Quantcast

'ബിഷപ്പിനെതിരെ കേസെടുത്തത് നീതീകരിക്കാനാകില്ല'; പൊലീസ് നടപടിയെ വിമർശിച്ച് കെ.സി.ബി.സി

സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്

MediaOne Logo

Web Desk

  • Updated:

    2022-11-27 19:42:06.0

Published:

27 Nov 2022 5:10 PM GMT

ബിഷപ്പിനെതിരെ കേസെടുത്തത് നീതീകരിക്കാനാകില്ല; പൊലീസ് നടപടിയെ വിമർശിച്ച് കെ.സി.ബി.സി
X

തിരുവനന്തപുരം: വിഴിഞ്ഞത്തെ പൊലീസ് നടപടികളെ വിമർശിച്ച് കെസിബിസി. സമരം ചർച്ചകളിലൂടെ പരിഹരിക്കണം. ബിഷപ്പിനെതിരെ കേസെടുത്തത് നീതീകരിക്കാനാവില്ല. എടുത്ത കേസുകൾ പിൻവലിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

അതേസമയം വിഴിഞ്ഞത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ വളഞ്ഞു. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രാദേശിക മാധ്യമപ്രവർത്തകന് മർദ്ദനമേറ്റു. 27 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പൊലീസ് ഉദ്യാഗസ്ഥരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എസ്. ഐ ലിജുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

വൈകുന്നേരത്തോടെയാണ് ജില്ലയിലെ വിവിധ ഇടവകകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് സംഘടിച്ച് എത്തിയത്. കസ്റ്റഡിയിലുള്ള മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്നായിരുന്നു ആവശ്യം. സ്ത്രീകൾ അടക്കമുള്ള സമരക്കാർ പൊലീസ് സ്റ്റേഷന് ഉള്ളിലേക്ക് കടന്ന് പ്രതിഷേധിച്ചു.

രണ്ട് പൊലിസ് ജീപ്പുകൾ പ്രതിഷേധക്കാർ തകർത്തു. കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. ഇന്നലത്തെ സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ, സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസ്,സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേര ഉൾപ്പടെയുള്ളവരെ പ്രധാന പ്രതികളാക്കിയാണ് പൊലീസ് എഫ്‌ഐആർ ഇട്ടത്. സാമുദായിക സംഘർഷം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറിൽ പറയുന്നു.

നിയമവിരുദ്ധമായി സംഘംചേരൽ, അതിക്രമിച്ച് കടക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി അമ്പതോളം വൈദികരെയാണ് ആകെ പ്രതികളാക്കിയിട്ടുള്ളത്. രണ്ട് ലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നും എഫ്‌ഐആറിലുണ്ട്. കോടതിയിൽ പ്രതിരോധത്തിലാക്കാനുള്ള ഗൂഢശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് സമരസമിതി ആരോപിച്ചു.

സംയമനം പാലിക്കുന്നത് പൊലീസിന്റെ ദൗർബല്യമായി കാണേണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. തുറമുഖ നിർമാണം നിർത്തിവെച്ചത് മൂലമുണ്ടായ നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കണമെന്ന നിർമാണ കമ്പനിയായ വിസിലിന്റെ നിർദേശവും സർക്കാർ അംഗീകരിച്ചു.

TAGS :

Next Story