'സ്വർണപ്പാളി എന്റെ വീട്ടിലെത്തിക്കാൻ പാടില്ലായിരുന്നു, അയ്യപ്പന്‍റെ മുതൽ കട്ടിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം'; ജയറാം
തന്‍റെ കൈയില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ഒരുരൂപപോലും വാങ്ങിയിട്ടില്ലെന്നും ജയറാം മീഡിയവണിനോട് പറഞ്ഞു

ചെന്നൈ: ശബരിമലയിലെ സ്വർണപാളി തന്റെ വീട്ടിലെത്തിക്കാൻ പാടില്ലായിരുന്നുവെന്ന് നടൻ ജയറാം. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ നിന്നുള്ള പരിചയമാണ്.തന്‍റെ കൈയില്‍ നിന്ന് ഒരുരൂപപോലും വാങ്ങിയിട്ടില്ല.വേറെ ആരെയെങ്കിലും പറ്റിച്ചോ എന്നറിയില്ലെന്നും അയ്യന്റെ മുതൽ കട്ടിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും ജയറാം മീഡിയവണിനോട് പറഞ്ഞു.
'മൂഢനായ ഭക്തന്റെ മനസായി പോയി എനിക്ക്. പൂജക്ക് തന്നോട് പണം വാങ്ങിച്ചിട്ടില്ല. സ്വർണം പൂശിയ ശിൽപവും വാതിലും കൊണ്ടുപോകുന്നുണ്ടെന്ന് പോറ്റി തന്നെയാണ് എന്നെ അറിയിച്ചത്. സ്വർണം പൂശിയ കമ്പനിയിലാണ് പൂജ നടത്തിയത്.ആ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. പത്തുമിനിറ്റ് തന്റെ വീട്ടിലും പൂജ നടത്തി.ഉണ്ണികൃഷ്ണൻ പോറ്റിയാണ് പൂജ നടത്തിയത്. തമിഴ് നടന്‍ ജയം രവിയുടെ കുടുംബമടക്കം പങ്കെടുത്തിരുന്നു.ഇത് പിന്നീട് വിവാദമാകുമെന്ന് കരുതിയില്ല'.സ്വര്‍ണപ്പാളി വീട്ടിലേക്ക് കൊണ്ടുവരാൻ ചോദിക്കരുതായിരുന്നെന്നും ജയറാം പറഞ്ഞു.
സ്വര്‍ണപ്പാളിയില്‍ പൂജനടത്താനായത് എന്റെ ജീവിതത്തിലെ മഹാഭാഗ്യമായി കരുതിയതെന്നും ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും സഹകരിക്കുമെന്നും ജയറാം വ്യക്തമാക്കി.
ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്ത് കൊണ്ടുപോയെന്ന് കരുതുന്ന സ്വർണപ്പാളിയും ദ്വാരപാലക ശിൽപവും ഉണ്ണികൃഷ്ണൻ പോറ്റി വീടുകളിൽ പൂജയ്ക്കായി പ്രദർശിപ്പിച്ചതിന്‍റെ വിവരങ്ങളാണ് പുറത്ത് വന്നത്.നടൻ ജയറാം,ഗായകന്‍ വീരമണി തുടങ്ങിയവര്‍ പൂജയിൽ പങ്കെടുത്തിരുന്നു. 2019 ല്‍ ചെന്നൈയില്‍ നടന്ന പൂജയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി നിരവധി ഇടങ്ങളിൽ ഇത്തരത്തിൽ പ്രദർശനം നടത്തിയതായി സൂചന. ഇതിന്റെ പേരിൽ പോറ്റി പണം വാങ്ങിയെന്നും സംശയമുയരുന്നുണ്ട്.
Adjust Story Font
16

