വെനസ്വേലയിലെ യുഎസ് ആക്രമണം; 'ഇന്ത്യ മൗനം പാലിച്ചപ്പോൾ ആദ്യം ശബ്ദം ഉയർത്തിയത് കാന്തപുരം ഉസ്താദ്'; ജോൺ ബ്രിട്ടാസ് എംപി
ജനുവരി മൂന്നിനാണ് വെനസ്വേലയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയേയും ബന്ദിയാക്കിയാതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടത്

- Updated:
2026-01-06 07:56:27.0

കോഴിക്കോട്: വെനസ്വേലയിലെ ആക്രമണത്തിൽ ഇന്ത്യ മൗനം പാലിച്ചപ്പോൾ ആദ്യം ശബ്ദം ഉയർത്തിയത് കാന്തപുരം ഉസ്താദാണെന്ന് ജോൺ ബ്രിട്ടാസ് എംപി. കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാർ നയിക്കുന്ന 'മനുഷ്യർക്കൊപ്പം' കേരളയാത്രയിൽ കോഴിക്കോട് സംസാരിക്കുകയായിരുന്നു ബ്രിട്ടാസ്. ഇന്ത്യയിലെ ഒരു സമുദായ നേതാവിൻ്റെ ആദ്യത്തെ പ്രതികരണമാണിതെന്നും ഇത് ലോകം ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ പ്രധാനപ്പെട്ട പ്രതിസന്ധികളെല്ലാം സൃഷ്ടിച്ചത് അമേരികയാണെന്ന തിരിച്ചറിവിലേക്ക് പാശ്ചാത്യ രാജ്യങ്ങളെല്ലാം മടങ്ങുമ്പോൾ എന്തുകൊണ്ടാണ് ജനാധിപത്യത്തിന്റെ മാതാവ് എന്നവകാശപ്പെടുന്ന ഇന്ത്യ നിശബ്ദതയുടെ കവചം എടുത്ത് അണിയുന്നതെന്ന ചോദ്യമാണ് ഉസ്താദിന്റെ ഹ്രസ്വ പ്രതികരണത്തിലൂടെ മുന്നോട്ട് വെക്കുന്നതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
വെനസ്വേലയിൽ യുഎസ് നടത്തുന്നത് കൊടും ക്രൂരതയെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ വിശേഷിപ്പിച്ചിരുന്നു. യുഎസിന് എതിരായ ചേരിയിൽ ഇന്ത്യ നിലകൊള്ളണമെന്നും കേരള മുസ്‌ലിം ജമാഅത്തിന്റെ യാത്രയിൽ സംസാരിക്കവേ കാന്തപുരം ആവശ്യപ്പെട്ടു.
ജനുവരി മൂന്നിനാണ് വെനസ്വേലയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയേയും ബന്ദിയാക്കിയാതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടത്. കാരക്കാസിലടക്കം നടന്ന ആക്രമണത്തിന് പിന്നിൽ യുഎസ് സൈന്യമാണെന്ന് സ്ഥിരീകരിച്ചതിന് ശേഷമായിരുന്നു ട്രംപിന്റെ അവകാശവാദം.
Adjust Story Font
16
