Quantcast

കർണാടകയിലേത് വർഗീയതക്കും അഴിമതിക്കുമെതിരായ പോരാട്ടത്തിന്‍റെ വിജയം: വി.ഡി സതീശന്‍

കർണാടകയുടെ വിജയത്തിന്‍റെ കരുത്തിൽ കേരളത്തിലും അഴിമതി വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുമെന്നും സതീശൻ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    13 May 2023 7:46 AM GMT

vd satheesan
X

വി.ഡി സതീശന്‍

തിരുവനന്തപുരം: കർണാടകയിലേത് വർഗീയതക്കും അഴിമതിക്കും എതിരായ പോരാട്ടത്തിന്‍റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ . രാഹുൽ ഗാന്ധിക്ക് എതിരായ സംഘപരിവാർ നീക്കത്തിനുള്ള മറുപടിയാണ് വിജയം. കർണാടകയുടെ വിജയത്തിന്‍റെ കരുത്തിൽ കേരളത്തിലും അഴിമതി വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുമെന്നും സതീശൻ പറഞ്ഞു.


കർണാടകയിൽ ബി.ജെ.പി തകർന്നടിഞ്ഞെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ പറഞ്ഞു. മോദി എന്ന മാജിക് കൊണ്ടു മാത്രം ബി.ജെ.പിക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന് വ്യക്തമായി. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിന് തന്നെയാണ് കരുത്തുള്ളതെന്ന് തെളിഞ്ഞു. കർണാടകയിൽ സി.പി.ഐ കോൺഗ്രസിന് പരസ്യപിന്തുണ നൽകിയത് അഭിനന്ദിക്കേണ്ടതാണ്. രാഹുൽ ഗാന്ധിയാണ് കോൺഗ്രസിന്‍റെ ക്രൗഡ് പുള്ളറെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.രാജ്യത്തെ മതേതരത്വത്തിന്‍റെ ഉണർവാണ് കർണാടക ഫലമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. കർണാടകയിലെ ജനങ്ങൾ ബി.ജെ.പിയുടെ വർഗീയ കാർഡ് തള്ളിക്കളഞ്ഞെന്നും ഈ വിജയം ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

കോൺഗ്രസിന്‍റേത് ചരിത്ര വിജയമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 2024ൽ ജയിക്കാനുള്ള ആവേശമാണ് കർണാടക ഫലം. മോദിയെ നേരിടാൻ കോൺഗ്രസ് ഉണ്ടെന്ന് ഒരിക്കൽകൂടി തെളിഞ്ഞു. എല്ലാ മതേതര ശക്തികളെയും ഒന്നിപ്പിച്ച് നിർത്താനുള്ള ജയമാണ് കർണാടകയിലേതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് മൂന്നാം മുന്നണിക്ക് സാധ്യതയില്ലെന്ന് കർണാടക ഫലത്തോടെ വ്യക്തമായെന്ന് ഇ. ടി മുഹമ്മദ്‌ ബഷീർ എം.പി പറഞ്ഞു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ചൂണ്ടുപലകയാണ് കർണാടക ഫലമെന്നും ഇ.ടി വ്യക്തമാക്കി.



TAGS :

Next Story