മുള്ളുവേലിയില്‍ കിടത്തി ചവിട്ടി; വയനാട് കണിയാമ്പറ്റയില്‍ 14കാരന് ക്രൂരമര്‍ദനം
സംഭവത്തിൽ കമ്പളക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

കൽപ്പറ്റ: വയനാട് കണിയാമ്പറ്റയില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. കണിയാമ്പറ്റ സ്വദേശിയായ 14കാരനെയാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. കുട്ടിയെ മുള്ളുവേലിയില്‍ കിടത്തി ചവിട്ടുകയും തലയില്‍ മര്‍ദിക്കുകയും ചെയ്തു. സംഭവത്തില്‍ കമ്പളക്കാട് പൊലീസ് കേസെടുത്തു.
ഇന്നലെയാണ് സംഭവം. വിദ്യാര്‍ത്ഥികളുമായി നേരത്തെ ചില പ്രശ്‌നങ്ങളുണ്ടായിരുന്നത് കാരണം കുട്ടി നേരത്തെ കണിയാമ്പറ്റ സ്‌കൂളില്‍ നിന്ന് ടിസി വാങ്ങി മറ്റൊരു സ്‌കൂളിലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയുടെ സുഹൃത്തുക്കള്‍ വിളിച്ചുവരുത്തി സ്‌കൂളിന്റെ പരിസരത്തുള്ള റോഡില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുന്നത്. ആക്രമണത്തില്‍ കുട്ടിയുടെ കൈക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
'വീട്ടിലേക്ക് പോകുന്നതിനിടെ രണ്ട് സുഹൃത്തുക്കള്‍ വിളിച്ചുവരുത്തി ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. നിര്‍ത്താതെ അടിച്ച് തന്നെ കമ്പിവേലിയിലേക്ക് തള്ളിയിട്ടു. വീണ്ടും ചവിട്ടുകയായിരുന്നു. ശരീരത്തിന്റെ പിറകിലാകെ മുറിവായിരുന്നു'. മര്‍ദനമേറ്റ 14കാരന്‍ പറഞ്ഞു. സംഭവത്തില്‍ കമ്പളക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ, കല്‍പ്പറ്റയിലും സമാനമായ രീതിയില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ ക്രൂരമായി മര്‍ദിച്ചിരുന്നു. 16കാരനെ മര്‍ദിച്ച കേസില്‍ കല്‍പ്പറ്റ സ്വദേശിയായ 18കാരന്‍ നാഫിലിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നാഫിലും സുഹൃത്തുക്കളും ചേര്‍ന്ന് സഹപാഠിയുടെ മുഖത്തും തലയിലും വടികൊണ്ട് അടിക്കുന്നതും കുട്ടിയെക്കൊണ്ട് കാലുപിടിപ്പിച്ച് മാപ്പ് പറയിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
Adjust Story Font
16

