Quantcast

കേരളത്തിലെ ഏക കന്‍റോണ്‍മെന്‍റായ കണ്ണൂർ കന്‍റോണ്‍മെന്‍റ് ഇനി ചരിത്രത്തിന്‍റെ ഭാഗം

രാജ്യത്തെ കന്‍റോണ്‍‌മെന്‍റുകളെ സൈനിക താവളങ്ങളാക്കി മാറ്റാനുളള പ്രതിരോധ മന്ത്രാലയത്തിന്‍റെ ഉത്തരവ് പുറത്തിറങ്ങി

MediaOne Logo

Web Desk

  • Published:

    5 May 2023 6:33 AM IST

Kannur Cantonment
X

കണ്ണൂർ കന്‍റോണ്‍മെന്‍റ്

കണ്ണൂര്‍: കേരളത്തിലെ ഏക കന്‍റോണ്‍മെന്‍റായ കണ്ണൂർ കന്‍റോണ്‍മെന്‍റ് ഇനി ചരിത്രത്തിന്‍റെ ഭാഗം . രാജ്യത്തെ കന്‍റോണ്‍‌മെന്‍റുകളെ സൈനിക താവളങ്ങളാക്കി മാറ്റാനുളള പ്രതിരോധ മന്ത്രാലയത്തിന്‍റെ ഉത്തരവ് പുറത്തിറങ്ങി.മേഖലയിലെ സാധാരണക്കാരെ തൊട്ടടുത്ത തദ്ദേശ സ്ഥാപനത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്താനാണ് കേന്ദ്ര നിർദേശം.

സാധാരണക്കാർക്ക് നിർദേശം ഗുണകരമാകുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ. രാജ്യത്തെ 64 കന്‍റോണ്‍മെന്‍റുകളെയും സേനാ താവളങ്ങളാക്കി മാറ്റാനും പ്രദേശത്തെ സാധാരണ ജനങ്ങളെ തൊട്ടടുത്ത തദ്ദേശ സ്ഥാപനത്തിന് കീഴിൽ ഉൾപ്പെടുത്താനുമാണ് കേന്ദ്ര സർക്കാരിന്‍റെ തീരുമാനം.ഇതോടെ 85 വർഷം പഴക്കമുളള കണ്ണൂർ കന്‍റോണ്‍മെന്‍റ് ചരിത്രത്തിന്‍റെ ഭാഗമാകും.1938ലാണ് കണ്ണൂർ കന്‍റോണ്‍മെന്‍റ് രൂപീകരിച്ചത്.ആകെയുളള 500 ഏക്കറിൽ 400 ഏക്കറോളം സേനാ സന്നാഹങ്ങളും സേനാംഗങ്ങളുടെ കുടുംബവുമാണ് താമസിക്കുന്നത്.

ബാക്കി പ്രദേശത്ത് ഏതാണ്ട് രണ്ടായിരത്തോളം സാധാരണക്കാരാണ് താമസക്കാരായുളളത്.ഇവരെ കണ്ണൂർ കോർപ്പറേഷന്‍റെ ഭാഗമാക്കാനാണ് തീരുമാനം. കന്‍റോണ്‍മെന്‍റ് ബോർഡിനാണ് നിലവിൽ പ്രദേശത്തിന്‍റെ പ്രാദേശിക ഭരണ ചുമതല.2015 ജനുവരിയിലാണ് ഇവിടെ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്.2020ൽ ബോർഡിന്‍റെ കാലാവധി കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് അനന്തമായി നീണ്ടു. ഇതോടെ പ്രദേശവാസികൾക്ക് ലഭിക്കണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും തടസപ്പെടുകയാണ്.അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാരിന്‍റെ പുതിയ തീരുമാനത്തെ പ്രദേശവാസികൾ സ്വാഗതം ചെയ്യുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഹിമാചലിലെ യോൽ കന്‍റോണ്‍മെന്‍റാണ് ആദ്യം ഇല്ലാതാവുക.പിന്നാലെ ആറ് മാസത്തിനകം കണ്ണൂർ അടക്കമുളള കന്‍റോണ്‍മെന്‍റുകളും ഇല്ലാതെയാകും.

TAGS :

Next Story