Quantcast

'പാലാ ബിഷപ്പ് മാപ്പ് പറയണം': ജോയിന്‍റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്‍റെ പ്രതിഷേധം

കൊച്ചി കെസിബിസി ആസ്ഥാനത്താണ് കൗണ്‍സില്‍ പ്രവർത്തകർ മാര്‍ച്ച് നടത്തിയത്

MediaOne Logo

Web Desk

  • Published:

    25 Sep 2021 8:10 AM GMT

പാലാ ബിഷപ്പ് മാപ്പ് പറയണം: ജോയിന്‍റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്‍റെ പ്രതിഷേധം
X

പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തിനെതിരെ ജോയിന്‍റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം. കൊച്ചി കെസിബിസി ആസ്ഥാനത്തേക്കാണ് കൗണ്‍സില്‍ പ്രവർത്തകർ മാര്‍ച്ച് നടത്തിയത്.

"പാലാ ബിഷപ്പ് ചില മെത്രാന്മാരുടെ താത്പര്യ പ്രകാരം ഈ സമൂഹത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ആ ശ്രമം തിരുത്തപ്പെടണമെന്ന് മുഴുവന്‍ ക്രൈസ്തവരും ആഗ്രഹിക്കുന്നു. സ്വന്തം രൂപതയില്‍ പോലും ബിഷപ്പിനോട് വിയോജിപ്പുണ്ട്. എത്രയും പെട്ടെന്ന് ബിഷപ്പ് വിവാദ പരാമര്‍ശം പിന്‍വലിച്ച് സമൂഹത്തോട് മാപ്പ് പറയണം. അല്ലെങ്കില്‍ മെത്രാന്മാരെ വഴിയില്‍ തടയുന്ന കാലം വിദൂരമല്ല"- ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിൽ നേതാവ് ഫെലിക്സ് ജെ.പുല്ലൂടൻ പറഞ്ഞു.

'പാലാ ബിഷപ്പിനെതിരെ നിയമ നടപടി സ്വീകരിക്കണം'

മുഖ്യമന്ത്രി പറഞ്ഞിട്ടും നാർക്കോട്ടിക് ജിഹാദ് പരാമർശം തിരുത്താത്ത സാഹചര്യത്തിൽ പാലാ ബിഷപ്പിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ. പരാമർശം തിരുത്താതിരിക്കുന്നത് കേരളീയ സമൂഹത്തോടുള്ള നിഷേധാത്മക നിലപാടാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി മീഡിയവണിനോട് പറഞ്ഞു. പ്രസ്താവന വന്ന ആദ്യ ഘട്ടത്തിൽ ബിഷപ്പിനെതിരെ സംസാരിച്ച സർക്കാർ പിന്നീട് പിന്നോട്ട് പോയെന്നും തൊടിയൂർ കൂട്ടിച്ചേർത്തു.

"നാര്‍ക്കോട്ടിക് ജിഹാദ് കേരളീയ സമൂഹം ഇന്നുവരെ കേട്ടിട്ടില്ലെന്നും ബിഷപ്പിന്‍റെ മാത്രം പ്രയോഗമാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. പാലാ ബിഷപ്പ് വിദ്വേഷ പ്രസ്താവന തിരുത്തുമെന്നാണ് കരുതിയത്. അല്ലാത്തപക്ഷം മുഖ്യമന്ത്രി നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇടയ്ക്കുവെച്ച് അല്‍പമൊന്ന് തണുത്തു. അപ്പോഴേക്കും വിഷയം രൂക്ഷമായി. സംഘപരിവാര്‍ പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസ്താവന ഏറ്റെടുക്കുകയും അത് ഡല്‍ഹി വരെ എത്തുകയും ചെയ്തു. അത് ഇന്ത്യയുടെ പല ഭാഗങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ബിഷപ്പ് ഇനിയും തിരുത്താത്തത് കേരളീയ സമൂഹത്തോടും ക്രൈസ്തവ സംസ്കാരത്തോടും കാണിക്കുന്ന നിഷേധമാണ്"

TAGS :

Next Story