ന മാടമ്പി ഭാഷയിലുള്ള താക്കീതും. നവോത്ഥാനത്തിന്‍റെ വനിതാ വന്‍മതില്‍ തീര്‍ത്ത കേരളത്തില്‍ ഇനിയുമുണ്ടാകേണ്ടേ മനുവിരുദ്ധ വനിതാ മതിലുകള്‍..എന്നു പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.

TAGS :

Next Story