ബിഎൽഒയുടെ ആത്മഹത്യ: ഉദ്യോഗസ്ഥരെ സമ്മർദം ചെലുത്തിയിട്ടില്ല, വിശദീകരണവുമായി കണ്ണൂർ കലക്ടർ
സംഭവ ദിവസമോ അതിനു മുമ്പോ ഒരു ഉദ്യോഗസ്ഥനും സമ്മർദം ചെലുത്തിയിട്ടില്ലെന്നും, ഭീഷണിപ്പെടുത്തുന്ന സ്വഭാവമുള്ള നിർദേശങ്ങള്‍ നൽകിയിട്ടില്ലെന്നും കലക്ടർ

കണ്ണൂര്‍: കണ്ണൂരിലെ ബിഎൽഒ, അനീഷ് ജോർജിന്റെ ആത്മഹത്യയിൽ വിശദീകരണവുമായി ജില്ലാ കലക്ടർ. എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളും ബിഎൽഒയുടെ മരണവും തമ്മിൽ വ്യക്തമായ ബന്ധമില്ലെന്ന് കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ പറഞ്ഞു.
എസ്ഐആറുമായി ബന്ധപ്പെട്ട് അനീഷ് ജോർജിന് സമ്മർദ്ദം ഉണ്ടാക്കിയിട്ടില്ല, സംഭവ ദിവസമോ അതിനു മുമ്പോ ഒരു ഉദ്യോഗസ്ഥനും സമ്മർദം ചെലുത്തിയിട്ടില്ലെന്നും, ഭീഷണിപ്പെടുത്തുന്ന സ്വഭാവമുള്ള നിർദേശങ്ങള്‍ നൽകിയിട്ടില്ലെന്നും കലക്ടർ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. പൊലീസ് അന്വേഷണം തുടരുന്നതായും കലക്ടര്‍ വ്യക്തമാക്കി.
എസ്ഐആര്‍ ജോലി സമ്മർദത്തെ തുടർന്നാണ് കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസറായ അനീഷ് ജോര്‍ജ് ജീവനൊടുക്കിയത്. അതേസമയം ആത്മഹത്യയിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ, കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ പള്ളിയിൽ പ്രാർഥനക്ക് പോയി തിരിച്ചെത്തിയ വീട്ടുകാരാണ് അനീഷ് ജോർജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്ഐആർ ജോലികൾ ചെയ്തിരുന്ന അനീഷ്, വലിയ മാനസിക സമ്മർദം നേരിട്ടിരുന്നുവെന്ന് കുടുംബം പറയുന്നു.
Adjust Story Font
16

