തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ കേരളത്തിൽ പ്രതിഷേധം ശക്തം
എസ്ഐആർ നടപ്പിലാക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ കേരളത്തിൽ പ്രതിഷേധം ശക്തം. എസ്ഐആർ നടപ്പിലാക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി എന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്ഐആർ പ്രായോഗികമായ പ്രശ്നമുണ്ടാക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. വോട്ടർപട്ടിക പരിഷ്കരണം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള അജണ്ടയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് അനാവശ്യ ധൃതിയാണെന്നാണ് മന്ത്രി എംബി രാജേഷിന്റെ അഭിപ്രായം. അതേസമയം നടപടികളുമായി മുന്നോട്ടു പോവുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉടനടി എസ്ഐആർ നടപ്പിലാക്കിയേ തീരുവെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർബന്ധം സംശയനിഴലിൽ ആക്കുന്നതാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണ്. മറ്റു സംസ്ഥാനങ്ങളിലേക്കും എസ്ഐആർ വ്യാപിപ്പിക്കുന്നത് നിഷ്കളങ്കമായി കാണാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസത്തെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്ന് കമ്മീഷൻ പിന്തിരിയണമെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ കളിപ്പാവയാകാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ അനുവദിച്ചുകൂടായെന്നും മുഖ്യമന്ത്രി കുറിപ്പിൽ കൂട്ടിച്ചേർത്തു.
തീരുമാനം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം ആണെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് പറഞ്ഞു. എല്ലാത്തലങ്ങളിലും ഇതിനെ എതിർക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പ് അടുത്തിരിക്കേ നിർബന്ധമായി SIR നടപ്പിലാക്കുന്നത് പ്രയാസങ്ങൾ ഉണ്ടാക്കുമെന്ന് നടപടി അനാവശ്യമാണെന്നും മന്ത്രി എംബി രാജേഷ് പ്രതികരിച്ചു.
അതേസമയം നടപടികളുമായി മുന്നോട്ടുപോവുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. എല്ലാ ജില്ലാ കലക്ടർമാർക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി. നാളെ രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തും.
Adjust Story Font
16

