Quantcast

മന്ത്രിയുടെ ഉറപ്പ് വെറുംവാക്കായി; കൂട്ടിക്കൽ പ്രളയബാധിത മേഖലയിൽ വൃദ്ധ ദമ്പതികളുടെ വീട് ജപ്തി ചെയ്യാൻ കേരള ബാങ്ക്

77കാരനായ ദാമോദരന്റേയും 72കാരിയായ ഭാര്യ വിജയമ്മയുടേയും ഒരായുസിന്റെ ഫലമാണ് ഈ ചെറിയ വീട്.

MediaOne Logo

Web Desk

  • Published:

    22 Nov 2022 2:18 AM GMT

മന്ത്രിയുടെ ഉറപ്പ് വെറുംവാക്കായി; കൂട്ടിക്കൽ പ്രളയബാധിത മേഖലയിൽ വൃദ്ധ ദമ്പതികളുടെ വീട് ജപ്തി ചെയ്യാൻ കേരള ബാങ്ക്
X

കോട്ടയം കൂട്ടിക്കലിൽ പ്രളയം ബാധിച്ച ഇടങ്ങളിൽ കേരള ബാങ്കിന്റെ ജപ്തി നടപടികൾ തുടരുന്നു. വൃദ്ധ ദമ്പതികളായ ഏന്തയാർ സ്വദേശികളുടെ വീടും സ്ഥലവും ലേലം നടത്താൻ തയ്യാറെടുക്കുകയാണ് കേരള ബാങ്ക്. ജപ്തിയുണ്ടാകില്ലെന്ന് സഹകരണ മന്ത്രിയടക്കം ഉറപ്പ് നൽകുന്നതിന് ഇടയിലാണ് ബാങ്കിന്റെ ജപ്തി നടപടി.

77കാരനായ ദാമോദരന്റേയും 72കാരിയായ ഭാര്യ വിജയമ്മയുടേയും ഒരായുസിന്റെ ഫലമാണ് ഈ ചെറിയ വീട്. 2012ൽ എടുത്ത് അഞ്ച് ലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് വീട് ജപ്തി ചെയ്ത് ലേലത്തിന് വയ്ക്കാൻ കേരള ബാങ്ക് തീരുമാനിച്ചത്. ആദ്യമൊക്കെ തിരിച്ചടവ് കൃത്യമായി നടന്നിരുന്നു.

എന്നാൽ അസുഖ ബാധിതരായതോടെ തിരിച്ചടവ് മുടങ്ങി. ആകെയുള്ള വരുമാനം സർക്കാർ പെൻഷൻ മാത്രമായി. ഇപ്പോൾ 18 ലക്ഷം രൂപയോളം തിരിച്ചടയ്ക്കണം. സാവകാശം ചോദിച്ചെങ്കിലും അത് നൽകാതെ ബാങ്ക് നടപടികൾ സ്വീകരിക്കുകയായിരുന്നു. ഒറ്റതവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി ഒമ്പതു ലക്ഷം രൂപ അടച്ചാൽ മതിയെന്ന് ഒരവസരത്തിൽ ബാങ്ക് പറഞ്ഞതാണ്.

ഇതേ തുടർന്ന് വീട് വിൽക്കാനും തീരുമാനിച്ചു. എന്നാൽ ബാങ്ക് 18 ലക്ഷം തന്നെ അടയ്ക്കണമെന്ന് നിലപാട് വീണ്ടും സ്വീകരിച്ചു. ഇതാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്. ഇതിനു പിന്നാലെ പ്രളയം കൂടി വന്നതോടെ ദുരിതം ഇരട്ടിയായി. എന്നിട്ടും യാതൊരു വിട്ട് വീഴ്ചയ്ക്കും ബാങ്ക് തയ്യാറായില്ലെന്നാണ് ആരോപണം.



TAGS :

Next Story