കരുനാഗപ്പള്ളി അപകടം; അലക്ഷ്യമായി വാഹനമോടിച്ചതിന് കേസ്, ലോറി ഡ്രൈവർ അറസ്റ്റിൽ
അപകടത്തിൽ പരിക്കേറ്റ സന്ധ്യ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കൊല്ലം: കരുനാഗപ്പള്ളി തഴവയിൽ തടിലോറി പൊട്ടിച്ച കേബിളിൽ കുരുങ്ങി സ്ത്രീക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുത്ത് പൊലീസ്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കേസ്. സംഭവത്തിൽ ലോറി ഡ്രൈവറെ അറസ്റ്റുചെയ്തു. ലോറിയുമായെത്തി കരുനാഗപ്പള്ളി സി.ഐക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു.
തമിഴ്നാട് സ്വദേശിയായ ഡ്രൈവറുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ലോറി ഉടമയും സ്റ്റേഷനിലെത്തിയിരുന്നു. മനുഷ്യജീവന് ആപത്തുണ്ടാക്കും വിധം അശ്രദ്ധമായി വാഹനമോടിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നാട്ടുകാർ ലോറി തടഞ്ഞുവച്ച് പൊലീസിൽ വിവരം അറിയിച്ചിട്ടും 27 മണിക്കൂറിന് ശേഷമാണ് പൊലീസ് കേസെടുത്തത്.
ലോറിയുടെ ചിത്രമെടുത്ത ശേഷം വിടാൻ പൊലീസ് പറഞ്ഞതായി നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. മകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അപകട കാരണം ലോറി അമിത ലോഡ് കയറ്റിയതാണെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. അതേസമയം, അപകടത്തിൽ പരിക്കേറ്റ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സന്ധ്യയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മുറിയിലേക്ക് മാറ്റി.
Adjust Story Font
16

