ചാരവൃത്തിക്കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം
പണം നൽകിയതും യാത്രയും താമസവും ഒരുക്കിയതും ടൂറിസം വകുപ്പെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം:പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ഹരിയാനയിലെ വ്ളോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണ പ്രകാരമെന്ന് വിവരാവകാശ രേഖ.
പണം നൽകിയതും യാത്രയും താമസവും ഒരുക്കിയതും ടൂറിസം വകുപ്പാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് പട്ടികയിൽപ്പെട്ട 41 പേരിൽ ഒരാളാണ് ജ്യോതി മൽഹോത്ര.അതേസമയം, ജ്യോതി മൽഹോത്രയെ ബോധപൂർവം കൊണ്ടുവന്നതല്ലെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.ചാര പ്രവർത്തി ഗുരുതര വിഷയമാണെന്നും മന്ത്രി പറഞ്ഞു.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ കൈമാറിയ കേസിൽ കേസിൽ നിലവില്‍ മൽഹോത്ര ജയിലിലാണ്. ബഡ്ജറ്റ് ഫ്രണ്ട്ലി കേരള യാത്രാ പ്ലാനെന്ന പേരിൽ തന്റെ ഏഴ് ദിവസത്തെ കേരള സന്ദർശനത്തിന്റെ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. കേരളത്തിലെ തിരുവനന്തപുരം,ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, കൊച്ചി എന്നിങ്ങനെ കേരളത്തിലെ വിവിധയിടങ്ങൾ ജ്യോതി സന്ദർശിച്ചതായി വീഡിയോയിൽ കാണാം.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 ലധികം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാർ സ്വദേശിനിയാണ്.ജ്യോതിയുടെ 'ട്രാവൽ വിത്ത് ജെഒ' എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്‌സ്‌ക്രൈബർമാരുണ്ട്.450 ലധികം വീഡിയോകൾ ജ്യോതി തന്‍റെ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.
Adjust Story Font
16


